കോട്ടയം: സ്വത്ത് തർക്കത്തിന്‍റെ പേരിൽ അനുജനെ ജ്യേഷ്ഠൻ വെടിവെച്ചുകൊന്നു. കാഞ്ഞിരപ്പള്ളിയിൽ നിന്നാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. സഹോദരൻ ഇളയ സഹോദരനെ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇന്ന് വൈകുന്നേരം 5.30നാണ് നാടിനെ ആകെ ഞെട്ടിച്ചുകൊണ്ട് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കാഞ്ഞിരപ്പളളി മണ്ണാര്‍ക്കയം കരിമ്പനാല്‍ രഞ്ജു കുര്യനാണ് സഹോദരന്‍ ജോര്‍ജ് കുര്യന്റെ വെടിയേറ്റ് മരിച്ചത്. വെടിവെയ്പ്പില്‍ മാതൃസഹോദരന്‍ കൂട്ടിക്കല്‍ പൊട്ടംകുളം കെ.ടി. മാത്യു സ്‌കറിയക്കും ഗുരുതരമായി പരിക്കേറ്റു. അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബിസിനസ് ചെയ്തുവരികയായിരുന്നു കൊല്ലപ്പെട്ട രഞ്ജു കുര്യൻ.
കാഞ്ഞിരപ്പളളി മേഖലയിലെ പ്രമുഖ പ്ലാന്റര്‍ കുടുംബത്തിൽ ആണ് കൊലപാതകം അരങ്ങേറിയത്. പരമ്പരാഗത പ്ലാന്റർ കുടുംബത്തിൽ നടന്ന കൊലപാതകം നാടിനെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. സ്വത്ത് തർക്കത്തെ തുടർന്ന് ഉണ്ടായ
വഴക്കാണ് വെടിവയ്പ്പിലും മരണത്തിനും കാരണമായത് എന്ന് സംഭവത്തിൽ അന്വേഷണം ആരംഭിച്ച കാഞ്ഞിരപ്പള്ളി പോലീസ് വ്യക്തമാക്കി. പ്രമാദമായ കൊലപാതകത്തിൽ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസിന്റെ വിവരങ്ങൾ അന്വേഷിക്കുന്നത്. സംഭവത്തിൽ കാഞ്ഞിരപ്പള്ളി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
സഹോദരന്റെ വെടിയേറ്റുമരിച്ച കാഞ്ഞിരപ്പളളി മണ്ണാര്‍ക്കയം കരിമ്പനാല്‍ രഞ്ജു കുര്യന്റെ മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാളെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയക്കും. പ്രമാദമായ കൊലപാതകം ആയതിനാൽ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവന്ന് പോസ്റ്റ്മോർട്ടം പരിശോധന നടത്താൻ പോലീസ് ആലോചിക്കുന്നുണ്ട്. ഇരുവരുടെയും മാതൃസഹോദരൻ ആയ
കൂട്ടിക്കല്‍ പൊട്ടംകുളം കെ.ടി. മാത്യു സ്‌കറിയ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഗുരുതരാവസ്ഥയിൽ തുടരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യനില ഡോക്ടർമാർ നിരീക്ഷിച്ചുവരികയാണ്.
കൊലപാതകത്തിനു പിന്നാലെ ജോർജ് കുര്യനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ കാഞ്ഞിരപ്പള്ളി പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഏറെക്കാലമായി സ്വത്തുതർക്കം ഉണ്ടായിരുന്നു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. മുൻകൂട്ടി തയ്യാറാക്കിയ ഉള്ള കൊലപാതകമാണോ എന്നതാണ് പോലീസ് പരിശോധിച്ചു വരുന്നത്. പെട്ടെന്നുണ്ടായ പ്രകോപനം ആണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്ന മൊഴി കേസിൽ അറസ്റ്റിലായ ജോർജ് കുര്യൻ പൊലീസിന് നൽകിയതായി സൂചനയുണ്ട്. അബദ്ധത്തിൽ തോക്ക് ഉപയോഗിച്ചപ്പോൾ നടന്നതല്ല സംഭവം എന്നാണ് പൊലീസ് പ്രാഥമികമായി വിലയിരുത്തിയത്. ഇന്ന് വീട്ടിലെത്തിയശേഷം ബന്ധുക്കൾക്കിടയിൽ പരസ്പരം സ്വത്തിനെ ചൊല്ലി തർക്കം ഉണ്ടാക്കുകയായിരുന്നു.
കേരളത്തിലെ ആദ്യകാല പ്ലാന്റർ കുടുംബത്തിലാണ് കൊലപാതകം ഉണ്ടായത് എന്നതാണ് ഞെട്ടിക്കുന്നത്. അതുകൊണ്ടുതന്നെ പിഴവും കൂടാതെയുള്ള അന്വേഷണത്തിലാണ് പൊലീസ് നീക്കം നടത്തുന്നത്. ആരോപണ പ്രത്യാരോപണങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ പോസ്റ്റ്മോർട്ടം ഉൾപ്പെടെയുള്ള നടപടികളും ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ഏതായാലും പ്രതിയെ വിശദമായി ചോദ്യം ചെയ്ത ശേഷമായിരിക്കും പോലീസ് തുടർ നടപടികൾ സ്വീകരിക്കുക. ജില്ലാ പോലീസ് മേധാവി കേസന്വേഷണം നിരീക്ഷിച്ചുവരികയാണ്. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തിയ ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്നാണ് പോലീസ് നൽകുന്ന വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kottayam news, Murder