സ്ത്രീധനമായി കാർ ലഭിക്കാത്തതിനെ തുടർന്ന് ഭാര്യയെ ഭർത്താവ് ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിച്ചുകൊന്നു. തമിഴ്നാട്ടിലെ സേലത്താണ് സംഭവം. സേലം മുല്ലൈ നഗര്‍ സ്വദേശിനി ധനശ്രീയ (26) ആണ് മരിച്ചത്. സംഭവത്തിൽ ധനശ്രീയയുടെ ഭർത്താവ് കീർത്തിരാജിനെ (31) സുരമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ബാറ്റ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കെട്ടിത്തൂക്കി കൊലപാതകം ആത്മഹത്യയാക്കി മാറ്റാനും കീർത്തിരാജ് ശ്രമിച്ചു.
മൂന്ന് വർഷം മുൻപാണ് സേലം റെഡ്‌ഡിപ്പട്ടി സ്വദേശിയായ കീർത്തിരാജ് ധനശ്രീയയെ വിവാഹം ചെയ്തത്. അടുത്തിടെ കുടുംബ വീട്ടില്‍ നിന്ന് ഇരുവരും മാറി താമസിച്ചു. ഇതിന് ശേഷമാണ് സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് കീർത്തിരാജിന്റെ പീഡനം തുടങ്ങിയത്. കാറും കൂടുതല്‍ ആഭരണങ്ങളും ആവശ്യപ്പെട്ടായിരുന്നു ഇയാളുടെ പീഡനം.
കഴിഞ്ഞ ദിവസ൦ ധനശ്രീയ ആത്മഹത്യ ചെയ്‌തെന്ന് കീര്‍ത്തിരാജ് ഭാര്യവീട്ടുകാരെ അറിയിക്കുകയായിരുന്നു. മാതാപിതാക്കള്‍ ആശുപത്രിയിലെത്തിയപ്പോഴാണ് ധനശ്രീയയുടെ തലയിലെ മുറിവ് ശ്രദ്ധയിൽ പെട്ടത്. തുടര്‍ന്ന് പൊലീസില്‍ പരാതി നൽകുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും തലക്കടിയേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചു. തുടർന്നാണ് കീർത്തിരാജിനെ കസ്റ്റഡിയിൽ എടുത്തത്. തുടർന്നുളള ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തായത്.
'ഇരുവരും തമ്മില്‍ പതിവായി വഴക്കിടാറുണ്ടായിരുന്നു. പത്ത് ദിവസം മുൻപ് വഴക്കുണ്ടായതിനെ തുടർന്ന് ധനശ്രീയ സ്വന്തം വീട്ടിലേക്ക് മടങ്ങി പോയി. പിന്നീട് കീർത്തിരാജ് യുവതിയെ അനുനയിപ്പിച്ച് മടക്കികൊണ്ടുവരികയായിരുന്നു. എന്നാൽ വീട്ടിൽ എത്തിയതിന് ശേഷവും വഴക്ക് വീണ്ടും വഴക്ക് തുടരുകയായിരുന്നു. അതിനിടെയാണ് ഇയാൾ ബാറ്റ് കൊണ്ട് യുവതിയെ അടിച്ചുവീഴ്ത്തിയത്. ബാറ്റുകൊണ്ടുള്ള അടിയിൽ മരിച്ചുവീണ യുവതിയുടെ കഴുത്തിൽ കയർ കുരുക്കി കെട്ടിത്തൂക്കിയ ശേഷമാണ് ഇയാൾ അയൽവാസികളെ വിവരമറിയിച്ചത്.' -പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ എടുത്ത കീർത്തിരാജിനെ വിശദമായി ചോദ്യം ചെയാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.