തമിഴ്നാട്ടിലെ ഈറോഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അണ്ഡവില്‍പന നടത്തിയ കേസില്‍ അന്വേഷണം കേരളത്തിലേക്കും . തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഈറോഡ് പെരുന്തുറെയിലെ ക്ലിനിക്ക് വഴി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് അണ്ഡം നല്കിയെന്നു കണ്ടെത്തിയതോടെ ആശുപത്രി അധികൃതർക്ക് തമിഴ്നാട് പൊലീസും ആരോഗ്യവകുപ്പും സമന്‍സ് അയച്ചു.
അമ്മയും കാമുകനും നിര്‍ബന്ധിച്ച് 16 വയസുള്ള പെണ്‍കുട്ടിയെക്കൊണ്ട് അണ്ഡം വില്പന നടത്തിയതു ജൂണ്‍ ഒന്നിനാണു പുറത്തറിയുന്നത്. ഈറോഡ്, പെരുന്തുറെ, തിരുച്ചിറപ്പള്ളി, സേലം, ഹൊസൂര്‍ എന്നിവിടങ്ങളിലെ ആശുപത്രികളിലെത്തിച്ചായിരുന്നു വില്പന.
ഇതില്‍ പെരുന്തുറയിലെ ആശുപത്രിയില്‍ ശേഖരിച്ച അണ്ഡം തിരുവനന്തപുരത്തെയും തിരുപ്പതിയിലെയും പ്രമുഖ വന്ധ്യതാ നിവാരണ ക്ലിനിക്കുകള്‍ക്കു കൈമാറിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. കേസ് അന്വേഷിക്കുന്ന ഈറോഡ് സൗത്ത് പൊലീസ്, ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആശുപത്രികള്‍ക്ക് സമന്‍സ് അയച്ചത്.
അണ്ഡം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ആശുപത്രികള്‍ കൂടുതല്‍ സമയം തേടി. നിലവിൽ 16 വയസുള്ള പെണ്‍കുട്ടിയെ ആര്‍ത്തവം തുടങ്ങിയ 12–ാം വയസു മുതല്‍ അമ്മയും കാമുകനും ഇടനിലക്കാരിയും അണ്ഡവില്പനയ്ക്കു വിധേയമാക്കിയെന്നാണു പരാതി. കേസില്‍ പെണ്‍കുട്ടിയുടെ അമ്മ, അവരുടെ കാമുകന് സയ്യിദ് അലി, ഇടനിലക്കാരി കെ.മാലതി എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു.
ഒരോ തവണയും അണ്ഡം നല്‍കിയതിനു അമ്മയും കാമുകനും ആശുപത്രിയില്‍ നിന്നു 20000 രൂപ വീതവും ഇടനിലക്കാരി അയ്യായിരം രൂപ വീതവും കൈപ്പറ്റിയെന്നാണു പൊലീസ് കണ്ടെത്തല്‍. ലൈംഗികാതിക്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വിരുന്ന് നല്‍കാമെന്ന് പറഞ്ഞ് വിളിച്ച് വരുത്തി വധുവിനെയും വരനെയും ബന്ധുക്കള്‍ വെട്ടിക്കൊന്നു
ചെന്നൈ: വിരുന്ന് നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി നവദമ്പതികളെ വധുവിന്റെ സഹോദരന് വെട്ടിക്കൊലപ്പെടുത്തി. അഞ്ചു ദിവസം മുന്‍പ് വിവാഹിതരായ ശരണ്യ - മോഹന്‍ എന്നീ ദമ്പതികളെയാണ് ബന്ധുക്കള്‍ വെട്ടിവീഴ്ത്തിയത്. സഹോദരനായ ശക്തിവേല്‍, ബന്ധു രഞ്ജിത് എന്നിവര്‍ ചേര്‍ന്ന് വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണ്.
കുംഭകോണത്തിനടുത്തുള്ള ചോളപുരത്തെ തുളുക്കവേലി സ്വദേശിയായിരുന്നു ശരണ്യ. 31-കാരനായ മോഹനും 22-കാരിയായ ശരണ്യയും തിരുനെല്‍വേലിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യവേയാണ് കണ്ടുമുട്ടുന്നത്.
പ്രണയം സ്വന്തം വീട്ടില്‍ പറഞ്ഞപ്പോള്‍ ശരണ്യയുടെ വീട്ടുകാര്‍ എതിര്‍ക്കുകയും സ്വന്തം സമുദായത്തില്‍പ്പെട്ട ഒരാളെത്തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ വീട്ടുകാരുെട എതിര്‍പ്പ് മറികടന്ന് ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ജൂണ്‍ 9-നായിരുന്നു ചെന്നൈയില്‍ വെച്ച് ഇരുവരും വിവാഹിതരായത്.
വിവാഹത്തെക്കുറിച്ച് അറിഞ്ഞ ശരണ്യയുടെ സഹോദരന് ശക്തിവേല്‍, ഇരുവരോടും ക്ഷമിച്ചുവെന്ന് പറഞ്ഞ് വീട്ടിലേക്ക് തിരിച്ച് വരാന്‍ ശരണ്യയോട് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് വീട്ടിലെത്തിയ ഇരുവരെയും ശക്തിവേലും ബന്ധുവും വടിവാളുമായി എത്തി വെട്ടുകയായിരുന്നു.
ശരണ്യയുടെയും മോഹന്റെയും മൃതദേഹങ്ങള്‍ കുംഭകോണം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇരുവരുടെയും മൃതദേഹം മോഹന്റെ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.