ചെന്നൈയിലെ കോയമ്പേടിൽ കെട്ടിടത്തിന്റെ ടെറസ്സിന് മുകളിൽ സ്ഥാപിച്ചിരുന്ന മൊബൈൽ ടവർ പൊളിച്ച് മാറ്റിയതായി പരാതി. ഇപ്പോൾ പ്രവർത്തനരഹിതമായ എയർസെൽ കമ്പനിയുടെ മൊബൈൽ ടവറാണ് പൊളിച്ച് മാറ്റിയ നിലയിൽ കണ്ടെത്തിയത്.
2006ലാണ് ടവർ കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്നത്. ജിടിഎൽ ഇൻഫ്രാസ്‌ട്രെക്ചർ ആണ് 15 അടി നീളമുള്ള മൊബൈൽ ടവർ കോയമ്പേടിലെ മാദ തെരുവിലെ ഒരു കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചത്. കെട്ടിടമുടമകളായ ചന്ദ്രൻ, കരുണാകരൻ, ബാലകൃഷ്ണൻ എന്നിവർക്ക് കമ്പനി വാടക നൽകി വരികയും ചെയ്തിരുന്നു. 2006ൽ ടവർ സ്ഥാപിച്ചത് മുതൽ 2018 വരെയുള്ള കാലയളവിൽ വാടക കൃത്യമായി ഇവർക്ക് നൽകിയിരുന്നു.
എന്നാൽ 2018ന് ശേഷം വാടക തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് ഉടമസ്ഥർ പറയുന്നത്. പിന്നീട് ടവർ നിൽക്കുന്ന കെട്ടിടം സന്ദർശിച്ച ജിടിഎൽ ജീവനക്കാരാണ് മൊബൈൽ ടവർ പൊളിച്ചതായി അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ടവറിനെപ്പറ്റി കെട്ടിടമുടമകളോട് ഈ ജീവനക്കാർ അന്വേഷിച്ചിരുന്നു. അപ്പോഴാണ് ടവർ തങ്ങൾ പൊളിച്ച് മാറ്റി ആക്രിക്കച്ചവടക്കാർക്ക് കൊടുത്തുവെന്ന് ഉടമകളായ ചന്ദ്രനും കരുണാകരനും ബാലകൃഷ്ണനും പറഞ്ഞത്. ഇതോടെ ഇവർക്കെതിരെ പരാതിയുമായി ജിടിഎൽ അധികൃതർ രംഗത്തെത്തുകയായിരുന്നു.
8.62 ലക്ഷം വിലമതിക്കുന്ന ടവറാണ് കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ചിരുന്നതെന്നും തങ്ങളുടെ സമ്മതമില്ലാതെയാണ് ടവർ പൊളിച്ച് മാറ്റിയതെന്നും ജിടിഎൽ കമ്പനി ഉദ്യോഗസ്ഥനായ വി കൃഷ്ണമൂർത്തി പറഞ്ഞു. ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയതായും ഇദ്ദേഹം പറഞ്ഞു. കമ്പനിയുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Chennai. Tamil Nadu, Mobile tower