കോഴിക്കോട്: ലൈംഗിക പീഡനക്കേസിൽ എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രന് മുൻകൂർ ജാമ്യം. കോഴിക്കോട് ജില്ലാ കോടതിയാണ് മുൻകൂർ ജാമ്യം നൽകിയത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ജാമ്യം.
എഴുത്തുകാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. അപ്പീൽ നൽകുമെന്ന് പരാതിക്കാരി വ്യക്തമാക്കി. കേസിൽ സിവിക് ചന്ദ്രന്റെ അറസ്റ്റ് ജുലൈ 30 വരെ കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തടഞ്ഞിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകും വരെ സിവികിനെ അറസ്റ്റ് ചെയ്യരുതെന്നായിരുന്നു കോടതി വിധി.
ഏപ്രിൽ മാസത്തിൽ പയ്യോളിയിലെ ക്യാമ്പിൽ വച്ച് പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. ഇതിനു പിന്നാലെ സമാനമായ മറ്റൊരു കേസ് കൂടി സിവിക് ചന്ദ്രനെതിരെ ഉയർന്നിരുന്നു. 2020ൽ കവിതാ ക്യാമ്പിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് കാണിച്ച് യുവഎഴുത്തുകാരിയാണ് പരാതി നൽകിയത്. സംഭവത്തിൽ സിവിക്കിനെതിരെ കൊയിലാണ്ടി പൊലീസ് മറ്റൊരു കേസുകൂടി എടുത്തിട്ടുണ്ട്.
സിവിക് ചന്ദ്രനെതിരെ ബലാല്‍സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ സിവിക് ചന്ദ്രൻ ഒളിവിൽ പോയി. വാട്സാപ്പ് ഗ്രൂപ്പിലാണ് യുവതി ആദ്യം ആരോപണം ഉന്നയിച്ചത്. സിവിക് ചന്ദ്രന്‍, വി ടി ജയദേവന്‍ എന്നിവര്‍ക്കെതിരെയായായിരുന്നു ആരോപണം. ഈ രണ്ടു പേരിൽനിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങള്‍ ട്രോമയിലേക്ക് തള്ളിയിട്ടെന്നും താന്‍ അത്രയേറെ വിശ്വസിച്ച മനുഷ്യരില്‍ നിന്നുണ്ടായ തിക്താനുഭവം കനത്ത ആഘാതത്തിലാഴ്ത്തിയെന്നും യുവതി അയച്ച സന്ദേശത്തിൽ പറഞ്ഞിരുന്നു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.