രാജധാനി എക്സ്പ്രസിൽ സഹയാത്രികനായ സൈനികൻ മദ്യം നൽകി പീഡിപ്പിച്ചുവെന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവതിയുടെ പരാതിയിൽ സൈനികനായ പത്തനംതിട്ട സ്വദേശി പ്രതീഷ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ട്രെയിനില്‍ അന്നേദിവസം യാത്ര ചെയ്ത എല്ലാവരുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.
ട്രെയിന്‍ വച്ച് മദ്യം നൽകിയെന്ന യുവതിയുടെ വാദം ശരിയാണെന്നും, എന്നാൽ പീഡനം നടന്നിട്ടില്ലെന്നും പ്രതീഷ് പോലീസിനോട് പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. പീഡന വിവരത്തെ കുറിച്ച് യുവതി ആദ്യം പറഞ്ഞത് സ്വന്തം ഭർത്താവിനോടാണ്. ഇയാളാണ് യുവതിയെയും കൂട്ടി തിരുവനന്തപുരം സ്റ്റേഷനിലെത്തി പരാതി നൽകിയത്. വ്യാഴാഴ്ച വൈകിട്ട് മൂന്നിനും ഏഴിനും ഇടയിലാണ് താൻ പീഡിപ്പിക്കപ്പെട്ടതെന്നാണ് യുവതി പരാതിയിൽ ആരോപിക്കുന്നത്.
Also Read – ട്രെയിനിൽ വെച്ച് മദ്യം നൽകി വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സൈനികൻ അറസ്റ്റിൽ
യുവതി ഉഡുപ്പിയിൽ നിന്നാണ് ട്രെയിനിൽ കയറിയത്. ട്രെയിനിന്റെ അപ്പർ ബർത്തിൽ ഇവർക്ക് ഒപ്പം കയറിയ സൈനികന്‍ യുവതിയുമായി സൗഹൃദം സ്ഥാപിച്ചു. പിന്നീട് പ്രതീഷ് നിർബന്ധിച്ച് മദ്യം നൽകിയെന്നാണ് യുവതി പരാതിയിൽ പറയുന്നത്. മദ്യലഹരിയിൽ അബോധാവസ്ഥയിൽ ആയ തന്നെ ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും, മദ്യലഹരിയിൽ ആയിരുന്നതിനാൽ ഉച്ചത്തിൽ കരയാൻ പോലും കഴിഞ്ഞിരുന്നില്ലെന്നും വിദ്യാര്‍ഥിനി പറയുന്നു.
പിന്നീട് ബോധം വന്നപ്പോഴാണ് സൈനികൻ തന്നെ ചൂഷണം ചെയ്തതായി ഇവർ മനസിലാക്കുന്നത്. ഇതിനിടെ സൈനികൻ അറിയാതെ അയാളുടെ ദൃശ്യങ്ങൾ വിദ്യാര്‍ത്ഥിനി പകർത്തിയിരുന്നു. രാജധാനി എക്സ്‌പ്രസിൽ എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിൽ വച്ചാണ് സംഭവം. ജമ്മു കശ്മീരിൽ സൈനികനായ ഇയാൾ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു. പത്തനംതിട്ട കടപ്ര സ്വദേശിയായ ഇയാളെ വീട്ടിലെത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.