കോട്ടയം: കടകളിലെത്തി വലിയ ഓർഡറുകൾ നൽകി തന്ത്രപരമായി കടയുടമകളെയും ഓട്ടോറിക്ഷാ- ടാക്സിക്കാരെയും കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന യുവാവിനായി പൊലീസ് തിരച്ചിൽ തുടങ്ങി. കോട്ടയം, തിരുവാർപ്പ്, ചുങ്കം, ഏറ്റുമാനൂർ, മാന്നാനം, കുടയംപടി തുടങ്ങിയ സ്ഥലങ്ങളിലാണ് യുവാവ് തട്ടിപ്പ് നടത്തിയത്. 46 വയസ് തോന്നിക്കുന്ന യുവാവാണ് പുത്തൻ രീതിയിൽ കബളിപ്പിച്ച് പണം തട്ടിയെടുത്തത്.
മത്സ്യ- ഇറച്ചി വ്യാപാര സ്ഥാപനങ്ങളിൽ എത്തി വലിയ ഓർഡറുകൾ നൽകുകയാണ് ഇയാളുടെ രീതി. ഇതിനു ശേഷം മറ്റു സാധനങ്ങൾ വാങ്ങാൻ പണം തികയില്ലെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് കടയുടമയുടെ പക്കൽ നിന്നു പണം തട്ടിയെടുക്കും. ഓട്ടോറിക്ഷയോ ടാക്സിയോ വിളിച്ചാവും ഇയാൾ കടകളിലെത്തുക. ഇവരിൽ നിന്നും പണം തട്ടിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കടക്കാരന്റെ കയ്യിൽ പണം ഇല്ലെങ്കിൽ ടാക്സിക്കാരന്റെ കയ്യിൽ നിന്നു പണം വാങ്ങി മുങ്ങും. കഴിഞ്ഞദിവസം രാവിലെ 9ന് കോട്ടയം ചുങ്കത്തെ താജ് ഹോട്ടലിൽ എത്തിയ തട്ടിപ്പുകാരൻ 150 പൊറോട്ടയും 40 ബീഫ് കറിയും ആവശ്യപ്പെട്ടു. കുറച്ച് വൈകുമെന്ന് അറിയിച്ചതോടെ ഇയാൾ 10നു വരാമെന്നു പറഞ്ഞ് അവിടെ നിന്നുപോയി.
Also Read- തിരുവനന്തപുരത്ത് വധുവിന്റെ ബന്ധുക്കൾക്ക് നേരെ പടക്കമെറിഞ്ഞ കേസിൽ വരനും സുഹൃത്തുക്കളും റിമാൻഡിൽ
20 മിനിറ്റ് കഴിഞ്ഞ് ചുങ്കം പാലത്തിനപ്പുറത്തെ ഓട്ടോറിക്ഷയും വിളിച്ച് വീണ്ടുമെത്തി. ഓട്ടോറിക്ഷാ ഡ്രൈവറോടു വണ്ടി തിരിച്ചിടാൻ പറഞ്ഞശേഷം രണ്ടായിരം രൂപ ഉണ്ടെങ്കിൽ തരാനും ബിൽ കൊടുത്തശേഷം തിരിച്ചു തരാമെന്നും പറഞ്ഞു. ഇയാളെ വിശ്വസിച്ച ഓട്ടോക്കാരൻ പണം നൽകി. ഇപ്പോൾ വരാമെന്നു പറഞ്ഞു മുങ്ങുകയായിരുന്നു. സമാനമായ രീതിയിൽ ഏറ്റുമാനൂർ തവളക്കുഴിയിലെയും തിരുവറ്റയിലെയും മീൻ കടയിലും കോഴിക്കടയിലും തട്ടിപ്പു നടത്തി. ഇയാളുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Kerala police, Kottayam