• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest |ആന്ധ്രയിൽ നിന്നും അങ്കമാലിയിലേക്ക് 225 കിലോ കഞ്ചാവ് കടത്തി; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

Arrest |ആന്ധ്രയിൽ നിന്നും അങ്കമാലിയിലേക്ക് 225 കിലോ കഞ്ചാവ് കടത്തി; ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ

കഞ്ചാവ് വാങ്ങുന്നതിന് പണം മുടക്കിയിരിക്കുന്നത് ഇയാളാണ്. അടൂര്‍,പുനലൂര്‍ ഭാഗങ്ങളില്‍ കഞ്ചാവിന്‍റെ വിതരണവുമുണ്ട്.

  • Share this:
    കൊച്ചി: അങ്കമാലി കറുകുറ്റിയിൽ 225 കിലോ കഞ്ചാവ് പിടികൂടിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ പിടിയിൽ. അടൂർ വടക്കേടത്ത് കാവിൽ ഷമീർമൻസിലില്‍ ഷമീർ (കാട്ടാളൻ ഷമീർ 38) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ പിടിയിലായത്. കേസിലെ അഞ്ചാം പ്രതിയാണ് ഇപ്പോള്‍ പിടിയിലായ ഷമീർ.

    ഒളിവിലായിരുന്ന ഇയാളെ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പുനലൂരില്‍ നിന്നും സാഹസികമായാണ് പിടികൂടിയത്. കഞ്ചാവ് വാങ്ങുന്നതിന് പണം മുടക്കിയിരിക്കുന്നത് ഇയാളാണ്. അടൂര്‍,പുനലൂര്‍ ഭാഗങ്ങളില്‍ കഞ്ചാവിന്‍റെ വിതരണവുമുണ്ട്. ഇതോടെ കേസില്‍ പിടിയിലാകുന്നവരുടെ എണ്ണം ആറായി.

    കഴിഞ്ഞ നവംബർ 8 ന് ആണ് ആന്ധ്രയിലെ പഡേരുവിൽ നിന്നും രണ്ട് കാറുകളിൽ കടത്തുകയായിരുന്ന 225 കിലോ കഞ്ചാവ് കറുകുറ്റിയിൽ വച്ച് ഡാൻസാഫ് ടീമും അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. അനസ്, ഫൈസൽ, വർഷ എന്നിവർ ചേർന്നാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇവരെ കൂടാതെ മറ്റ് പ്രതികളായ മുനീർ (കാട്ടാളൻ മുനീർ), അബു താഹിർ (സവാള) എന്നിവരെയും അന്വേഷണ സംഘം നേരത്തെ പിടികൂടിയിരുന്നു.

    Also read: Capital Punishment | വയനാട്ടിൽ നവദമ്പതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ; 17 ലക്ഷം രൂപ പിഴയും ഒടുക്കണം

    എറണാകുളം ജില്ലയിൽ നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികൾക്കെതിരെ കർശന നടപടിയുമായി റൂറൽ പോലീസ്. ഇതിന്‍റെ ഭാഗമായി ഒരാളെക്കൂടി കാപ്പ ചുമത്തി ജയിലിലടച്ചു. ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നിരുന്ന പറവൂര്‍ വെടിമറ താന്നിപ്പാടം ഭാഗത്ത് തോപ്പില്‍പ്പറമ്പ് വീട്ടില്‍ സജാദ് (32) നെയാണ് അറസ്റ്റ് ചെയ്തത് ജയിലിലടച്ചത്.  ജില്ലാ പോലീസ് മേധാവി കെ. കാത്തിക്കിന്‍റെ നേതൃത്വത്തിൽ ആവിഷ്ക്കരിച്ച് നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായാണ് നടപടി.

    കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ദേഹോപദ്രവം, കൊലപാതകശ്രമം, തട്ടികൊണ്ടുപോകല്‍, മോഷണം, വിശ്വാസ വഞ്ചന, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, കുറ്റകരമായ ഗൂഡാലോചന, ആയുധ നിയമ പ്രകാരമുള്ള കേസ് തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമുള്ള കേസുകളിലെ പ്രതിയാണ് ഇയള്‍. എറണാകുളം റേഞ്ച് ഡി.ഐ.ജി നീരജ് കുമാർ ഗുപ്തയുടെ നിർദ്ദേശാനുസരണം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് സമർപ്പിച്ച റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കാപ്പ  ചുമത്തിയത്.

    ആലപ്പുഴ ജില്ലയിലെ മാന്നാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന്  ഒരു സ്ത്രീയെ തട്ടികൊണ്ട് പോയ കേസിലും, പത്തനംതിട്ട പെരുന്‍പെട്ടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ  മോഷണ കേസിലും, നോര്‍ത്ത് പറവൂര്‍, ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനുകളിലും രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ ഒക്ടോബറില്‍ ആലുവ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കവര്‍ച്ച കേസില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ ചുമത്തി ജയിലില്‍ അടച്ചത്. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്‍റെ ഭാഗമായി ഇതുവരെ ഇയാള്‍ ഉള്‍പ്പടെ 37 പേരെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിട്ടുണ്ട്. 31 പേരെ നാട് കടത്തുകയും ചെയ്തു. റൂറല്‍ ജില്ലയില്‍ ഗുണ്ടകളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിയന്ത്രിക്കുന്നതിന് വരും ദിവസങ്ങളിലും കാപ്പ നിയമ പ്രകാരമുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കുമെന്നും എസ്.പി കാര്‍ത്തിക് അറിയിച്ചു.
    Published by:Sarath Mohanan
    First published: