കൊല്ലം: ഒ എൽ എക്സ് വഴി കാർ വാങ്ങാനെത്തി മുഴുവൻ തുകയും നൽകാതെ കാറുമായി മുങ്ങിയ കേസിലെ പ്രതി പോലീസ് പിടിയിൽ. ഇടുക്കി സ്വദേശി തൊടുപുഴ സ്വദേശി വിൽസൺ ജോസഫാണ് പിടിയിലായത്. കൊട്ടാരക്കര വാളകം പൊലിക്കോട് സ്വദേശിയായ സ്ത്രീയുടെ പേരിലുള്ള സ്വിഫ്റ്റ് ഡിസയർ കാർ വില്‍പനയ്ക്കായി ഒ എൽ എക്സിൽ പരസ്യം ചെയ്തിരുന്നു. ഈ പരസ്യം കണ്ടു കാർ വാങ്ങാനായി വീട്ടിലെത്തി
കുറച്ചു പണം നൽകി ബാക്കി പിന്നീട് നൽകാമെന്ന് പറഞ്ഞു രേഖകൾ സഹിതം കാറുമായി കടന്നുകളയുകയായിരുന്നു.
ഇടുക്കി തൊടുപുഴ കാഞ്ഞാർ മിറ്റത്താനിയ്ക്കൽ വീട് എന്ന വിലാസമാണ് വിൽസൺ ജോസഫ് നൽകിയിട്ടുള്ളത്. ആറു മാസം മുൻപായിരുന്നു വാഹന ഇടപാട്. അവശേഷിക്കുന്ന തുകക്കായി വിളിക്കുമ്പോൾ ഫോൺ എടുക്കാത്തതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ പ്രതി തൊടുപുഴയിൽ ഉണ്ടെന്നുള്ള രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കൊട്ടാരക്കര എസ് ഐ സാബുജി മാസ്, എ എസ് ഐ അനിൽകുമാർ, സി പി ഒ സലില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ തൊടുപുഴയിൽ നിന്നും പിടികൂടിയത്. ഇയാൾക്ക് ഇടുക്കി ജില്ലയിലെ തൊടുപുഴ, വണ്ടിപ്പെരിയാർ കോട്ടയം ജില്ലയിലെ വാകത്താനം എന്നീ പോലീസ് സ്റ്റേഷനുളില്‍ സമാനസ്വഭാവമുള്ള കേസുകൾ നിലവിലുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Car sale, Kottarakkara, OLX car sale, OLX Scam, Police arrested the accused