തിരുവനന്തപുരം വർക്കലയിൽ ബെവ്കോ ഔട്ട്ലെറ്റ് കുത്തിത്തുറന്ന് മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ ഒളിവിലായിരുന്ന പ്രതിയും പിടിയിൽ. വെട്ടൂർ കുഴിവിള വീട്ടിൽ സ്വദേശി പൂട എന്ന ഷംനാദാണ് (35) പിടിയിലായത്. കേസിലെ ഒന്നും രണ്ടും പ്രതികളായ കോട്ടുമൂല സ്വദേശി അസിം, അയിരൂർ കോവൂർ സ്വദേശി ശങ്കരൻ എന്ന അജിത്ത് എന്നിവർ നേരത്തേ പിടിയിലായിരുന്നു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
2022 ഡിസംബർ 13 ന് പുലർച്ച ഒന്നരയോടെയാണ് വർക്കല ബിവറേജസ് ഔട്ട്ലെറ്റിന്റെ പൂട്ട് കുത്തിത്തുറന്ന് ഗ്രിൽ വളച്ച് മോഷ്ടാക്കൾ അകത്തുകയറിയത്. ഔട്ട്ലെറ്റ് മാനേജർ ക്യാബിന് സമീപത്ത് സൂക്ഷിച്ച, 50340 രൂപ വിലവരുന്ന 31 കുപ്പി മുന്തിയ ഇനം വിദേശനിർമിത മദ്യമാണ് സംഘം മോഷ്ടിച്ചത്.
ഓഫിസിലുണ്ടായിരുന്ന മൂന്ന് ബാഗുകളിലായാണ് ഇവർ മദ്യം കടത്തിയത്. ബിവറേജ് ഔട്ട്ലെറ്റിന്റെ വൈദ്യുതിബന്ധം വിച്ഛേദിച്ച ശേഷമാണ് ഇവര്‍ അകത്ത് പ്രവേശിച്ചത്. അതിനാല്‍ ബെവ്കോ ഔട്ട്ലെറ്റിലെ സി.സി ടി.വിയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭ്യമായിരുന്നില്ല. തുടർന്ന് സമീപത്തെ ലോഡ്ജിന്റെ സി.സി ടി.വി പരിശോധിച്ചതോടെയാണ് ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. അറസ്റ്റിലായ പ്രതിയെ ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Robbery, Varkala Bevco