കൊച്ചി: വളപട്ടണം ഐഎസ് കേസിൽ മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് എൻഐഎ കോടതി വിധിച്ചു. സിറിയൻ ഭരണകൂടത്തിനെതിരെ യുദ്ധത്തിനായി മലയാളികളെ കടത്തുന്നതിന് ഗൂഢാലോചന നടത്തിയ കേസിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കൊച്ചി എൻഐഎ കോടതി വിധിച്ചത്. ചക്കരക്കല്ല് മണ്ടേരി മിഥിലജ്, വളപട്ടണം ചെക്കിക്കുളം സ്വദേശി കെ.വി. അബ്ദുൾ റസാഖ്, തലശേരി ചിറക്കര യു.കെ. ഹംസ എന്നിവർക്കെതിരെയാണ് ഗൂഡാലോചന കുറ്റം തെളിഞ്ഞിട്ടുള്ളത്. ഇവരുടെ ശിക്ഷ വെള്ളിയാഴ്ച വിധിക്കും.
ആഗോള ഭീകരവാദ സംഘടനയായ ഐഎസിലേയ്ക്കു കേരളത്തിൽനിന്ന് ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്യുന്നതിനു പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്. കൂടാതെ ഇവർ സിറിയയിലേയ്ക്കു പോകാൻ തീരുമാനിച്ചിരുന്നു എന്നും എൻഐഎ കണ്ടെത്തിയിരുന്നു. നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി വളപട്ടണം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മൂന്നു പ്രതികളുടെ വിചാരണയാണ് പൂർത്തിയാക്കിയത്.
അതേസമയം കഴിഞ്ഞ അഞ്ചു വർഷമായി ജയിൽ ശിക്ഷ അനുഭവിച്ചതിനാൽ ശിക്ഷയിൽ ഇളവു വേണമെന്നു പ്രതികൾ കോടതിയോട് അഭ്യർഥിച്ചു. തീവ്രവാദ ചിന്തകൾ പൂർണമായും ഉപേക്ഷിച്ചെന്നും എല്ലാ മനുഷ്യരെയും ഒരുപോലെയാണ് കാണുന്നത് എന്നുമായിരുന്നു കേസിലെ പ്രതിയായ ഹംസ കോടതിയോട് പറഞ്ഞത്. പ്രതികൾ കുറ്റക്കാരാണെന്ന് വിധിച്ചശേഷം എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ആരാഞ്ഞപ്പോഴാണ് അവർ ഇക്കാര്യം പറഞ്ഞത്. എന്നാൽ പ്രതികൾക്കു പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.