തൃശൂര്‍: അയല്‍വീട്ടിലെ നായയെ വെട്ടിക്കൊന്ന യുവാവിനെതിരെ പൊലീസ് കേസെടുത്തു. വീട്ടുവളപ്പിലേക്ക് എത്തി കുട്ടികളെ ഓടിച്ചെന്ന് ആരോപിച്ച് അയല്‍വാസിയുടെ വളര്‍ത്തുനായയെ വെട്ടിക്കൊന്ന വയലത്തൂര്‍ സ്വദേശി ശ്രീഹരിയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
പൊലീസ് കേസെടുത്തതിന് പിന്നാലെ ശ്രീഹരി ഒളിവിൽ പോയി. ശ്രീഹരിയുടെ ഇയാള്‍ ഒളിവിലാണ്. അയല്‍വാസിയായ അമരീഷിന്റെ വളര്‍ത്തുനായെയാണ് വാളുപയോഗിച്ച് വെട്ടിക്കൊന്നത്.
വ്യാഴാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ശ്രീഹരി നായയെ വെട്ടിക്കൊന്നത്. അമരീഷിന്റെ പോമറേനിയന്‍ ഇനത്തില്‍പ്പെട്ട വളര്‍ത്തു നായ ശ്രീഹരിയുടെ വീട്ടിലേയ്ക്ക് എത്തിയതാണ് പ്രകോപനമായത്. നായയെ കണ്ട് ശ്രീഹരിയുടെ വീട്ടിലെ കുട്ടികള്‍ ഭയന്ന് നിലവിളിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട അമരീഷിന്റെ ഭാര്യ സോന അവിടെയെത്തി നായയെ തിരികെ കൊണ്ടു പോയി.
എന്നാൽ വിവരം അറിഞ്ഞ് വാളുമായി പിന്നാലെ അമരീഷിന്റെ വീട്ടിലെത്തിയ ശ്രീഹരി നായയെ ആക്രമിക്കുകയായിരുന്നു. ഇയാള്‍ കെട്ടിയിട്ടിരുന്ന നായയുടെ കഴുത്തിലും തലയിലും വെട്ടി. സംഭവം കണ്ട് സോന ബോധരഹിതയായി വീണു. ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.
ശ്രീഹരിക്കെതിരെ അമരീഷ് പൊലീസിൽ പരാതി നൽകിയതോടെ ഇയാൾ സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു. നായയുടെ ജഡം മണ്ണുത്തി വെറ്ററിനറി കോളേജിലെത്തിച്ച് പോസ്റ്റ്മോര്‍ട്ടം ചെയ്തു. ഒളിവില്‍ പോയ പ്രതിയ്ക്കായി പൊലീസ് അന്വേഷണം നടത്തി വരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kerala news, Thrissur