കോഴിക്കോട്: ഒരു നമ്പറിൽ രണ്ട് ബൈക്കുകൾ രജിസ്റ്റർ ചെയ്തതായി വടകരയിലെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പ്രാഥമിക അന്വേഷണം നടത്തിയ വകുപ്പ് തുടരന്വേഷണത്തിന് വടകര പോലീസിന് കൈമാറും.
വടകര, തലശ്ശേരി ആർ. ടി ഓഫീസുകളിലാണ് ഒരേ നമ്പറിലുള്ള ബൈക്കുകൾ രജിസ്റ്റർ ചെയ്തത്. വടകരയിൽ മേമുണ്ട സ്വദേശി കണിച്ചാൻ കണ്ടിയിൽ രജിത്തിന്റെ പേരിലും, തലശ്ശേരിയിൽ പാനൂർ എകരത്തിൽ സുജിത്തിന്റെ പേരിലുമാണ് KL 04 A-4442 എന്ന നമ്പറിൽ റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ രജിസ്ട്രർ ചെയ്തിരിക്കുന്നത്.
1993 ൽ ആലപ്പുഴയിലാണ് ഈ നമ്പറിൽ ബൈക്ക് ആദ്യം രജിസ്‌ട്രേഷൻ ചെയ്തത്. ഇതിനു ശേഷം വിവിധ ആളുകൾ ഈ ബൈക്ക് കൈവശം വെച്ചിരുന്നു. ഉടമസ്ഥാവകാശം മാറിയ ശേഷമാണ് ഇരു വാഹനങ്ങളും ഈ നമ്പറിൽ രജിസ്റ്റർ ചെയ്തതായി കാണുന്നത്.
രണ്ട് ബൈക്കുകൾക്കും ഒറിജിനൽ ആർ .സി യും ഉണ്ട്. എന്നാൽ രജിത്തിന്റെ പേരിലുള്ള ബുള്ളറ്റ് വർഷങ്ങൾക്ക് മുൻപ് കൈമാറ്റം ചെയ്‌തെങ്കിലും ഇതേവരെ ഉടമസ്ഥാവകാശം മാറിയിട്ടില്ല. ഈ ബൈക്ക് 2022 ജനുവരി മാസം വടകര ആർ. ടി .ഒ 2026 വരെ പുതുക്കി നൽകിയിട്ടുമുണ്ട്. തലശ്ശേരിയിൽ രജിസ്റ്റർ ചെയ്ത ബൈക്ക് ഒന്നര മാസം മുമ്പ് റിന്യൂവൽ ചെയ്യാൻ രേഖകൾ ഹാജരാക്കിയപ്പോഴാണ് ഇതേ നമ്പറിൽ വടകര ആർ. ടി ഓഫീസിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് മോട്ടോർ വാഹന വകുപ്പ് ഇരു വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ഇതേക്കുറിച്ച് അന്വേഷിക്കാൻ കേസ് പോലീസിന് കൈമാറുമെന്ന് വടകര ആർ. ടി. ഒ വിന്റെ ചാർജുള്ള കോഴിക്കോട് എൻഫോഴ്‌സ് മെന്റ് ആർ ടി .ഒ .കെ ബിജുമോൻ പറഞ്ഞു.
നേരത്തെ വാഹനത്തിന്റെ ചേസിസ് നമ്പർ സ്കെച്ച് ചെയ്തെടുത്താണ് വാഹനത്തിന് രജിസ്‌ട്രേഷൻ പുതുക്കി നൽകിയിരുന്നത്. ഒരേ നമ്പറുകൾ കണ്ടെത്താൻ പ്രയാസവുമായിരുന്നു. മോട്ടോർ വാഹന വകുപ്പിന്റെ ഏകീകൃത സോഫ്റ്റ് വെയറായ വാഹൻ നിലവിൽ വന്ന ശേഷമാണ് ഇത്തരം വ്യാജ രജിസ്‌ട്രേഷൻ കണ്ടെത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.