• HOME
  • »
  • NEWS
  • »
  • crime
  • »
  • Uthra Case Verdict| ഉത്രയെ മൂർഖനെ കൊണ്ട് കടിപ്പിച്ചുകൊന്ന സൂരജിന് ഇരട്ട ജീവപര്യന്തം; പ്രായം പരിഗണിച്ച്  പരമാവധി ശിക്ഷയില്ല

Uthra Case Verdict| ഉത്രയെ മൂർഖനെ കൊണ്ട് കടിപ്പിച്ചുകൊന്ന സൂരജിന് ഇരട്ട ജീവപര്യന്തം; പ്രായം പരിഗണിച്ച്  പരമാവധി ശിക്ഷയില്ല

കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണ് വിധി പ്രസ്താവിച്ചത്.

സൂരജ്, ഉത്ര

സൂരജ്, ഉത്ര

  • Share this:
    കൊല്ലം: സ്വത്ത് കൈക്കലാക്കാൻ അഞ്ചൽ സ്വദേശിനിയായ ഭാര്യ ഉത്രയെ മൂർഖനെ കൊണ്ട് കടിപ്പിച്ചുകൊന്ന കേസിൽ ഭർത്താവ് സൂരജിന് ഇരട്ട ജീവപര്യന്തം. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണ് വിധി പ്രസ്താവിച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിച്ചെങ്കിലും പ്രതിയുടെ പ്രായവും ക്രിമിനൽ പശ്ചാത്തലമില്ലാത്തതും പരിഗണിച്ചാണ് പരമാവധി ശിക്ഷയായ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയത്. കൊലപാതക കുറ്റം ഒഴികെ ബാക്കിയുള്ള എല്ലാ വകുപ്പുകളിലും പരമാവധി ശിക്ഷയാണ് പ്രതിക്ക് ലഭിച്ചത്. 

    പ്രതിക്ക് നാലു ജീവപര്യന്തമാണ് കോടതി വിധിച്ചത്. വിഷവസ്തു ഉപയോഗിച്ച് കൊലചെയ്തതിൽ - 10 വർഷം, തെളിവ് നശിപ്പിക്കലിന് 7 വർഷം, വധശ്രമത്തിനും, കൊലപാതകത്തിനു ഇരട്ട ജീവപര്യന്തം എന്നിങ്ങനെയാണ് ശിക്ഷ വിധിച്ചത്. പുറമെ അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.  17 വർഷത്തെ ജയിൽ ശിക്ഷ കഴിഞ്ഞശേഷം ആദ്യ ജീവപര്യന്തവും അതിനുശേഷം രണ്ടാമത്തെ ജീവപര്യന്തവും അനുഭവിക്കേണ്ടിവരും.

    11.40ഓടെയാണ് കൊല്ലം ജില്ലാ ജയിലിൽ നിന്ന് സൂരജിനെ കോടതിയിൽ എത്തിച്ചത്. കൊല്ലം അഡീഷണൽ ജില്ലാ കോടതിയിൽ വിധി പ്രസ്താവം കേൾക്കാൻ രാവിലെ മുതൽ വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. പൊലീസുകാർ ഏറെ പണിപ്പെട്ടാണ് സൂരജിനെ കോടതിക്കുള്ളിലേക്ക് എത്തിച്ചത്. ജഡ്ജി വിധി വായിച്ചുതുടങ്ങിയപ്പോൾ തന്നെ പ്രതിക്കൂട്ടിൽ നിർവികാരനായി സൂരജ് നിൽക്കുകയായിരുന്നു. സമാന കേസുകളിലെ വിധി പ്രസ്താവം ഉദ്ധരിച്ചാണ് ജഡ്ജി വിധി പറഞ്ഞത്.

    സൂരജ് കുറ്റക്കാരനെന്ന് കോടതി തിങ്കളാഴ്ച വിധി പറഞ്ഞിരുന്നു. പ്രതിക്കെതിരെ 302, 307, 328, 201 വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി കണ്ടെത്തിയിരുന്നു. കോടതി കുറ്റക്കാരനെന്ന് വിധിച്ച സൂരജിന് വധശിക്ഷ തന്നെ നല്‍കണമെന്നാണ് സ്പെഷ്യൽ പബ്ലിഖ് പ്രോസിക്യൂട്ടർ ജി മോഹൻരാജ് ആവശ്യപ്പെട്ടത്. മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് ഉത്രയുടെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. പ്രതി അറസ്റ്റിലായ 82ാം ദിവസമാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സംസ്ഥാനത്ത് കേട്ടുകേള്‍വിയില്ലാത്ത വിധം ക്രൂരമായ കേസിൽ ഒരു വര്‍ഷവും 5 മാസവും 4 ദിവസവും പൂര്‍ത്തിയാവുമ്പോഴാണ് വിധി എത്തിയത്.

