കോട്ടയം: നഗരത്തിലെ ഒൻപത് കടകളിൽ കഴിഞ്ഞ ദിവസം രാത്രി നടന്ന മോഷണത്തിൽ 50,000 രൂപ മോഷ്‌ടാക്കൾ കവർന്നു. കോട്ടയം നഗരത്തിലെ എസ്.എച്ച്. മൗണ്ടിനും ചവിട്ടുവരിക്കും ഇടയിലുള്ള നെടുങ്ങാട് ചേമ്പർ എന്ന ഷോപ്പിംഗ് കോംപ്ളക്സിലാണ് മോഷണം നടന്നത്. ഒൻപത് കടകളിൽ നടന്ന മോഷണത്തിൽ 50,000ത്തോളം രൂപ കവർന്നതായി കടയുടമകൾ പരാതി നൽകി. കോട്ടയം ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. മോഷണത്തിലെ സിസിടിവി ദൃശ്യങ്ങൾ ഷോപ്പിങ് കോംപ്ലക്സിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച ക്യാമറകളിൽ നിന്ന് പോലീസ് കണ്ടെടുത്തു.
ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് മോഷണം നടന്നതെന്നാണ് സി.സി.ടി.വി. ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. ഇന്ന് രാവിലെ ഉടമകൾ കട തുറക്കാൻ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം വ്യക്തമായത്. ഇതിനെത്തുടർന്ന് ഉടമകൾ ഗാന്ധിനഗർ പോലീസിന് പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയത്. സ്ഥലത്ത് ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള പരിശോധന രാവിലെ തന്നെ പോലീസ് നടത്തി. വിരലടയാള വിദഗ്ധരും മോഷണ സ്ഥലത്തെത്തി പരിശോധന നടത്തി.
കടകളിൽ നിന്നായി 50,000 രൂപ മോഷ്ടാക്കൾ കവർന്നെടുത്തു എന്ന് പൊലീസ് കണ്ടെത്തി. കടയുടമകളുടെ മൊഴി രേഖപ്പെടുത്തിയാണ് പൊലീസ് അന്വേഷണം നടത്തിയത്. ചെറിയ തുകകൾ വീതം ഓരോ കടകളിൽ നിന്നും കവരുകയുയായിരുന്നു. രണ്ടു മോഷ്ടാക്കൾ ആണ് മോഷണത്തിൽ പങ്കെടുത്തത് എന്നാണ് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നത്. കരിങ്കല്ലുകൾ കൊണ്ട് പൂട്ട് തകർത്ത് മോഷ്ടാക്കൾ അകത്ത് കയറി എന്നും സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. ഇതിന്റെ തെളിവുകളും പൊലീസ് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇലക്ട്രിക്ക് കട, തുണിക്കട, ബ്യൂട്ടി പാർലർ, സ്പെയർപാർട്സ് കട തുടങ്ങി വിവിധ തരം കടകളാണ് ഷോപ്പിങ് കോംപ്ലക്സിൽ ഉള്ളത്. ഇതിൽ ഇലക്ട്രിക്ക് കടയിൽ നിന്നാണ് ഏറ്റവും കൂടുതൽ തുക മോഷണം പോയത്. 15000ത്തോളം രൂപയാണ് ഇവിടെനിന്നും മാത്രം നഷ്ടമായത് എന്ന് കടയുടമകൾ പറഞ്ഞു. സ്ഥിരം മോഷ്ടാക്കളെയടക്കം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു വരികയാണ്.
മുഖം ഭാഗികമായി മറച്ചു എങ്കിലും മോഷ്ടാക്കളുടെ ഏകദേശ രൂപം സിസിടിവിയിൽ ദൃശ്യമാണ്. ഇത് കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തി വരുന്നത്.
സിസിടിവിയിൽ രണ്ടു മോഷ്ടാക്കളുടെ ദൃശ്യമാണ് പുറത്തുവന്നത് എങ്കിലും ഇതിൽ കൂടുതൽ മോഷ്ടാക്കൾ സംഭവത്തിനുപിന്നിലുണ്ടോ എന്ന കാര്യം പോലീസ് പരിശോധിക്കും. പുറത്തുനിന്ന് മറ്റാരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷിക്കും. എംസി റോഡിൽ തിരക്കേറിയ ഭാഗത്താണ് രാത്രി മോഷണം നടന്നത് എന്നതാണ് ഏറെ പ്രസക്തം. മോഷ്ടാക്കൾ പൂട്ട് കുത്തി തുറക്കുന്ന സമയത്ത് തന്നെ റോഡിൽക്കൂടി വാഹനങ്ങൾ പോകുന്ന കാഴ്ചയും സിസിടിവിയിൽ ദൃശ്യമാണ്. ഒരു കടയിൽ നിന്നും സിസിടിവി യുടെ ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ഹാർഡ് ഡിസ്ക് ഉൾപ്പെടെയുള്ള ഉപകരണങ്ങളും മോഷ്ടാക്കൾ കൊണ്ടുപോയിട്ടുണ്ട്.
സംഭവത്തിൽ ഭാഗമായവരെക്കുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ട് എന്ന് പോലീസ് പറയുന്നു. വൈകാതെ ഇവരെ പിടികൂടാനാകുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. ഒമ്പതോളം കടകൾ കൂട്ട് കുത്തിത്തുറന്ന് പൊളിച്ച് നടത്തിയ മോഷണം നഗരത്തിലെ വ്യാപാരികളെ ആകെ ഞെട്ടിച്ചിട്ടുണ്ട്. സുരക്ഷയുടെ കുറവാണ് ഇത്രയും പ്രധാനപ്പെട്ട നഗരകേന്ദ്രത്തിൽ തന്നെ മോഷണം ഉണ്ടാകാൻ കാരണം എന്നാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cctv visuals, Theft