കുപ്രസിദ്ധ കുറ്റവാളി നീരാവി മുരുകനെ എൻകൗണ്ടറിൽ വധിച്ച് തമിഴ്നാട് പൊലീസ്. കൊലപാതകം, മോഷണം, കൊള്ള, സ്ത്രീകൾക്കെതിരെയുള്ള അക്രമം അടക്കം അറുപതിലേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ തൂത്തുക്കുടി പുതിയമ്പത്തൂർ സ്വദേശിയായ മുരുകൻ എന്ന നീരാവി മുരുകനെയാണ് പൊലീസ് വെടിവെച്ച് കൊന്നത്. ഈറോഡ്, മധുരൈ, തൂത്തുക്കുടി അടക്കമുള്ള തമിഴ്നാടിന്റെ വിവിധ ജില്ലകളിൽ ഇയാൾക്കെതിരെ ഒട്ടേറെ കേസുകള്‍ നിലവിലുണ്ട്.
ഡിണ്ടിഗലില്‍ നടന്ന ഒരു മോഷണ കേസിന്‍റെ അന്വേഷണവുമായി ബന്ധപ്പെട്ട തിരച്ചിലിനിടെ മുരുകൻ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് പൊലീസിനെ ആക്രമിക്കുകയായിരുന്നു. വേറെ വഴിയില്ലാതെ വന്നപ്പോൾ ആത്മരക്ഷാര്‍ത്ഥം വെടിവെച്ച് കൊല്ലുകയായിരുന്നെന്നും തിരുനല്‍വേലി പോലീസ് സൂപ്രണ്ട് പി.ശരവണന്‍ പറഞ്ഞു.
തിരുനൽവേലി ജില്ലയിലെ കലക്കാട് നങ്കുനേരി ഭാഗത്ത് വച്ചാണ് ഏറ്റുമുട്ടൽ നടന്നത്. നെഞ്ചിൽ വെടിയേറ്റ മുരുകൻ അപ്പോൾ തന്നെ മരിച്ചു. കേരളത്തിലും ആന്ധ്രയിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്. ഈ വർഷം തുടക്കത്തിൽ കൊലക്കേസിൽ അടക്കം പ്രതികളായ രണ്ട് ക്രിമിനലുകളെ തമിഴ്നാട് പൊലീസ് എൻകൗണ്ടറിൽ വധിച്ചിരുന്നു.
സ്ത്രീകളെ തോക്കിന്‍ മുനയില്‍ നിര്‍ത്തി കൊള്ളയടിക്കുന്നതില്‍ പ്രഗല്‍ഭനായിരുന്നു മുരുകനെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാളുടെ സംഘത്തിലെ മറ്റ് അംഗങ്ങള്‍ക്കായും പൊലീസ് അന്വേഷണം ശക്തമാക്കി.
മുരുകന്‍റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുനെൽവേലി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആക്രമണത്തില്‍ തലയ്ക്കും നെഞ്ചിനും പരിക്കേറ്റ നാല് പോലീസുകാരും ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
അസമിൽ 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ പോലീസ് വെടി വെച്ചു കൊന്നു
അസമിൽ (Assam) 16-കാരിയായ സ്കൂൾ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം (Gang Rape) ചെയ്ത കേസിലെ പ്രതികളിൽ ഒരാൾ പോലീസ് ഏറ്റുമുട്ടലിൽ (Police Encounter) കൊല്ലപ്പെട്ടു. ബിക്കി അലി (20) ആണ് ഗുവാഹത്തി (Guwahati) പോലീസ് നടത്തിയ വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അർധരാത്രിയായിരുന്നു സംഭവം.
തെളിവെടുപ്പിനായി കൊണ്ടുപോകുന്നതിനിടെ പോലീസുകാരെ ആക്രമിച്ച് പ്രതി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പോലീസിന്റെ വിശദീകരണം. ഏറ്റുമുട്ടലിനിടെ രണ്ട് വനിതാ പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്.
ബുധനാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് യുവാവിനെ വെടിയേറ്റ നിലയിൽ ആശുപത്രിയിൽ എത്തിച്ചതെന്ന് ഗുവാഹത്തി മെഡിക്കൽ കോളേജിലെ ആശുപത്രി സൂപ്രണ്ട് അഭിജിത്ത് ശർമ പറഞ്ഞു. നെഞ്ചിലും പുറത്തുമായി നാല് തവണ യുവാവിന് വെടിയേറ്റിരുന്നു, ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പോസ്റ്റ്‌മോർട്ടം റിസൾട്ട് പരിശോധിച്ച ശേഷമേ കൂടുതൽ വ്യക്തത നൽകാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുവാഹത്തി പാന്‍ബസാര്‍ വനിതാ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥ ട്വിങ്കിള്‍ ഗോസ്വാമിയെയും പരിക്കുകളോടെ ആശുപത്രിയിൽ എത്തിച്ചിരുന്നു. കാലിലും കൈയിലും ഇവർക്ക് സാരമായ പരിക്കുകളുണ്ടെന്നും എന്നാൽ ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും സൂപ്രണ്ട് വ്യക്തമാക്കി.
ചൊവ്വാഴ്ച അർധരാത്രിയോടെ ഗുവാഹത്തി നഗരത്തിന്റെ പ്രാന്തപ്രദേശത്ത് വെച്ചായിരുന്നു പ്രതിയും പോലീസും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സ്കൂൾ വിദ്യാർഥിനയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ ബിക്കി അലി ഉൾപ്പെടെ അഞ്ച് പേരെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പത്താം ക്ലാസുകാരിയായ പെൺകുട്ടിയെ ബിക്കിയും നാല് സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാൽസംഗത്തിന് ഇരയാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.