തിരുവനന്തപുരം: മംഗലപുരത്ത് സ്വര്‍ണ്ണവ്യാപാരിയെ ആക്രമിച്ച് സ്വര്‍ണ്ണം കവര്‍ന്ന കേസിലെ മുഖ്യ ആസൂത്രകനും കൂട്ടാളികളും പിടിയില്‍. ദേശീയപാതയില്‍ പള്ളിപ്പുറത്ത് ടെക്നോ സിറ്റിക്ക് സമീപം കഴിഞ്ഞ ഏപ്രില്‍ 9 -ന് രാത്രി സ്വര്‍ണ്ണവ്യാപാരിയുടെ കാര്‍ തടഞ്ഞ് വെട്ടി പരുക്കേല്‍പ്പിച്ച് സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസ്സിലെ മുഖ്യ ആസൂത്രകനായ ബാലരാമപുരം സ്വദേശിയായ ചെന്നൈയില്‍ താമസിക്കുന്ന സന്തോഷ് ക്ലമന്റ് (56), കന്യാകുമാരി പളുകല്‍ സ്വദേശി സതീഷ്കുമാര്‍ (40), പാലക്കാട് ആലത്തൂര്‍ സ്വദേശി അജീഷ്, (30), എന്നിവരെയാണ് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്.
സ്വര്‍ണ്ണവ്യാപാരിയായ സമ്പത്തിന്റെ നെയ്യാറ്റിന്‍കര ജ്വല്ലറിയിലെ ജീവനക്കാരനായ അജീഷ്, മറ്റ് ജ്വല്ലറികളിലേക്ക് സമ്പത്ത് സ്വര്‍ണ്ണം കൊണ്ടു പോകുന്നതിനൊപ്പം പണവും കൊണ്ട് പോകാറുണ്ടെന്ന വിവരം സുഹൃത്തും ലോറിഡ്രൈവറുമായ സതീശനോട് പറയുകയായിരുന്നു. സതീശനാണ് ചെന്നൈയില്‍ താമസമാക്കിയ റിയല്‍ എസ്റ്റേറ്റ്കാരന് സന്തോഷിനോട് വിവരം പറഞ്ഞ് കവര്‍ച്ചക്കുള്ള പദ്ധതി തയ്യാറാക്കിയത്.
സന്തോഷിന്റെ നേതൃത്വത്തിലാണ് കഴക്കൂട്ടത്തെ കൊട്ടേഷന്‍ സംഘം കവര്‍ച്ച നടപ്പാക്കിയത്. കവര്‍ച്ചക്കുള്ള സ്ഥലം തിരുവനന്തപുരം ജില്ല ആയതിനാലാണ് കഴക്കൂട്ടത്തുള്ള സംഘത്തെ സന്തോഷ് കവര്‍ച്ചക്കായി ഉപയോഗിച്ചത്. ഇതിനായി അവര്‍ രണ്ട് മാസത്തോളം സ്വര്‍ണ്ണ വ്യാപാരിയായ സമ്പത്തിന്റെ യാത്രകള്‍ മനസ്സിലാക്കി വലിയ തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു.
ഏപ്രില്‍ 9 ന് രാത്രി കാറുകളിലും ബൈക്കുകളിലുമായി എത്തിയ സംഘത്തിനു സമ്പത്തിന്റെ വാഹനം തടഞ്ഞ് വെട്ടിപരിക്കേല്‍പ്പിച്ച് കാര്‍ ഉള്‍പ്പെടെ തട്ടിയെടുക്കാനായിരുന്നു പദ്ധതി. എന്നാല്‍ വാഹനം സ്റ്റാര്‍ട്ട് ആകാത്തതിനാല്‍ സ്വര്‍ണ്ണം അടങ്ങിയ ബാഗ് തട്ടിയെടുക്കുകയും സമ്പത്തിനെ വെട്ടി പരുക്കേല്‍പ്പിച്ച് വാഹനത്തിന്റെ ഡ്രൈവറെയും സമ്പത്തിന്റെ ബന്ധുവിനേയും മര്‍ദ്ദിച്ച് വാഹനങ്ങളില്‍ കയറ്റികൊണ്ട് പോയി പോത്തന്‍കോടിന് സമീപം ഉപേക്ഷിക്കുകയും ചെയ്തു.
ഇതോടെ ഈ കേസില്‍ മൊത്തം പതിനെട്ടു പേര് അറസ്റ്റിലായി. കവര്‍ച്ചയുമായി ബന്ധപ്പെട്ട് നാല്‍പ്പത് പവനോളം സ്വര്‍ണ്ണവും, ആറ് കാറുകളും രണ്ട് ഇരുചക്ര വാഹനവും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സ്വര്‍ണ്ണ വ്യാപാരി സമ്പത്തിന്റെ കാറില്‍ കണക്കില്ലാതെ സൂക്ഷിച്ചിരുന്ന എഴുപത്തിയഞ്ച് ലക്ഷം രൂപയും കണ്ടെടുത്ത് കോടതിയില്‍ സമര്‍പ്പിച്ചു.
മുഖ്യ ആസൂത്രകനായ സന്തോഷിന്റെ തമിഴ്നാട് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പോലീസ് അന്വേഷിച്ച് വരുകയാണ്. പിടിയിലായ സതീശന് തമിഴ്നാട്ടില്‍ നിന്നും മറ്റും കേരളത്തിലേക്ക് സ്പിരിറ്റ് കടത്തിയിരുന്ന കേസിലെ പ്രതിയാണ്.കവര്‍ച്ചാ കേസ്സിലെ മുഖ്യആസൂത്രകര്‍ പിടിയിലായതോടെ മറ്റുള്ളവരെ കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. അവരും ഉടന്‍ പിടിയിലാകുമെന്ന് പോലീസ് അറിയിച്ചു.
Published by:Karthika M
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.