കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെത്തി. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തെ കെട്ടിടത്തില്‍ നിന്നും മൂന്നു വാളുകളാണ് കണ്ടെടുത്തത്. 63 സെന്റിമീറ്റര്‍ നീളവും, 3 സെന്റിമീറ്റര്‍ വീതിയും ഉള്ള വാളാണ് കണ്ടെത്തിയത്. കേസിലെ നാലാം പ്രതി അനില്‍ കുമാര്‍, ഏഴാം പ്രതി വിജിന് എന്നിവരുമായെത്തിയാണ് പൊലീസ് ആയുധങ്ങള്‍ കണ്ടെടുത്തത്.
കഴിഞ്ഞ ദിവസം സമീപത്തെ പൊട്ടക്കിണറ്റില്‍ നിന്നും ഒരുവാളും മുന്ന് ഇരുമ്പ് വടികളും കണ്ടെത്തിയിരുന്നു. ഈ കിണറിനു സമീപത്തെ കെട്ടിടത്തില്‍ നിന്നാണ് ആയുധങ്ങൾ കണ്ടെടുത്തത്. കണ്ടെടുത്തതില്‍ രണ്ട് വാളുകള്‍ കൊലപാതകത്തിന് ഉപയോഗിച്ചതാണ്. ഒരെണ്ണം കൊലക്ക് ഉപയോഗിച്ചിട്ടില്ലെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു.
കൊലപാതകത്തിന് ശേഷം വസ്ത്രം മാറി കുളിച്ച പ്രതികള്‍ നേരത്തെ ഉപയോഗിച്ചിരുന്ന വസ്ത്രം കത്തിച്ച് കളഞ്ഞതായി പൊലീസിനോട് പറഞ്ഞിരുന്നു. കൊലനടത്തിയ ശേഷം കുളിച്ച് വസ്ത്രം മാറാനായി എത്തിയ പാക്കം വെളുത്തോളിയിലെ വീട്ടിലും പ്രതികളെ എത്തിച്ച് തെളിവെടുത്തു. തോട്ടില്‍ വെള്ളമില്ലാത്ത സ്ഥലത്തിട്ടാണ് വസ്ത്രങ്ങള്‍ കത്തിച്ചത്. ഇതില്‍ ഒരാളുടെ വസ്ത്രം കത്തിയ നിലയില്‍ കണ്ടെടുത്തിട്ടുണ്ട്.
പ്രതിയുടെ നാടായ മാവുങ്കാലില്‍ നടത്തിയ തെളിവെടുപ്പിലാണ് 25 ഇഞ്ച് നീളമുള്ള വടിവാള്‍ കണ്ടെത്തിയത്. ഈ വാളുപയോഗിച്ചാണ് കൊലപാതകം നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Periya twin murder case, പെരിയ ഇരട്ടക്കൊലപാതകം, പെരിയ യൂത്ത് കോൺഗ്രസ് കൊലപാതകം