ജയ്പൂര്‍: വീട്ടിനുള്ളിൽ ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി ഉപദ്രവിക്കുന്ന സംഭവങ്ങൾ പുതിയതല്ല. ഒട്ടേറെ ഗാര്‍ഹിക പീഡന കേസുകളാണ് (Domestic Violence Case) ഇത്തരത്തിൽ പൊലീസിന് മുന്നിലെത്തുന്നത്. എന്നാൽ രാജസ്ഥാനിൽ (Rajastan) കോടതിക്ക് മുന്നില്‍ കഴിഞ്ഞ ദിവസമെത്തിയത് തീര്‍ത്തും വ്യത്യസ്തമായൊരു പരാതിയാണ്. വീഡിയോ സഹിതമുള്ള തെളിവുകളോടെയാണ് പരാതി കോടതിയിലെത്തിയത്.
ഭാര്യയുടെ നിരന്തര പീഡനത്തില്‍ നിന്ന് രക്ഷ തേടിയാണ് ഭർത്താവ് ഹർജിയുമായി കോടതിയെ സമീപിച്ചത്. ഭര്‍ത്താവിന് പുറകെ ക്രിക്കറ്റ് ബാറ്റുമായി ഓടി തുടര്‍ച്ചയായി മര്‍ദിക്കുന്ന ഭാര്യയുടെ സിസിടിവി ദൃശ്യങ്ങൾ കോടതിക്ക് മുന്നില്‍ തെളിവായെത്തുകയും ചെയ്തു. ഇതോടെ പരാതിയില്‍ നടപടിയെടുക്കാന്‍ ബീവാടി കോടതി നിര്‍ദേശിച്ചു.
Also Read-
രണ്ട് കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഇളയകുഞ്ഞുമായി നാടുവിട്ട യുവതിയും കാമുകനും പിടിയിൽ
ഹരിയാനയിലെ കര്‍ക്കാര സര്‍ക്കാര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അജിത് യാദവാണ് പരാതിക്കാരന്. ഭാര്യ സുമന് യാദവിനെതിരായാണ് പരാതി. ഇരുവരേടേയും പ്രണയ വിവാഹമായിരുന്നുവെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി സുമന് യാദവ് തന്നെ സ്ഥിരമായി മർദിക്കാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. ക്രിക്കറ്റ് ബാറ്റ്, ഇരുമ്പ് പാത്രങ്ങള്‍ മറ്റ് ആയുധങ്ങള്‍ തുടങ്ങിയവ ഉപയോഗിച്ചാണ് മർദനം. കൂടാതെ, പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ തന്റെ വസ്ത്രങ്ങളും മറ്റ് വസ്തുക്കളുമെല്ലാം നശിപ്പിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.
ആറ് വയസ്സുള്ള മകന് നോക്കി നില്‍ക്കെ മര്‍ദിക്കുന്ന ദൃശ്യങ്ങളും കോടതിയുടെ മുന്നിലെത്തിയിട്ടുണ്ട്. തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കാനും പരാതിക്കാരന് സുരക്ഷയൊരുക്കാനും ബീവാടി കോടതി പോലീസിനോട് നിര്‍ദേശിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് ബീവാടി എസ് പി വിപിന്‍ ശര്‍മ അറിയിച്ചു.
കഴിഞ്ഞ ഒരുവര്‍ഷമായി മര്‍ദനം വര്‍ധിച്ചതോടെ വീട്ടില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു. ഇതില്‍ നിന്നുള്ള വീഡിയോ ആണ് ഇപ്പോള്‍ തെളിവായി സമർപ്പിച്ചിരിക്കുന്നത്. ഈ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ മാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.