കൊച്ചി: പൊലീസിന്റെ പിടിയിലായ മൂന്ന് ഉത്തരേന്ത്യന്‍ മോഷ്ടാക്കള്‍ കൊച്ചി നഗരത്തിലെത്തിയത് വിമാനത്തില്‍. മൂന്നു ദിവസം ഇവര്‍ നഗരത്തിലെ പൂട്ടിക്കിടന്ന ആറു ആഡംബര വീടുകളിലാണ് കവര്‍ച്ച നടത്തിയത്. മോഷണ മുതലുമായി കേരളം വിടുന്നതിന് മുന്‍പാണ് പ്രതികള്‍ പൊലീസ് വലയിലായത്. പ്രതികള്‍ മോഷണം നടത്തിയത് നഗരത്തിലെ വിവിധ സ്റ്റേഷനുകളുടെ അധികാര പരിധിയില്‍പെട്ട വെറും 10 കിലോമീറ്റര്‍ ചുറ്റളവിലാണ്.
ഡ്യൂട്ടി സമയമോ അധികാര പരിധിയോ പരിഗണിക്കാതെ എല്ലാ സ്റ്റേഷനുകളിലെയും പൊലീസ് ഉദ്യോഗസ്ഥരും തെരച്ചിലിന് ഇറങ്ങിയതോടെയായിരുന്നു പ്രതികള്‍ പിടിയിലായത്. ഡല്‍ഹി ജെജെ കോളനിയില്‍ താമസിക്കുന്ന ഉത്തരാഖണ്ഡ് രുദ്രാപുര്‍ ഷിംലാ ബഹാദൂര്‍ സ്വദേശി മിന്റു വിശ്വാസ് (47),
ന്യൂഡല്‍ഹി ഹിചാമയ്പുരില്‍ താമസിക്കുന്ന ഉത്തര്‍പ്രദേശ് മുസ്താകം ജീപുര്‍ സ്വദേശി ഹരിചന്ദ്ര (33), ഉത്തര്‍പ്രദേശ് കുത്പുര്‍ അമാവതി ചന്ദ്രഭാന്‍(38) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
70,000 രൂപ, നാല് മൊബൈല്‍ ഫോണ്‍, ഒന്നര ലക്ഷം രൂപ വിലയുള്ള ഒരെണ്ണം ഉള്‍പ്പെടെ രണ്ടു വാച്ചുകള്‍, 21,200 രൂപ, 20 പവന് ആഭരണങ്ങള്‍ എന്നിവ ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തു. മോഷണം നടത്തിയത് ഒരേ രീതിയിലായിരുന്നതിനാല്‍ പിന്നില്‍ ഒരു സംഘമെന്ന സംശയം അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ടായത്.
എളമക്കര കീര്‍ത്തി നഗറില്‍ മോഷണം നടന്ന വീടിന്റെ സമീപത്തു റസിഡന്റ്സ് അസോസിയേഷന് സ്ഥാപിച്ച ക്യാമറയില്‍ മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പതിഞ്ഞു. മോഷ്ടാക്കളുടെ ഏകദേശം രൂപം ലഭിച്ചതോടെ നഗരത്തിലെ എല്ലാ സ്റ്റേഷനുകളിലെയും പൊലീസുകാരെ ചേര്‍ത്തു പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചു.
ഇതര സംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലങ്ങളിലും ഇതര സംസ്ഥാനക്കാര്‍ എത്തിയാല്‍ തങ്ങുന്ന പ്രധാന ഹോട്ടലുകളിലും ലോഡ്ജുകളിലും സ്പെഷ്യല്‍ കോംബിങ് ആരംഭിക്കുകയും ചെയ്തു.ഞായറാഴ്ച രാവിലെ മുതല്‍ ലൈവ് ഫീഡ് ക്യാമറകള്‍ ഉള്‍പ്പെടെ നഗരത്തിലെ സിസിടിവി ക്യാമറകളെല്ലാം പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
നോര്‍ത്തിലെ വെജിറ്റേറിയന്‍ റസ്റ്ററന്റിനു സമീപത്തേക്കു പ്രതികള്‍ നടന്നെത്തുന്ന ദൃശ്യം ലഭിച്ചു. പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് സ്ഥലത്തു പാഞ്ഞെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികള്‍ തങ്ങിയിരുന്ന സ്ഥലത്തു സജീവമായിരുന്ന ഒരു സെല്‍ നമ്പര്‍ പൊലീസിനു ലഭിച്ചിരുന്നു. ഇത് ട്രേസ് ചെയ്തപ്പോള്‍ 21ന് വൈകിട്ടു ഡല്‍ഹിയിലായിരുന്ന നമ്പര്‍ 4 മണിക്കൂറിനു ശേഷം കൊച്ചിയിലെ ടവറിന്റെ പരിധിയില്‍ എത്തിയതായി കണ്ടെത്തി. ഇതോടെയാണു പ്രതികള്‍ വിമാന മാര്‍ഗം എത്തിയാണു കവര്‍ച്ച നടത്തിയതെന്ന് മനസ്സിലാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.