കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. കഞ്ചാവ് കേസ് പ്രതി തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് സുഹൈല്‍ (24) നിന്നാണ് ഫോണ്‍ പിടിച്ചത്. മലദ്വാരത്തിലാണ് ഇയാള്‍ ഫോണ്‍ ഒളിപ്പിച്ചിരുന്നത്. കഴിഞ്ഞ മാസം 18നാണു ബൈക്കിൽ കഞ്ചാവ് കടത്തിയ കേസില്‍ ചന്തേര പോലീസ് ഇയാളെ പിടികൂടിയത്.
ജയില്‍ സൂപ്രണ്ട് കെ.വേണുവിന്റെ പരാതിയിന്മേല്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. റിമാൻഡ് ചെയ്ത പ്രതിയെ ജില്ലാ ജയിലിലേക്കു മാറ്റി. ഇവിടെ നിന്നു കഴിഞ്ഞ 22ന് സുരക്ഷ മുൻനിർത്തി കണ്ണൂർ സെൻട്രൽ ജയിലിലേക്കു മാറ്റാൻ തീരുമാനിച്ചു. കണ്ണൂരിലേക്കു കൊണ്ടു പോകാൻ ശ്രമിക്കുന്നതിനിടെ സുഹൈൽ സ്വയം മുറിവേൽപിക്കുകയും കുപ്പി ചില്ല് വിഴുങ്ങുകയും ചെയ്തു. പരുക്കേറ്റ ഇയാളെ ജയിൽ അധികൃതർ കോഴിക്കോട് മെഡിക്കൽ കോളജിലേക്കു ചികിത്സയ്ക്കായി മാറ്റി. 25നു വീണ്ടും ജില്ലാ ജയിലിലേക്കു തിരിച്ചു കൊണ്ടുവന്നു.
ഇതിനിടയിലാണ് സുഹൈൽ ഫോൺ ഉപയോഗിക്കുന്നതായി ജയിൽ ജീവനക്കാർക്കു സംശയം തോന്നിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽ ഫോൺ കണ്ടെത്തിയത്. ഷൂവിന് അകത്ത് പ്രത്യേകം തീർത്ത അറയിൽ സൂക്ഷിച്ചാണ് സുഹൈൽ ഫോൺ ജയിലിന് അകത്തേക്കു കടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.