ഹോട്ടൽ മുറിയിൽ 19കാരി രക്തം വാർന്നു മരിച്ച സംഭവം; വില്ലനായത് സഹോദരങ്ങള്‍ക്ക് പഠനത്തിനായി വാങ്ങിയ സ്മാർട്ട്ഫോൺ
ഹോട്ടൽ മുറിയിൽ 19കാരി രക്തം വാർന്നു മരിച്ച സംഭവം; വില്ലനായത് സഹോദരങ്ങള്‍ക്ക് പഠനത്തിനായി വാങ്ങിയ സ്മാർട്ട്ഫോൺ
ശാരീരിക ബന്ധത്തിനിടെയാണ് രക്തസ്രാവമുണ്ടായതെന്നാണ് സംഭവത്തിൽ അറസ്റ്റിലായ ഗോകുൽ പൊലീസുകാരോട് പറഞ്ഞത്. താനും പെൺകുട്ടിയും തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഉണ്ടായിരുന്നത്. രഹസ്യമായി റൂമെടുത്തതിനാലാണ് ആശുപത്രിയിൽ പോകാന്‍ ആദ്യം ഭയന്നതെന്നും ഗോകുൽ മൊഴി നൽകിയിരുന്നു.
കൊച്ചി: കൊച്ചിയിൽ പത്തൊമ്പതുകാരിയെ മരണത്തിലേക്ക് നയിച്ചത് സഹോദരങ്ങൾക്ക് ഓൺലൈൻ പഠനത്തിനായി വാങ്ങിയ സ്മാർട്ട്ഫോൺ. അതുവരെ സമൂഹമാധ്യമങ്ങളിൽ സജീവമല്ലാതിരുന്ന യുവതി ഫോൺ കിട്ടിയതോടെ വാട്സ്ആപ്പിലും ഫേസ്ബുക്കിലും സജീവമായി. ഇതുവഴിയാണ് വൈപ്പിൻ എടവനക്കാട് സ്വദേശി കാവുങ്കൽ ഗോകുല്‍ എന്ന യുവാവിനെ പരിചയപ്പെടുന്നത്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇവർ പരസ്പരം തങ്ങളുടെ ഫോൺ നമ്പറുകൾ കൈമാറുകയും ചുരുങ്ങിയ നാളുകൾ കൊണ്ട് പ്രണയബദ്ധരാകുകയുമായിരുന്നു.
ശാരീരിക ബന്ധത്തിനിടെയാണ് രക്തസ്രാവമുണ്ടായതെന്നാണ് സംഭവത്തിൽ അറസ്റ്റിലായ ഗോകുൽ പൊലീസുകാരോട് പറഞ്ഞത്. താനും പെൺകുട്ടിയും തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് ഉണ്ടായിരുന്നത്. രഹസ്യമായി റൂമെടുത്തതിനാലാണ് ആശുപത്രിയിൽ പോകാന്‍ ആദ്യം ഭയന്നതെന്നും ഗോകുൽ മൊഴി നൽകിയിരുന്നു. എന്നാൽ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സ വൈകിയതിനെ തുടർന്ന് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു.
ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞ ഗോകുലിനെ ഹോട്ടലിൽ നിന്ന് ലഭിച്ച നമ്പർ ഉപയോഗിച്ചാണ് പൊലീസ് കണ്ടുപിടിച്ച് അറസ്റ്റ് ചെയ്തത്. നേരത്തെ പോക്സോ കേസിൽ പ്രതിയായ ഗോകുല്‍, ആ കേസിലെ ഇരയായ പെണ്‍കുട്ടിയെ തന്നെ വിവാഹം ചെയ്തിരുന്നു. എന്നാൽ ഇയാളുടെ മദ്യപാനവും ഉപദ്രവവും സഹിക്കാനാകാതെ ആ പെണ്‍കുട്ടി ഉപേക്ഷിച്ച് പോയതാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
ഗോകുലിന്‍റെ നിര്‍ബന്ധം മൂലമാകും മകൾ വീടുവിട്ടു പോകാൻ തയ്യാറായതെന്നാണ് മാതാപിതാക്കൾ പറയുന്നത്. മകളുടെ മരണത്തിന് കാരണക്കാരനായ ആൾക്ക് തക്കശിക്ഷ ലഭിക്കാൻ നിയമത്തിന്‍റെ ഏതറ്റം വരെയും പോകുമെന്നും പിതാവ് പറയുന്നു. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന കുടുംബമാണ് പെണ്‍കുട്ടിയെടേത്. സഹോദങ്ങളുടെ പഠനം മുടങ്ങാതിരിക്കാൻ വളരെ പ്രയാസപ്പെട്ടാണ് ഒരു സ്മാർട്ട് ഫോൺ വാങ്ങി നൽകിയതും. അത് ഇത്തരമൊരു ദുരന്തത്തിൽ കലാശിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും ഇവർ പറയുന്നു.
ഗോകുലിനെതിരെ നിലവിൽ നരഹത്യയ്ക്കാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ എസ് സി-എസ് ടി വകുപ്പുകൾ കൂടി ചുമത്തണമെന്ന് കാട്ടി മുഖ്യമന്ത്രിക്കും, പട്ടികജാതി-പട്ടികവകുപ്പ് മന്ത്രിക്കും പരാതി നൽകാനുള്ള നീക്കത്തിലാണ് നാട്ടുകാർ.. നീതി ഉറപ്പാക്കുന്നതിനായി ആക്ഷൻ കൗൺസിൽ രൂപീകരിക്കുന്നത് സംബന്ധിച്ചും ആലോചനയുണ്ടെന്നും ഇവർ വ്യക്തമാക്കി.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.