കരിപ്പൂർ സ്വർണ്ണക്കടത്ത് കവർച്ചാ ആസൂത്രണ കേസിൽ രണ്ട് പേർ കൂടി പിടിയിൽ. പിടിയിലായവരിൽ ഒരാൾ വിമാനത്താവളത്തിലെ സ്വർണ കള്ളക്കടത്ത് ഏജൻ്റ് ആയ കരിപ്പൂർ സ്വദേശി സജി മോൻ എന്ന സാജി ആണ്. കൊടുവള്ളി സ്വദേശി മുനവ്വർ ആണ് അറസ്റ്റിൽ ആയ രണ്ടാമത്തെ ആൾ. കൊണ്ടോട്ടി ഡി വൈ എസ് പി കെ അഷ്റഫിൻ്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം ആണ് പ്രതിയെ പിടികൂടിയത്.
സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ച് ഒത്താശ ചെയ്ത് കൊടുക്കുന്ന സംഘത്തിലെ മുഖ്യകണ്ണി ആണ് കരിപ്പൂർ സ്വദേശി സജിമോൻ എന്ന സാജി എന്ന് പോലീസ് പറയുന്നു. സംഭവ ദിവസം കവർച്ചാ സംഘങ്ങൾക്ക് എയർപോർട്ട് കേന്ദ്രീകരിച്ചുള്ള സഹായങ്ങൾ ചെയ്തു കൊടുത്തത് ഇയാളാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ഇയാൾക്ക് എയർപോർട്ടിലും പരിസരത്തും ടാക്സി സർവീസും മണി എക്സ്ചേഞ്ച് ബിസിനസ്സും ട്രാവൽസും മറ്റും ഉണ്ട്. കൂടാതെ ഗൾഫിൽ സ്വർണ്ണക്കടത്ത് നിയന്ത്രിക്കുന്ന സംഘത്തലവന്മാരുമായി ഇയാൾക്ക് അടുത്ത ബന്ധവുമുണ്ട്.
സംഭവ ദിവസം കരിയറായി വന്ന ഷഫീഖിൻ്റെ ഫോട്ടോ ഗൾഫിൽ നിന്നും കള്ളക്കടത്ത് സംഘം ഇയാളുടെ മൊബൈലിലേക്ക് വാട്ട്സ്ആപ് വഴി അയച്ചുകൊടുത്തിരുന്നു. ഈ ഫോട്ടോ എയർപോർട്ടിനുള്ളിലെ മറ്റൊരാൾക്ക് ഇയാൾ ഫോർവേർഡ് ചെയ്യുകയും പുറത്ത് ഇറങ്ങിയാൽ അറിയിക്കണമെന്നും പറഞ്ഞു . അർജുൻ ആയങ്കി എയർപോർട്ടിൽ നിൽക്കുന്ന ഫോട്ടോയും ഇയാൾ ഗൾഫിലെ സംഘങ്ങൾക്ക് അയച്ചിരുന്നു. എയർപോർട്ട് റോഡിൽ അൽപം മാറി നിന്ന് വിവരങ്ങൾ യഥാസമയം സജിമോൻ ഗൾഫിലേക്ക് അറിയിച്ചു കൊണ്ടിരിക്കുകയും ചെയ്തിരുന്നു. മറ്റു സംഘാഗങ്ങൾ വിവരങ്ങൾക്കായി ഫോണിൽ ബന്ധപ്പെട്ടിരുന്നതും ഈ പ്രതിയെ തന്നെ. രാമനാട്ടുകര വച്ച് സംഘത്തിൽ പെട്ടവരുടെ വാഹനം അപകടത്തിൽ പെട്ട വിവരമറിഞ്ഞ് ഗൾഫിൽ നിന്നുമുള്ള നിർദ്ദേശപ്രകാരം സംഭവസ്ഥലത്ത് എത്തി വിവരങ്ങൾ കൈമാറിയാണ് സജിമോൻ മടങ്ങിയത്.
ഇയാൾ നിരവധി തവണ കൊടുവള്ളി താമരശ്ശേരി സ്വർണ്ണക്കടത്ത് മാഫിയക്ക് വേണ്ടി കരിയർമാരെ സുരക്ഷിതമായി എയർപോർട്ടിന് പുറത്തെത്തിച്ച് റിസീവർമാരെ ഏൽപ്പിച്ചിരുന്നു. ശരീരത്തിൽ രഹസ്യ ഭാഗങ്ങളിൽ ഒളിപ്പിച്ച സ്വർണ്ണങ്ങൾ ലോഡ്ജുകളിലേയും മറ്റും ബാത്ത് റൂമുകളിൽ സൗകര്യമൊരുക്കി സ്വർണ്ണം പുറത്തെടുത്തു റിസീവർമാർക്ക് കൈമാറുന്ന ജോലിയും ഇയാൾ ചെയ്തിരുന്നു. ചിലപ്പോൾ റിസീവർമാർ എത്താൻ വൈകിയാൽ ഇയാൾ സ്വർണ്ണം കൈവശം വെച്ച് എത്തുമ്പോൾ കൈമാറുകയാണ് ചെയ്യാറുള്ളത്.
