പാലക്കാട്: പാലക്കാട് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസ് എടുത്തത്. ഇന്നലെയാണ് പ്രസവ ചികിത്സയ്ക്കിടെ നല്ലേപ്പിള്ളി സ്വദേശിനി അനിതയും കുഞ്ഞും മരിച്ചത്. സിസേറിയനിൽ വന്ന പിഴവാണ് മരണകാരണമെന്ന് കാണിച്ച് ബന്ധുക്കൾ പൊലീസിന് പരാതി നൽകിയിരുന്നു.
അനിതയുടേയും കുഞ്ഞിന്റേയും മരണത്തിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. അനിതയെ പ്രസവത്തെ തുടർന്ന് രക്തസ്രാവം കൂടിയതിനാൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. കുഞ്ഞിനെ ചിറ്റൂരിന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോകാനാണ് ഡോക്ടർമാർ നിർദേശിച്ചത്.
Also Read- പ്രസവ ശസ്ത്രക്രിയയ്ക്കിടെ അമ്മയും കുഞ്ഞും മരിച്ചു; ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കള്‍
എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് കുഞ്ഞും മരിച്ചു. സ്കാനിങ്ങിൽ ഉൾപെടെ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അനിതയുടെ ബന്ധുക്കൾ പറയുന്നു. ചികിത്സാ പിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ പരാതി. അമിത രക്തസ്രാവമാണ് അമ്മയുടെ ആരോഗ്യത്തെ ബാധിച്ചതെന്നാണ് ചിറ്റൂർ താലൂക്ക് ആശുപത്രിയിലെ സൂപ്രണ്ട് ഇൻ ചാർജ് ഡോക്ടർ അപ്പുകുട്ടൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.
സംഭവത്തിൽ പ്രതിഷേധം ഉയർന്നതോടെ ഇന്നലെ എഡിഎം ചിറ്റൂർ താലൂക്ക് ആശുപത്രി സന്ദർശിച്ചിരുന്നു. കോയമ്പത്തൂർ സ്വദേശി ഹരീഷ് കുമാറാണ് അനിതയുടെ ഭർത്താവ്. ഒരു വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.