സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നടത്തിയ തട്ടിപ്പു കേസിലെ പ്രതിയെ (impostor) കോട്ടയത്ത് നിന്നും പിടികൂടി. വിജിലൻസ് ഉദ്യോഗസ്ഥൻ (vigilance officer) ചമഞ്ഞാണ് പ്രതി തട്ടിപ്പിന് നീക്കം നടത്തിയത്. സംഭവത്തിൽ എരുമേലി താഴത്തേതിൽ വീട്ടിൽ ഷിനാസ് ഷാനവാസ് (26) പിടിയിലായി. കോട്ടയം വിജിലൻസ് എസ്.പി. വിജി വിനോദ് കുമാറിന് ലഭിച്ച പരാതികളിലാണ് വിജിലൻസ് സംഘം പ്രതിയെ പിടികൂടിയത്. വിജിലൻസ് ഇന്റലിജൻസ് വിഭാഗമാണ് പ്രതി ഷിനാസ് ഷാനവാസിനെ വലയിലാക്കിയത്.
വിജിലന്‍സ് ഇന്റലിജന്‍സ് സി.ഐ. സജു എസ്. ദാസ്, എസ്.ഐ. സ്റ്റാന്‍ലി തോമസ്, സൈബര്‍ വിദഗ്ധന്‍ മനോജ് പി.എസ്. എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് പാലാ പോലീസിന് കൈമാറി.
കോട്ടയം കൂവപ്പള്ളിയിൽ കോഴിക്കടയിൽ ജോലി ചെയ്യുകയായിരുന്നു ഷിനാസ് ഷാനവാസ്. ഇയാൾ വിജിലന്‍സ് ഉദ്യോഗസ്ഥന് ചമഞ്ഞ് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ വിവിധ വില്ലേജ് ഓഫീസര്‍മാരെയും മറ്റ് റവന്യു ഉദ്യോഗസ്ഥരെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയെടുക്കാൻ ശ്രമം നടന്നത്. ഉദ്യോഗസ്ഥർക്കെതിരെ പരാതിയുണ്ടെന്നും, ഇത് ഒതുക്കിതീര്‍ക്കാന്‍ തുകവേണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നതായി വിജിലന്‍സിന് പരാതി ലഭിച്ചിരുന്നു.
സംസ്ഥാനത്തെ വിവിധ വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും തട്ടിപ്പിന് ശ്രമം നടന്നതെന്ന് വിജിലൻസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി. ആലപ്പുഴയിലെ പട്ടണക്കാട് വില്ലേജ് ഓഫീസ്, ഇടുക്കിയിലെ മൂന്നാര്‍ വില്ലേജ് ഓഫീസ്, കോട്ടയത്തെ ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, പാലാ, മീനച്ചില്‍ വില്ലേജ് ഓഫീസുകള്‍, തൃശ്ശൂര്‍ കൊരട്ടി വില്ലേജ് ഓഫീസ് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരെ വിളിച്ച് പണം ആവശ്യപ്പെട്ടിരുന്നു എന്ന് അന്വേഷണസംഘം കണ്ടെത്തി.
കളഞ്ഞുകിട്ടിയ ഒരു ഫോണില്‍ നിന്നാണ് ഷിനാസ് ഷാനവാസ് തട്ടിപ്പുകൾ മുഴുവൻ നടത്തിയത് എന്ന് പോലീസ് കണ്ടെത്തി. കൂലിപ്പണിക്കാരനായ ഒരാളുടെ ഫോൺ നഷ്ടപ്പെട്ടിരുന്നു. ഡിസംബർ 27നാണ് ഫോൺ കയ്യിൽ നിന്ന് നഷ്ടമായത് എന്ന് വിജിലൻസ് കണ്ടെത്തി. തുടർന്ന് ഇയാളുടെ ഫോണിൽ നിന്ന് പ്രതി ഉദ്യോഗസ്ഥരെ വിളിക്കുകയായിരുന്നു.
ഓൺലൈൻ വഴി നമ്പറുകൾ ശേഖരിച്ചായിരുന്നു ഉദ്യോഗസ്ഥരെ മുഴുവൻ ഇയാൾ വിളിച്ചിരുന്നത്. ഉദ്യോഗസ്ഥരിൽ നിന്ന് 20,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് ചോദിച്ചിരുന്നത്. പണം ഇടാനായി കൊടുത്തിരുന്ന അക്കൗണ്ട് നമ്പര്‍ കോഴിഫാമിലെ ആസാം സ്വദേശിയായ തൊഴിലാളി ഹൈക്കുള്‍ ഇസ്ലാമിന്റെതായിരുന്നു എന്നും വിജിലൻസ് കണ്ടെത്തി.
ചങ്ങനാശേരി വില്ലേജ് ഓഫീസില്‍ നിന്ന് പരാതി ലഭിച്ചതോടെയാണ് വിജിലൻസ് കേസ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ഫോണിന്റെ യഥാർത്ഥ ഉടമസ്ഥനെ കണ്ടെത്തി. ഫോണ്‍ കോളുകളുടെ വിവരങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്താൻ വിജിലൻസ് സംഘത്തിനായത്.
പാലാ മീനച്ചിൽ താലൂക്കിൽ നിന്നുള്ള റവന്യൂ ഉദ്യോഗസ്ഥരുടെ പരാതി പ്രകാരം ഇയാളെ പാലാ പോലീസിന് വിജിലൻസ് സംഘം കൈമാറി. പാലാ ഡി.വൈ.എസ്.പി. ഷാജു ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് രേഖപ്പെടുത്തി. സംസ്ഥാനത്ത് മറ്റ് എവിടെയൊക്കെ തട്ടിപ്പുകൾ നടത്തി എന്ന കാര്യം വിശദമായ ചോദ്യം ചെയ്യലിലൂടെ മനസ്സിലാക്കാനാണ് പൊലീസ് തീരുമാനം.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.