ശശി നാരായണൻ
പത്തനംതിട്ട: ജനവാസമേഖലയിലെ തോട്ടിൽ കക്കൂസ് മാലിന്യം തള്ളിയ ടാങ്കർ അടൂർ പോലീസ് പിടിച്ചെടുത്തു. ഇന്നലെ രാത്രി 12 മണിയോടെ അടൂർ-നെല്ലിമൂട്ടിൽപടി ജംഗ്ഷന് സമീപത്ത് തോട്ടിലാണ് മാലിന്യം നിക്ഷേപിച്ചത്.
ഈ ഭാഗത്തേക്ക് ടാങ്കർ അമിത വേഗതയിൽ വന്നുപോയത് നാട്ടുകാർ കണ്ടിരുന്നു. സമീപത്ത് ദുർഗന്ധം വമിച്ചതിനെതുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തോട്ടിലേക്ക് മാലിന്യം തള്ളിയതായി നാട്ടുകാർ കണ്ടെത്തിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം, കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
അടൂർ ടൗണിലെയും, പരിസര പ്രദേശങ്ങളിലെയും നിരവധി സി.സി.ടി.വി ക്യാമറകൾ നിരീക്ഷിച്ചതിനെ തുടർന്ന് ടാങ്കർ ആദിക്കാട്ടുകുളങ്ങരയിൽ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പഴകുളം, ചരിവുപറമ്പിൽ, ബദറുദ്ധീൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.
മുൻപ് അടൂരിലും, പരിസര പ്രദേശങ്ങളിലും ഇത്തരത്തിൽ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് പോലീസ് രാത്രികാല നിരീക്ഷണം ശക്തമാക്കിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.