കാസർഗോഡ്: ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ്കേസില്‍ മഞ്ചേശ്വരം എംഎല്‍എയും മുസ്ലിംലീഗ് നേതാവുമായ എം.സി. കമറുദ്ദീന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ചന്ദേര പൊലിസ് സ്റ്റേഷനിലെ നാല് കേസിലാണ് അറസ്റ്റ്. ഐപിസി 420, 34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. ഫാഷൻ ഗോൾഡിന്റെ ചെയർമാനാണ് മുസ്ലിം ലീഗ് നേതാവായ കമറുദ്ദീൻ. പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എംഎൽഎയ്ക്കെതിരെ പരാതി ഉയർന്ന് ഒരു വർഷത്തോളമായെങ്കിലും നടപടി ഉണ്ടാകുന്നത് ഇപ്പോഴാണ്.
ഇന്ന് രാവിലെ 10 മണിമുതല്‍ എം.സി. കമറുദ്ദീനെ ചോദ്യം ചെയ്ത് വരികയായിരുന്നു. തട്ടിപ്പ് നടത്തിയതിന് തെളിവുകളുണ്ടെന്ന് ചോദ്യം ചെയ്യലിന് ശേഷം എ.എസ്.പി. വിവേക് കുമാര്‍ പ്രതികരിച്ചു. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ കമറുദ്ദീനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്.
പ്രത്യേക അന്വേഷകസംഘം ഇതിനകം 80 പേരില്‍നിന്ന് മൊഴിയെടുത്തിരുന്നു. കഴിഞ്ഞ ദിവസം മാനേജിങ് ഡയറക്ടർ ടി.കെ. പൂക്കോയ തങ്ങളെയും ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മായിന്‍ഹാജിയെയും ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എംഎല്‍എയെയും ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം എത്തിയത്.
നിക്ഷേപകര്‍ക്ക് പണം പറഞ്ഞ സമയത്തിനകം തിരിച്ചുനല്‍കാന്‍ എംഎല്‍എയ്ക്ക് കഴിയുമെന്ന് കരുതുന്നില്ലെന്ന് പ്രശ്ന പരിഹാരത്തിനായി മുസ്ലിം ലീഗ് നേതൃത്വം നിയോഗിച്ച കല്ലട്ര മായിന്‍ഹാജി നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് പ്രശ്നം എംഎല്‍എ തന്നെ നേരിടണമെന്ന് ലീഗ് നേതൃത്വം നിലപാടെടുക്കുകയും ചെയ്തിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.