    അടൂരിലെ സൂരജിന്റെ വീട്ടിൽ വച്ച് ആദ്യത്തെ തവണ അണലിയുടെ കടിയേറ്റ ഉത്ര ആശുപത്രിയിലായി വേദന കൊണ്ട് പുളയുമ്പോൾ മറ്റൊരു കൊലപാതകത്തിന് ആസൂത്രണം നടത്തിയ ക്രൂരനാണ് സൂരജെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടർ മോഹൻരാജ് കോടതിയിൽ പറഞ്ഞു. സമൂഹത്തിന് കൃത്യമായ സന്ദേശം നൽകുന്ന വിധിയായിരിക്കണം ഉണ്ടാകേണ്ടതെന്നും വധശിക്ഷ നൽകാവുന്ന അപൂർവങ്ങളിൽ അപൂർവമായ കേസാണിതെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.

    Also Read-  'സ്വന്തം ഭാര്യ വേദന കൊണ്ട് പുളയുമ്പോൾ മറ്റൊരു കൊലപാതകത്തിന് പ്രതി ആസൂത്രണം നടത്തി'; ഉത്രാ കേസിൽ പ്രോസിക്യൂഷൻ

    സ്വത്ത് സ്വന്തമാക്കാൻ വേണ്ടി മുർഖൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊല്ലുക എന്നത് ഇന്ത്യൻ കുറ്റാന്വേഷണ ചരിത്രത്തിലെ തന്നെ അപൂർവതകൾ ഏറെ നിറഞ്ഞ കേസാണ്. 87 സാക്ഷികൾ നൽകിയ മൊഴികളും 288 രേഖകളും 40 തൊണ്ടിമുതലുകളും പരിശോധിച്ച ശേഷമാണ് ജഡ്ജി എം മനോജ്, സൂരജ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ജീവനുള്ള ഒരു വസ്തു കൊലപാതകത്തിനുളള ആയുധമായി ഉപയോഗിച്ചു എന്നതാണ് ഉത്ര വധ കേസിന്റെ വലിയ സവിശേഷത.

    വിചാരണയുടെ തുടക്കം മുതൽ താൻ നിരപരാധിയെന്ന അവകാശവാദമാണ് പ്രതി സൂരജ് കോടതിക്ക് മുന്നിൽ ഉയർത്തിയത്. എന്നാൽ ശാസ്ത്രീയമായ തെളിവുകളുടെ സമാഹരണത്തിലൂടെ സൂരജിന്റെ വാദങ്ങൾ പൊളിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. പ്രതിയായ സൂരജിന്റെ കുറ്റസമ്മത മൊഴിക്കപ്പുറം ഇക്കാര്യം ശാസ്ത്രീയമായി തെളിയിക്കാൻ പൊലീസ് നടത്തിയ ഡമ്മി പരീക്ഷണമടക്കമുളള വേറിട്ട അന്വേഷണ രീതികളും ഏറെ ചർച്ചയായിരുന്നു. സര്‍ക്കാര്‍ അഭിഭാഷകനായി അഡ്വക്കേറ്റ് മോഹന്‍രാജും പ്രതി ഭാഗത്തിനായി അഡ്വ. അജിത്ത് പ്രഭാവും ഹാജരായി.

    രാജ്യത്തെ കുറ്റാന്വേഷണ ചരിത്രത്തിൽ തന്നെ ഏറെ പ്രധാന്യമുള്ള കേസായാണ് ഉത്രക്കേസ് ഇപ്പോൾ പരിഗണിക്കപ്പെടുന്നത്. ഐപിഎസ് ട്രെയിനിംഗിന്റെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയിൽ ഉത്രക്കേസുമുണ്ട്. രാജ്യത്ത് ഇതിനു മുൻപ് രണ്ട് തവണ പാമ്പിനെ ഉപയോഗിച്ച് ആളുകളെ കൊല്ലപ്പെടുത്തിയ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ പൂനെയിലും നാഗ്പൂരിലുമായിരുന്നു അത്. എന്നാൽ ഈ രണ്ട് കേസിലും തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വിചാരണ കോടതികൾ വെറുതെ വിട്ടത് മഹാരാഷ്ട്രാ പൊലീസിന് തിരിച്ചടിയായി. സമാനവിധി ഉത്രക്കേസിൽ ഉണ്ടായില്ല എന്നത് കേരള പൊലീസിനാകെ അഭിമാനം പകരുന്ന കാര്യമാണ്.

