ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പതിനഞ്ചുകാരിയെ മാസങ്ങളോളം തടവിൽ പാർപ്പിച്ച് ലൈംഗിക അതിക്രമത്തിനിരയാക്കിയതായി പരാതി. 15കാരിയായ പെൺകുട്ടിയാണ് 13 മാസം നീണ്ടു നിന്ന അതിക്രമങ്ങൾക്കൊടുവിൽ രക്ഷപ്പെട്ട് വീട്ടുകാർക്കരികിലെത്തിയത്. രാജ്യതലസ്ഥാനത്ത് നിന്നാണ് ഞെട്ടിക്കുന്ന ഇത്തരമൊരു വാർത്തയെത്തുന്നത്. സംഭവത്തിൽ നേപ്പാൾ സ്വദേശി ഉപ്രേത കുമാർ എന്നയാള്‍ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായിട്ടുണ്ട്. ഒരു സ്കൂളിൽ ഗാർഡായി ജോലി ചെയ്യുന്ന ഉപേത്ര തന്നെയാണ് കേസിലെ മുഖ്യപ്രതി.
തടവിൽ നിന്ന് രക്ഷപ്പെട്ടെത്തിയ പെണ്‍കുട്ടി നിലവിൽ അഞ്ചുമാസം ഗർഭിണിയാണെന്നാണ് റിപ്പോർട്ട്. ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് കൂട്ടിക്കൊണ്ടു പോയി പെൺകുട്ടിയെ പല ആളുകൾക്കായി കാഴ്ച വച്ചു എന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ പതിമൂന്ന് മാസങ്ങളായി പലതവണ പ്രതികൾ തന്നെ കുട്ടിയെ ബലാത്സംഗത്തിനിരയാക്കി. ഇതിന് പുറമെയാണ് പണം വാങ്ങി മറ്റുള്ളവർക്കും സൗകര്യം ഒരുക്കിയത്. പതിനഞ്ച് ദിവസം തുടർച്ചയായി ഒരു മുറിയിൽ പൂട്ടിയിട്ട് പീഡനത്തിനിരയാക്കിയിരുന്നതായും പൊലീസ് പറയുന്നു. കൃത്യമായി ഭക്ഷണം പോലും നൽകാതെയായിരുന്നു പീഡനം.
ഈയടുത്താണ് ഇവരുടെ പിടിയിൽ നിന്നും രക്ഷപ്പെട്ട് കുട്ടി സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. കൃത്യവുമായി ബന്ധപ്പെട്ട് മഹാനഗർ സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഉപ്രേത കുമാറിനെ കൂടാതെ ജിത്തു കശ്യപ്, വരുൺ തിവാരി, അജയ് കുമാർ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഇവർക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Delhi, Minor rape case, Pocso case, Pocso cases, Rape