തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ അഖിൽ വധശ്രമക്കേസിൽ ഒന്നാം പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ റെയ്ഡിനിടെ യൂണിവേഴ്സിറ്റി ഉത്തരപേപ്പറുകൾ പിടിച്ചെടുത്തു. ആറ്റുകാലിലെ വീട്ടിലാണ് വധശ്രമക്കേസ് അന്വേഷിക്കുന്ന കന്‍റോൺമെന്‍റ് സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് റെയ്ഡ് നടത്തിയത്. ശിവരഞ്ജിത്തിന്‍റെ വീട്ടിൽനിന്ന് എഴുതാത്ത ഉത്തര കടലാസുകളാണ് കണ്ടെത്തിതയ്ത. ശിവരഞ്ജിത്തിന്റെ വീട്ടിലെത്തിയ മാധ്യമപ്രവർത്തകരെ ബന്ധുക്കൾ ആക്രമിക്കാൻ ശ്രമിച്ചു. കമ്പിവടിയുമായാണ് ബന്ധുക്കൾ മാധ്യമപ്രവർത്തകർക്കുനേരെ പാഞ്ഞടിച്ചത്. പി.എസ്.സി പരീക്ഷയിൽ ശിവരഞ്ജിത്ത് ഒന്നാം റാങ്ക് ലഭിച്ചത് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ശിവരഞ്ജിത്തിന്‍റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുന്നത്. കേസിൽ ഇന്ന് നാല് പ്രതികൾ അറസ്റ്റിലായെങ്കിലും ശിവരഞ്ജിത്തും നസീമും ഉൾപ്പടെയുള്ളവർ ഇപ്പോഴും ഒളിവിലാണ്.
അതിനിടെ വധശ്രമക്കേസുമായി ബന്ധപ്പെട്ട് നാല് പേർ പൊലീസ് പിടിയിലായി. ലുക്കൗട്ട് നോട്ടീസിലുള്ള മൂന്ന് പേരും കണ്ടാലറിയാവുന്ന പ്രതികളിൽ ഒരാളുമാണ് പിടിയിലായത്. അഖിലിനെ കുത്തിയ ശിവരഞ്ജിത്തും നസീമുമടക്കം ലുക്കൗട്ട് നോട്ടീസിലുള്ള അഞ്ച് പേർ കൂടി പിടിയിലാകാനുണ്ട്. അഖിലിനെ കുത്തിപരിക്കേൽപ്പിച്ച ശേഷവും പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നെന്ന് അച്ഛൻ ചന്ദ്രൻ വെളിപ്പെടുത്തി. അഖിലിനെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആശുപത്രിയിലെത്തി കണ്ടു.
PSCയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നു; പൊലീസ് കോൺസ്റ്റബിൾ പരീക്ഷ വീണ്ടും നടത്തണമെന്ന് ടി.പി സെൻകുമാർഎട്ട് പേരുടെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിലാണ് പ്രതികളായ അദ്വൈത്, ആരോമൽ, ആദിൽ എന്നിവർ പിടിയിലായത്. റെയിൽവേസ്റ്റഷനിൽ നിന്നാണ് ഇവരെ പിടികൂടിയതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തി പ്രതികൾ കീഴടങ്ങിയതാണെന്നും സൂചനയുണ്ട്. ശിവരഞ്ജിത്തും നസീമും ഉൾപ്പെടെ ലുക്കൗട്ട് നോട്ടീസിലുള്ള അഞ്ച് പേർ കൂടി ഇനി പിടിയിലാകാനുണ്ട്. കേസുമായി ബന്ധപ്പെട്ട് കണ്ടാൽ തിരിച്ചറിയാവുന്ന പ്രതികളിലൊരാളായ ഇജാബിനെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.
ചികിത്സയിൽ കഴിയുന്ന അഖിലിന്റെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ ഉദ്യോഗസ്ഥർ തിരുവനന്തപുരം മെഡിക്കൽ കോളേജ് അധികൃതർക്ക് അപേക്ഷ നൽകിയെങ്കിലും അനുവദിച്ചില്ല. മൂന്ന് ദിവസം കൂടി കാത്തിരിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.