പാലാ: വളര്‍ത്തുമൃഗങ്ങളെ വില്‍ക്കുന്ന സ്ഥാപനം കുത്തിത്തുറന്ന് പേര്‍ഷ്യന്‍ ഇനത്തില്‍പ്പെട്ട മൂന്നു പൂച്ചകളെ മോഷ്ടിച്ച കേസില്‍ പ്രതി പിടിയില്‍. ഇടുക്കി കാര്‍കൂന്തല്‍ സ്വദേശി കളത്തൂര്‍ ലിജോ തങ്കച്ചന് ആണ് പിടിയിലായത്.പച്ചാത്തോട് പെറ്റ്സ് പാര്‍ക്ക് എന്ന സ്ഥാപനത്തില്‍ മാര്‍ച്ച് 30-ന് രാത്രി 10.45-നാണ് പൂച്ചകളെ മോഷ്ടിച്ചത്. 27,000 രൂപയോളം വില വരുന്നതാണ് പൂച്ചകള്‍.
പൂച്ചകളെ മോഷ്ടിച്ച്, മുണ്ടിനുള്ളിലാക്കി പുറത്തുപോകുന്ന ദൃശ്യം സി.സി.ടി.വി. ക്യാമറയില്‍ പതിഞ്ഞിരുന്നു. എന്നാല്‍ പ്രതി 24-ാം തീയതി ഭാര്യയേയും കുട്ടികളെയും കൂട്ടി ഈ സ്ഥാപനത്തില്‍ എത്തി ഒരു നായകുട്ടിയെ നല്കി മറ്റൊരു നായയെ വാങ്ങിയതായി കണ്ടെത്തി. തുടര്‍ന്ന് പോലീസ് നിരവധി സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിയെ തിരിച്ചറിയുകയായിരുന്നു.
മോഷ്ടിച്ച മൂന്ന് പൂച്ചകളെയും പ്രതി ജോലി ചെയ്തിരുന്ന ഈരാറ്റുപേട്ടയിലുള്ള ഫാം ഹൗസില്‍നിന്നും കണ്ടെത്തി. പ്രതി മണിമല, കറുകച്ചാല്‍ പോലീസ് സ്റ്റേഷനുകളില്‍ വധശ്രമം, പോക്സോ കേസുകള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍പ്രതിയാണ്. കറുകച്ചാലിലെ വധശ്രമ കേസില്‍ പ്രതിയെ അഞ്ചുവര്‍ഷം ശിക്ഷിച്ചിരുന്നു.
എസ്.എച്ച്.ഒ. കെ.പി. തോംസണ്‍, എസ്.ഐ. അഭിലാഷ്, പോലീസ് ഉദ്യോഗസ്ഥരായ ബിജു കെ. തോമസ്, ഷെറിന് സ്റ്റീഫന്‍, സി. രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.