#സജ്ജയകുമാർ
കന്യാകുമാരി : പരാതിക്കാരനില്‍ നിന്ന് 5 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കന്യാകുമാരി ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂർ സൂലൂർ സ്വദേശിയും കന്യാകുമാരി ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പിയുമായ തങ്കവേലുവിനെയാണ് (55) കന്യാകുമാരി വിജിലൻസ് ഡിവൈ.എസ്.പി പീറ്റർ പോളിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. നാഗർകോവിൽ കോർട്ട് റോഡിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന രാമൻപുത്തൂർ സ്വദേശിയായ ശിവഗുരു കുറ്റാലം (66) 2017ൽ സ്ഥാപനത്തിന് അടുത്തുള്ള സ്ഥലം രാമദാസ്, രത്നസ്വാമി എന്നിവരുടെ പക്കൽ നിന്ന് ലീസിനെടുത്തിരുന്നു. 1.50 കോടി രൂപയായിരുന്നു കരാർ തുക. ഈ സ്ഥലത്ത് കെട്ടിടം നിർമ്മിച്ചപ്പോൾ അന്നത്തെ നാഗർകോവിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ ചട്ടലംഘനം ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചു.
ഇതോടെ സ്ഥലത്തിന്റെ ഉടമസ്ഥരോട് പണമോ അല്ലെങ്കിൽ മറ്റൊരു സ്ഥലമോ തരണമെന്ന് ശിവഗുരു ആവശ്യപ്പെട്ടു. എന്നാൽ ഉടമകൾ ഇത് അംഗീകരിക്കാതായതോടെ ശിവഗുരു ജില്ലാ പൊലീസ് മേധാവിയായിരുന്ന ബദ്രി നാരായണന് 2020ൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കോട്ടാർ പൊലീസ് അന്വേഷണം നടത്തിയെങ്കിലും അതിൽ തൃപ്തിയില്ലെന്ന് കാട്ടി എസ്.പിക്ക് പരാതി നൽകി. തുടർന്ന് എസ്.പി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി തങ്കവേലുവിനോട് കേസ് അന്വേഷിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.
Also Read- കാമുകനൊപ്പം പോകാന്‍ മക്കളെ കൊല്ലാൻ ശ്രമിച്ചു: ഒന്നര വയസുള്ള കുഞ്ഞ് മരിച്ച കേസിൽ യുവതി അറസ്റ്റില്‍
കേസ് ഒതുക്കിത്തീർക്കാൻ 10 ലക്ഷം രൂപയാണ് ശിവഗുരുവിനോട് തങ്കവേലു ആവശ്യപ്പെട്ടത്. എന്നാൽ ഏതാനും ദിവസങ്ങൾക്ക് മുൻപ് സ്ഥലമുടമകൾ മറ്റൊരു സ്ഥലം ശിവഗുരുവിന് നൽകി. താന്‍ ഇടപെട്ടത് കൊണ്ടാണ് സ്ഥലം ലഭിച്ചതെന്നും അതിന് പ്രതിഫലമായി 5 ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ട് തങ്കവേലു, ശിവഗുരുവിനെ നിരന്തരം ഭീഷണിപ്പെടുത്തി. ഇതോടെ ജില്ലാ വിജിലൻസ് ഡിവൈ.എസ്.പി പീറ്റർ പോളിന് ശിവഗുരു പരാതി നൽകുകയായിരുന്നു.
അടുത്ത ദിവസം വൈകിട്ട് തങ്കവേലുവിന് ഓഫീസിലെത്തി പണം നൽകാൻ നിർദ്ദേശിച്ച വിജിലൻസ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങിയ സമയത്ത് തങ്കവേലുവിനെ പിടികൂടുകയായിരുന്നു. ഇയാൾ താമസിക്കുന്ന രാമൻപുരത്തെ വീട്ടിലും വിജിലൻസ് പരിശോധന നടത്തി. ഡിസ്ട്രിക് ജുഡിഷ്യൽ കോടതിയിൽ ഹാജരാക്കിയ തങ്കവേലുവിനെ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
യുവാവിനെ തല്ലിക്കൊന്ന മൂന്നുപേർ അറസ്റ്റിൽ; മരിച്ചത് നിരവധി കേസുകളിലെ പ്രതിയെന്ന് പൊലീസ്
പാലക്കാട്: ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു. കണ്ണിയങ്കാട് മുസ്തഫയുടെ മകൻ റഫീക്ക് (27) ആണു മരിച്ചത്. സംഭവത്തില്‍ 3 പേരെ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ആലത്തൂർ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പൻ, പല്ലശ്ശന സ്വദേശി സൂര്യ എന്നിവരാണ് അറസ്റ്റിലായത്
ഇന്നു പുലർച്ചെ 1.45ന് ഒലവക്കോട് ജംക്‌ഷനിലാണു സംഭവം നടന്നത്. കടയുടെ മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ റഫീക്കിനെ മർദിച്ചതെന്നു പോലീസ് പറഞ്ഞു. റഫീക്ക് കുഴഞ്ഞുവീണാണു മരിച്ചത്. സംഭവത്തിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച സംഘത്തെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. പൊലീസെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. മരിച്ച റഫീക്ക് നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ പ്രതികളുണ്ടെന്നു പോലീസ് സംശയിക്കുന്നു. ഒലവക്കോട്ടെ വിവിധ സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Arrest in bribery case, Bribe, Kanyakumari