കൊച്ചി: ഡ്രൈവിങ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന്റെ വൈരാഗ്യത്തിൽ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതായി പരാതി. 18 കാരനാണ് ടെസ്റ്റില്‍ പരാജയപ്പെട്ടതിന് പിന്നാലെ ക്വട്ടേഷന്‍ കൊടുത്തത്. എറണാകുളം ആര്‍ടി ഓഫിസിലെ മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എന്‍ ടി കിഷോര്‍കുമാറാണ് ഇതുസംബന്ധിച്ച് പൊലീസിനു പരാതി നല്‍കിയത്.
ഡ്യൂട്ടിയ്ക്കിടെ സിവിൽ സ്റ്റേഷനിലെ ലിഫ്റ്റിലേക്ക് കയറാൻ ശ്രമിക്കവെയാണ് ആക്രമിക്കാൻ ശ്രമിച്ചതെന്ന് പരാതിയിൽ പറയുന്നു. തടഞ്ഞുനിർത്തി അസഭ്യം പറയുകയും മർദ്ദിക്കാൻ ശ്രമിച്ചതായും കിഷോർ കുമാർ നൽകിയ പരാതിയിലുണ്ട്. ഡ്രൈവിങ് ടെസ്റ്റിൽ മനപൂർവ്വം തോൽപ്പിച്ചുവെന്ന് പറഞ്ഞായിരുന്നു ആക്രമണശ്രമമെന്നും കിഷോർ കുമാർ പറയുന്നു.
ലൈറ്റ് മോട്ടോർ വെഹിക്കിൾ ലൈസൻസിനുള്ള ടെസ്റ്റിന് എത്തിയതായിരുന്നു യുവാവ്. ഗ്രൗണ്ട് ടെസ്റ്റിൽ വിജയിച്ചെങ്കിലും റോഡ് ടെസ്റ്റിൽ യുവാവ് പരാജയപ്പെടുകയായിരുന്നു. താൻ പറഞ്ഞതുപോലെ വാഹനമോടിക്കാൻ യുവാവിന് സാധിച്ചില്ലെന്നും കിഷോർ കുമാർ പറയുന്നു. ഇതേത്തുടർന്നാണ് ടെസ്റ്റ് വീണ്ടും ചെയ്യണമെന്ന് നിർദേശിച്ചത്. എന്നാൽ തന്നെ കാണിച്ചുതരാമെന്ന് പറഞ്ഞു വെല്ലുവിളിച്ചുകൊണ്ടാണ് യുവാവ് പോയതെന്നും കിഷോർ കുമാർ പറയുന്നു.
തുടർന്ന് പിറ്റേദിവസമാണ് ക്വട്ടേഷന്‍ ലഭിച്ചയാള്‍ ഭീഷണിയുമായി രംഗത്തെത്തിയതെന്ന് ഇന്‍സ്പെക്ടര്‍ പരാതിയിൽ പറയുന്നു. സിവിൽ സ്റ്റേഷന്‍ ലിഫ്റ്റിനു സമീപം വച്ച് അസഭ്യം പറയുകയും പുറത്തേക്കിറങ്ങിയ തന്നെ തടഞ്ഞുനിര്‍ത്തി ആക്രമിക്കാന്‍ ശ്രമിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. യുവാവിനെതിരെ കാക്കനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona virus, COVID19, Crime news, Driving tests, Driving tests restarts, Kochi, Lockdown, Motor vehicle inspector, Quotation attack