പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ അതിക്രമിച്ച് കയറി പൂജ നടത്തിയ കേസിൽ ഒരാൾ കൂടി പിടിയിൽ. ഗവി കെഎസ്എഫ്ഡിസി കോളനി സ്വദേശി ഈശ്വരൻ ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. പ്രധാനപ്രതി തമിഴ്‌നാട് സ്വദേശി നാരായണനായി ഇപ്പോഴും തെരച്ചിൽ തുടരുകയാണ്.
ഇടനിലക്കാരൻ ചന്ദ്രശേഖരന്‍ (കണ്ണൻ), വനം വികസന കോർപ്പറേഷൻ ജീവനക്കാരായ രാജേന്ദ്രന്‍, സാബു എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. വനമേഖലയിൽ അതിക്രമിച്ചു കയറിയതിന് 1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ സെക്‌ഷൻ (27, 51), കേരള വന നിയമം 1961 (ഭേദഗതി 1999) സെക്‌ഷൻ 27 (1) ഇ (4) എന്നീ വകുപ്പുകൾ അനുസരിച്ചാണ് കേസെടുത്തത്.
Also Read- പൊന്നമ്പലമേട്ടിൽ അതിക്രമിച്ചു കയറി പൂജ; ഹൈക്കോടതി കേസെടുത്തു ആറംഗ സംഘമാണ് പെരിയാർ കടുവാ സങ്കേതത്തിന്റെ ഭാഗമായ മകരജ്യോതി തെളിക്കുന്ന അതീവ സുരക്ഷാ മേഖലയിൽ എത്തി പൂജ നടത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പ്രദേശം. വനം വകുപ്പും പൊലീസും അറിയാതെ പൊന്നമ്പലമേട്ടിലേക്ക് ആർക്കും പ്രവേശിക്കാൻ ആകില്ല.
അതീവസുരക്ഷാ മേഖലയിൽ സ്ഥിതി ചെയ്യുന്ന പൊന്നമ്പലമേട്ടിൽ പൂജ നടത്തിയതിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഇന്ന് കേസ് പരിഗണിച്ച കോടതി വിശദമായ അന്വേഷണത്തിനും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനും പൊലീസിന് നിർദേശം നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Sabarimala, Sabarimala news