യുവതിയെ ബലാത്സംഗം ഉള്‍പ്പെടെ ക്രൂര അതിക്രമത്തിനിരയാക്കിയ സംഭവത്തിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ള ഏഴംഗ സംഘത്തെ ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. ഈ ദാരുണ സംഭവത്തിന്റെ വീഡിയോ ആസാമിൽ പ്രചരിക്കാൻ തുടങ്ങിയതിനെ തുടർന്നാണ് കുറ്റാരോപിതരെ പൊലീസ് അറസ്റ്റ് ചെയ്തത്. അക്രമത്തിനിരയായ സ്ത്രീയും കുറ്റാരോപിതരും ബംഗ്ലാദേശി പൗരത്വം ഉള്ളവരാണെന്നാണ് പൊലീസിന്റെ അനുമാനം.
അക്രമസംഭവം പുറംലോകം അറിഞ്ഞത് എങ്ങനെ?
ഈ അക്രമസംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങിയതിനെ തുടർന്ന് ആസാം പോലീസ് അതേക്കുറിച്ച് ട്വീറ്റ് ചെയ്യുകയും ഈ സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ നൽകുന്നവർക്ക് പ്രതിഫലം പ്രഖ്യാപിക്കുകയും ചെയ്തത്. ബെംഗളൂരുവിൽ വെച്ച് നടന്ന അക്രമസംഭവത്തിന്റെ വീഡിയോ ഈ ക്രിമിനൽ സംഘം തന്നെ റെക്കോർഡ് ചെയ്യുകയും വീഡിയോ ആസാമിലെയും മറ്റു ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെയും സുഹൃത്തുക്കൾക്ക് പങ്കുവെയ്ക്കുകയുമായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിച്ചത്.
സൂചനകൾ പ്രകാരം കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നതെന്നാണ് പൊലീസിന്റെ അനുമാനം. വീഡിയോയുടെ യഥാർത്ഥ ഉറവിടം ബെംഗളൂരുവിൽ നിന്നാണ് എന്ന് കണ്ടെത്തിയ ആസാം പോലീസ് ബെംഗളൂരു പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കുറ്റവാളികൾ പിടിയിലായത് എങ്ങനെ?
ആസാം പോലീസിൽ നിന്ന് ലഭിച്ച നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരു പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കുകയും മണിക്കൂറുകൾക്കുള്ളിൽ ക്രിമിനൽ സംഘത്തെ വലയിൽ വീഴ്ത്തുകയും ചെയ്തു. കിഴക്കൻ ബെംഗളൂരുവിൽ രാമമൂർത്തി നഗറിലെ അവലഹള്ളി എന്ന സ്ഥലത്തെ വാടക വീട്ടിൽ നിന്നുമാണ് സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തത്. എല്ലാവരും തൊഴിലാളികൾ ആണെന്നും പോലീസ് അറിയിക്കുന്നു.
Also Read-സ്വകാര്യഭാഗത്ത് കുപ്പി കയറ്റിയ ശേഷം കൂട്ട ബലാത്സംഗം: പെൺകുട്ടിയെ കണ്ടെത്തിയത് കോഴിക്കോട് നിന്ന്
അക്രമത്തിനിരയായ 22 വയസുകാരിയെ അയൽസംസ്ഥാനത്ത് കണ്ടെത്തുകയും അന്വേഷണസംഘം ബെംഗളൂരുവിൽ എത്തിക്കുകയും ചെയ്തതായി ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്ത് സ്ഥിരീകരിച്ചു. "കുറ്റവാളികൾ നൽകുന്ന വിവരം അനുസരിച്ച് മറ്റു ചിലർ കൂടി ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. അവർ കേരളത്തിലാണെന്നാണ് അറിയാൻ കഴിയുന്നത്. അവരെ ഉടൻ അറസ്റ്റ് ചെയ്യും", കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു.
"ഇതുവരെ ലഭിച്ച വിവരങ്ങൾ പ്രകാരം, ഇവരെല്ലാം ബംഗ്ലാദേശിൽ നിന്നെത്തിയ സംഘത്തിൽ ഉൾപ്പെടുന്നവരാണെന്ന് കരുതുന്നു. സാമ്പത്തിക സംബന്ധമായ അഭിപ്രായവ്യത്യാസങ്ങളെ ചൊല്ലി കുറ്റവാളികൾ വനിതയെ ആക്രമിക്കുകയായിരുന്നു. ഇരയായ സ്ത്രീയും ബംഗ്ലാദേശ് പൗരയാണെന്നും മനുഷ്യക്കടത്തിന്റെ ഭാഗമായി ഇന്ത്യയിൽ എത്തിച്ചതാണെന്നും കരുതപ്പെടുന്നു", ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
പോലീസ് വെടിവെപ്പ്
കുറ്റവാളികളെ വെള്ളിയാഴ്ച രാവിലെ സംഭവസ്ഥലത്ത് എത്തിച്ചപ്പോൾ രണ്ട് പ്രതികൾ ഓടി രക്ഷപെടാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസിന് വെടിയുതിർക്കേണ്ടി വന്നുവെന്നാണ് പൊലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. പ്രതികൾ കല്ലെറിഞ്ഞ് പൊലീസിനെ ആക്രമിക്കുകയായിരുന്നു എന്നും ഒരു ഉദ്യോഗസ്ഥന് പരിക്ക് പറ്റിയതായും ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. പ്രതികളിൽ രണ്ടു പേരും പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനും ആശുപത്രിയിൽ ചികിത്സയിലാണ്.
സംഘത്തിലെ ബാക്കി അഞ്ച് പേരെ വീഡിയോ കോൺഫറൻസിലൂടെ മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കി. അവരെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ നൽകിയിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Police, Rape, Sexual assault, Sexual assault case