സ്വർണ കള്ളക്കടത്ത് സംഘക്കാരുടെ അത്രയും വിശ്വസ്തനായ ഏജൻ്റായാണ് ഇയാൾ പ്രവർത്തിച്ചിരുന്നത് എന്ന് പോലീസ് പറയുന്നു. സ്വർണം കൊണ്ടുവരുന്ന യാത്രക്കാരൻ്റെ ഫോട്ടോ ഗൾഫിലെ സ്വർണ്ണക്കടത്ത് സംഘക്കാർ ഇയാൾക്ക് അയച്ചു കൊടുക്കും. മൊബൈൽ നമ്പർ ,വണ്ടി നമ്പർ തുടങ്ങിയവ പരസ്പരം കൈമാറിയാണ് സ്വർണ കൊണ്ടിവരുന്നവരും ഇയാളും പരസ്പരം തിരിച്ചറിയുന്നത്. എയർപോർട്ടിന്റെ ഉള്ളിൽ നിന്നും ഉദ്യോഗസ്ഥ തലത്തിൽ സഹായം ലഭിക്കുന്നുണ്ടെന്നും, ഓഫീസർമാരുമായി ഇടപാട് നടക്കാറുണ്ടെന്നും ഇയാൾ പറഞ്ഞു. ഇത്തരം ഉദ്യോഗസ്ഥന്മാരുടെ വിവരങ്ങൾ ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്.
താമരശ്ശേരി - കൊടുവള്ളി കവർച്ചാ സംഘത്തിലെ പല പ്രതികളുമായും സംഭവദിവസവും മുമ്പും നിരന്തരം ഇയാൾ ബന്ധപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം വിദേശത്ത് നിന്നുള്ള നിർദേശപ്രകാരം ഫോണിലെ കോൺടാക്റ്റ്സും, ഇയാൾ നശിപ്പിക്കുകയും ചെയ്തിരുന്നു. തുടക്കത്തിൽ തന്നെ ഇയാളുടെ സാന്നിധ്യം പ്രത്യേക അന്വേഷണ സംഘം മനസിലാക്കിയെങ്കിലും ഇയാൾ ഒന്നും സമ്മതിച്ചിരുന്നില്ല. ചോദ്യം ചെയ്തപ്പോൾ കരിപ്പൂരിൽ സ്ഥിര താമസക്കാരനയതിനാലും, എയർപോർട്ട് പരിസരത്ത് ബിസിനസ്സ് ആയതിനാലുമാണ് മൊബൈൽ ലൊക്കേഷൻ എയർപോർട്ട് പരിസരമെന്നായിരുന്നു പോലീസിനോട് പറഞ്ഞത്. എന്നാൽ നിരവധി ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതിൽ കുറ്റം സജിമോൻ സമ്മതിക്കുകയായിരുന്നു.
ഇയാൾക്ക് വിമാനത്തിലെ ക്രൂവിലെ ആൾക്കാരെ എയർപോർട്ടിന് പുറത്തേക്കും തിരിച്ചും കൊണ്ട് പോകാറുള്ള വാഹനങ്ങൾ കരാറടിസ്ഥാനത്തിൽ ഓടിക്കുന്ന ജോലിയുമുണ്ട്. അതു വഴിയും സ്വർണ്ണം കടത്തുന്നുണ്ടോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. സംഭവ ദിവസം പിടികൂടിയ രണ്ടര കിലോ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് റെയ്ഡ് നടത്തിയ ഓ കെ സലാമിന്റെയും , ജലീലിന്റെയും ബന്ധുവായ കൊടുവള്ളി ഒഴലക്കുന്ന് സ്വദേശി മുനവ്വറിനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ഇയാൾ ഏകരൂരിലുള്ള ഭാര്യ വീട്ടിൽ ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു.
സംഭവ ദിവസം കൊടുവള്ളി സംഘം സഞ്ചരിച്ച ഇന്നോവ കാറും ഇയാളിൽ നിന്ന് കണ്ടെടുത്തു. ഇതോടെ 21 പേർ അറസ്റ്റിലായി. പ്രത്യേക അന്വേഷണ സംഘങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ മാരാത്ത്, സഞ്ജീവൻ , കോഴിക്കോട് റൂറൽ പോലീസിലെ സുരേഷ്. വി കെ ,രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻ ദാസ് , ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.