കോട്ടയം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് ചങ്ങനാശ്ശേരി സ്വദേശിനിയായ വീട്ടമ്മയില്‍ നിന്നും 81 ലക്ഷം രൂപ തട്ടിയ നൈജീരിയന്‍ സ്വദേശി പിടിയിൽ. നൈജീരിയൻ സ്വദേശിയായ ഇസിചിക്കുവിനെയാണ് (26) കോട്ടയം സൈബർ പോലീസ് സംഘം ഡൽഹിയിൽ നിന്നും പിടികൂടിയത്. 2021-ലാണ് കേസിനാസ്പദമായ സംഭവം.
ഫേസ്ബിക്കിലൂടെ അന്ന മോർഗൻ എന്ന യു.കെ സ്വദേശിനിയുടെ പേരിൽ വ്യാജ അക്കൗണ്ട് നിർമിച്ചായിരുന്നു തട്ടിപ്പ്. തുടർന്ന് സ്വാതന്ത്ര്യ ദിനത്തിന്റെയന്ന് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിന്റെ സന്തോഷത്തിൽ 30 കോടിയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് ഇയാൾ വീട്ടമ്മയെ വിശ്വസിപ്പിക്കുകയും. ഇതിനെ തുടർന്ന് മുംബൈ കസ്റ്റംസ് ഓഫീസിലെ ഡിപ്ലോമാറ്റിക് ഏജന്റ് എന്ന പേരിൽ വീട്ടമ്മയ്ക്ക് ഒരു ഫോൺ കോൾ വന്നു. നിങ്ങൾക്ക് യു.കെയിൽ നിന്നും വിലപ്പെട്ട വസ്തുക്കളും ഡോളറും വന്നിട്ടുണ്ടെന്നും കസ്റ്റംസ് ഡ്യൂട്ടി ഇനത്തിൽ 22000 രൂപ അടക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടു. വീട്ടമ്മയെ വിശ്വസിപ്പിക്കുന്നതിനായി സമ്മാനങ്ങളുടെ ഫോട്ടോയും വീഡിയോകളും അയച്ചു നൽകിയതോടെ കെണിയിൽ വീണ വീട്ടമ്മ ഇയാൾ ആവശ്യപ്പെട്ട പണം കൈമാറി. ഇതിനുശേഷം നിരവധി വിമാനത്താവളങ്ങളിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന കോൾ വരികയും ഇയാൾ ആവശ്യപ്പെട്ട അക്കൗണ്ടുകളിലേക്ക് വീട്ടമ്മ പണം കൈമാറുകയും ചെയ്തു.
എന്നാല്‍ ഇത് തുടർന്നപ്പോൾ വീട്ടമ്മ പണം നൽകാതായി. ഇതോടെ ഇവരുടെ സമ്മാനങ്ങൾ വിദേശത്തു നിന്ന് വന്നതാണെന്നും കെെപ്പറ്റിയില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി ഇയാൾ വീണ്ടും വീട്ടമ്മയെ ഭീഷണിപ്പെടുത്തി. ഇതോടെ ബന്ധുക്കളിൽ നിന്നും, സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങിയും, കൈയിൽ ഉണ്ടായിരുന്ന സ്വർണ്ണം വിറ്റും ഇവർ വീണ്ടും പണം അയച്ചു നൽകുകയായിരുന്നു.
തട്ടിപ്പ മനസ്സിലായ യുവതി 2022-ലാണ് കേസ് നൽകുന്നത്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി തട്ടിപ്പ് നടത്തിയത് ഡൽഹിയിൽ നിന്നുമാണെന്ന് മനസ്സിലാകുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.