മലപ്പുറം: കോട്ടക്കലിൽ ഭാര്യയെ മുത്തലാഖ് (Muthalaq) ചൊല്ലാൻ ആവശ്യപ്പെട്ട് നവവരനെ മർദിച്ച സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ (Arrest). കോട്ടക്കൽ (Kottakkal) ചോലപ്പുറത്ത് ഷഫീഖ്, ചോലപ്പറത്ത് അബ്ദുൾ ജലീൽ, അബ്ദുൾ മജീദ്, കിഴക്കേപ്പറമ്പൻ ഷംസുദ്ദീൻ, ചോലപ്പുറത്ത് ഷഫീർ, മുസ്തഫ എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ കിഴക്കേപ്പറമ്പൻ ഷംസുദ്ദീൻ പെൺകുട്ടിയുടെ പിതാവ് ആണ്. മറ്റുള്ളവർ അസീബിൻ്റെ ഭാര്യയുടെ കുടുംബാംഗങ്ങളും. കൊലപാതക ശ്രമം, സംഘം ചേർന്ന് മർദ്ദിക്കൽ, തട്ടിക്കൊണ്ടുപോകൽ, തടഞ്ഞു വെക്കൽ തുടങ്ങിയ കുറ്റങ്ങൾക്കുള്ള വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഇന്നലെ ആയിരുന്നു കോട്ടക്കൽ സ്വദേശി അബ്ദുൾ അസീബിനെ ഇവർ മർദിച്ചത്. വിവാഹ മോചനം നൽകണം എന്ന് ആവശ്യപ്പെട്ട് ആയിരുന്നു മർദ്ദനമെന്ന് അസീബ് പറഞ്ഞു. മർദ്ദനത്തിൽ ഇയാളുടെ മുഖത്തും ശരീരത്തിൻ്റെ വിവിധ ഭാഗങ്ങളിലും പരിക്ക് ഏറ്റു. മൂക്കിൻ്റെ പാലം തകർന്നിട്ടുണ്ട്. ജനനേന്ദ്രിയത്തിൽ വരെ മർദ്ദനം ഏൽപ്പിച്ചു എന്ന് ആണ് അസീബ് പറയുന്നത്. ഇയാളുടെ സുഹൃത്തുക്കൾ അറിയിച്ചതിനെ തുടർന്ന് പോലീസ് (Police) എത്തിയാണ് അസീബിനെ മോചിപ്പിച്ചതും ആശുപത്രിയിൽ ആക്കിയതും.
നാല് മാസം മുൻപ് ആണ് അസീബ് ഫാത്തിമ ഷാഹിമയെ വിവാഹം കഴിച്ചത്. ഭാര്യയുമായി ഉണ്ടായ പിണക്കം ഭാര്യ വീട്ടുകാർ ഗൗരവമായി തന്നെ എടുത്തു. മൂന്ന് പേർ അടങ്ങിയ സംഘം അസീബ് ജോലി ചെയ്യുകയായിരുന്ന സ്വകാര്യ സ്ഥാപനത്തിൽ എത്തുകയും അവിടെ വെച്ച് മർദ്ദിക്കുകയും തുടർന്ന് വാഹനത്തിൽ ബലമായി കയറ്റി കൊണ്ട് പോവുകയും, ഭാര്യയുടെ വീട്ടിലെത്തിച്ച ശേഷം വീണ്ടും മർദ്ദിക്കുകയായിരുന്നു. മുത്തലാഖ് ചൊല്ലി ബന്ധം ഒഴിയണം എന്ന് ആവശ്യപ്പെട്ട് ആയിരുന്നു മർദ്ദനം എന്ന് അസീബ് പറയുന്നു.
"ഞാൻ എൻ്റെ ഓഫീസിൽ ഇരിക്കുമ്പോൾ ഭാര്യയുടെ ബന്ധുക്കൾ വന്ന് എന്നെ ആക്രമിക്കുകയായിരുന്നു. മൂന്ന് പേരായിരുന്നു അവർ. അവരുടെ കയ്യിൽ വടിവാളും ഇരുമ്പ് വടിയും മറ്റ് മാരക ആയുധങ്ങളും ഉണ്ടായിരുന്നു.പിന്നീട് എന്നെ ബലമായി വണ്ടിയിൽ കയറ്റി വീട്ടിൽ കൊണ്ട് പോയി മർദിച്ചു. അവിടെ കൂടുതൽ ആളുകൾ ഉണ്ടായിരുന്നു. ഭാര്യയെ മുത്തലാഖ് ചൊല്ലണം എന്ന് പറഞ്ഞാണ് അടിച്ചത്." - അസീബ് പറഞ്ഞു.
"ഞങ്ങളുടേത് പ്രണയ വിവാഹം ഒന്നും അല്ല. എന്താണ് ഇത്ര പ്രശ്നം ഉണ്ടാകാൻ കാരണം ആയത് എന്ന് അറിയില്ല. അവൾ ഇപ്പൊൾ അവരുടെ കൂടെ ആണ്. എൻ്റെ കഴുത്തിൽ കത്തി വെച്ച് ഭീഷണിപ്പെടുത്തിയാണ് വിവാഹം ഒഴിയണം എന്ന് പറഞ്ഞത്. " - ആശുപത്രിയിൽ കഴിയുന്ന അസീബ് പറഞ്ഞു.
സംഭവത്തിൽ കൂടുതൽ പ്രതികൾ ഉണ്ടോ എന്നും പോലീസ് (Police) അന്വേഷിക്കുന്നുണ്ട്. അസീബിനെ അക്രമിച്ച സംഭവത്തിന് പിന്നിൽ മറ്റ് പ്രശ്നങ്ങൾ ഇല്ലെന്നും രാഷ്ട്രീയ കാരണങ്ങളോ സംഘടന വിഷയങ്ങളോ ഇല്ലെന്നും പോലീസ് വിശദമാക്കി. വിദേശത്ത് ആയിരുന്ന അസീബ് നാട്ടിൽ ഇപ്പൊൾ ഓൺലൈൻ സേവന കേന്ദ്രം നടത്തുകയാണ്. ചങ്കുവെട്ടിയിലുള്ള ഈ ഓഫീസിൽ നിന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോയത്. അസീബ് ഡിവൈഎഫ്ഐ (DYFI) മുൻ യൂണിറ്റ് സെക്രട്ടറി (Unit Secretary) ആണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime malappuram, Crime news, Kerala police, Malapparum