    Also Read- എല്ലാം കാണുന്ന മൊബൈല്‍ ഫോണ്‍; ദൃക്‌സാക്ഷികളില്ലാത്ത കേസില്‍ സുപ്രധാന തെളിവായത് സൂരജിന്റെ ഫോണ്‍

    കൊലപാതകം, ഗൂഢാലോചന, ജീവനുള്ള വസ്തുവിനെ വച്ച് കൊലപാതകശ്രമം, ഗാർഹിക പീഡനം, കൊലപാതകശ്രമം എന്നിങ്ങനെ അഞ്ച് വകുപ്പുകളാണ് പൊലീസ് കുറ്റപത്രത്തിൽ സൂരജിനെതിരെ ചാർത്തിയായത്. കേസിൽ ആദ്യം പ്രതി ചേർക്കപ്പെട്ട പാമ്പു പിടുത്തക്കാരൻ കല്ലുവാതുക്കൽ സുരേഷിനെ പൊലീസ് പിന്നീട് മാപ്പുസാക്ഷിയാക്കി. ദൃക്സാക്ഷികളില്ലാത്ത കേസിൽ കോടതിക്ക് മുന്നിലുള്ള ഏറ്റവും വലിയ സാക്ഷിമൊഴിയാണ് സുരേഷിന്റേത്. സൂരജിനെ പാമ്പുകളെ കൊടുത്തിട്ടുണ്ടെന്നും അവയെ കൈകാര്യം ചെയ്യാൻ സൂരജിന് അറിയാമെന്നും സുരേഷ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. ഭാര്യയെ കൊല്ലാൻ വേണ്ടിയായിരുന്നു സൂരജ് പാമ്പിനെ വാങ്ങിയത് എന്നറിയില്ലായിരുന്നുവെന്ന സുരേഷിന്റെ മൊഴി അംഗീകരിച്ചാണ് കോടതി ഇയാളെ മാപ്പുസാക്ഷിയാക്കിയത്.

    അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിയുടെ നടപടി വിചിത്രവും പൈശാചികവും ദാരുണവുമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ കോടതിക്കുമുന്നില്‍ വെച്ചു. ആദ്യം അണലിയെ വിട്ടുകടിപ്പിച്ചശേഷം ഭാര്യ വേദന കൊണ്ടുപുളയുമ്പോള്‍ പ്രതി മറ്റൊരു കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

    ഭര്‍ത്താവ് സൂരജ് മൂര്‍ഖന്‍ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് ഭാര്യ ഉത്രയെ കൊലപ്പെടുത്തി എന്നതാണ് കേസ്. 87 സാക്ഷികള്‍, 288 രേഖകള്‍, 40 തൊണ്ടിമുതലുകള്‍ ഇത്രയുമാണ് കോടതിക്ക് മുന്നില്‍ അന്വേഷണസംഘം ഹാജരാക്കിയത്. ഡമ്മി പരീക്ഷണത്തിലൂടെയാണ് അന്വേഷണ സംഘം ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിച്ചത്. ഒരു കാരണവശാലും പ്രകോപനമുണ്ടാക്കാതെ മൂര്‍ഖന്‍ കടിക്കില്ല എന്ന വിദഗ്ധരുടെ മൊഴികളും നിര്‍ണായകമായി.

    2020 മെയ് ആറിനാണ് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ച് സൂരജ് ഉത്രയെ കൊലപ്പെടുത്തിയത്. പാമ്പുപിടിത്തക്കാരനായ സുരേഷിന്റെ കയ്യില്‍ നിന്നാണ് ഇയാള്‍ പാമ്പിനെ വാങ്ങിയത്. ഏപ്രില്‍ മാസത്തില്‍ സൂരജ് അണലിയെ ഉപയോഗിച്ച് യുവതിയെ കൊലപ്പെടുത്താന്‍ നോക്കിയിരുന്നു. പാമ്പ് കടിയേറ്റെങ്കിലും അന്ന് രക്ഷപ്പെട്ടു. ഇതോടെ സുരേഷിന്റെ കയ്യില്‍ നിന്നും പ്രതി മൂര്‍ഖനെ വാങ്ങുകയായിരുന്നു. തുടര്‍ച്ചയായ രണ്ടുതവണ ഉത്രയ്ക്ക് പാമ്പ് കടിയേറ്റതോടെ സംശയം തോന്നിയ ബന്ധുക്കള്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
    Published by:Rajesh V
    First published: