പത്തനംതിട്ട: മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള വാർത്തകൾ നല്കിയ നമോ ടി വി (Namo TV) ഉടമയും അവതാരകയും കീഴടങ്ങി. ചാനൽ ഉടമ രഞ്ജിത്ത് ടി എബ്രഹാം, അവതാരിക കോന്നി വള്ളിക്കോട് സ്വദേശി ശ്രീജ എന്നിവരാണ് കീഴടങ്ങിയത്. ഇന്ന് ഉച്ചയോടെ തിരുവല്ല എസ്എച്ച് ഒ .പി എസ് വിനോദ് മുമ്പാകെയാണ് ഇരുവരും കീഴടങ്ങിയത്. മുൻകൂർ ജാമ്യം തേടി ഇരുവരും ഹൈക്കോടതിയെ (Kerala High Court) സമീപിച്ചിരുന്നെങ്കിലും കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് (Kerala Police) പ്രതികളെ വൈകിട്ട് കോടതിയിൽ ഹാജരാക്കും.
തിരുവല്ല എസ് എച്ച് ഒക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് തിരുവല്ല കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നമോ ടി വി ഉടമ രഞ്ജിത്ത്, അവതാരക ശ്രീജ എന്നിവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. 153 എ വകുപ്പ് പ്രകാരമാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്. ഇതിനിടെ മുൻകൂർ ജാമ്യം തേടി ഇരുവരും ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ ഹൈക്കോടതി ജാമ്യം നൽകാൻ വിസമ്മതിച്ചതോടെയാണ് ഇരുവരും പൊലീസിന് മുമ്പാകെ കീഴടങ്ങിയത്.
വാഹനാപകടത്തിൽ മുൻ മിസ് കേരള അൻസി മരിച്ചതറിഞ്ഞ് അമ്മ വിഷം കഴിച്ചു
തിരുവനന്തപുരം: വാഹനാപകടത്തിൽ മുൻ മിസ് കേരള അൻസി കബീർ മരിച്ച വിവരം അറിഞ്ഞ് അമ്മ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ആറ്റിങ്ങൽ ആലംകോട് പാലാംകോണം സ്വദേശി അൻസി കബീറിന്റെ മാതാവ് അൻസി കോട്ടേജിൽ റസീനയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇവരെ പൊലീസ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അൻസിയും മിസ് കേരള റണ്ണർ അപ്പായിരുന്ന അഞ്ജന ഷാജനും വൈറ്റിലയിൽ വെച്ച് കാറപകടത്തിൽ മരിച്ചത്.
അൻസി മരിച്ച വിവരം നാട്ടിൽ അറിയിച്ചെങ്കിലും വീട്ടുകാരോട് പറഞ്ഞിരുന്നില്ല. അൻസിയുടെ സുഹൃത്ത്, തൊട്ടടുത്ത വീട്ടിൽ വിളിച്ച് വിവരം പറഞ്ഞിരുന്നു. എന്നാൽ അപകടവിവരം മറ്റാരിൽ നിന്നോ അറിഞ്ഞ മാതാവ് റസീന വിഷം കഴിക്കുകയായിരുന്നു. മരണ വിവരം പറയാനായി അയൽവാസികൾ അൻസിയുടെ വീട്ടിലെത്തി വിളിച്ചെങ്കിലും വാതിൽ തുറന്നില്ല. ഇതേത്തുടർന്ന് പൊലീസിൽ വിവരം അറിയിച്ചു. എന്നാൽ പൊലീസ് വരുന്നതിന് മുമ്പ് വാതിൽ തുറന്ന റസീന, ഛർദ്ദിച്ചു. വൈകാതെ സ്ഥലത്തെത്തിയ പൊലീസ് റസീനയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അൻസിയുടെ പിതാവ് കബീർ വിദേശത്താണ്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.