തിരുവനന്തപുരം: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന പേരിൽ അച്ഛനേയും മൂന്നാംക്ലാസുകാരിയായ മകളേയും പരസ്യ വിചാരണ നടത്തി അപമാനിച്ച സംഭവത്തിൽ പിങ്ക് പൊലീസിനെതിരെ സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
പിങ്ക്പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായത് അമിതാവേശവും, ജാഗ്രതക്കുറവുമാണെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ഐ എസ് ആര്‍ ഓയുടെ വലിയ വാഹനം കടന്നുപോകുന്നത് കാണാന്‍ തോന്നയ്ക്കല്‍ സ്വദേശി ജയചന്ദ്രനും മൂന്നാം ക്ലാസുകാരി മകളും വെള്ളിയാഴ്ച ആറ്റിങ്ങലില്‍ നില്‍ക്കുമ്പോഴാണ് സംഭവം നടന്നത്.
സംഭവം വിവാദമായതോടെയാണ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയത്. പൊലീസ് അപമാനിച്ച ജയചന്ദ്രൻ നേരത്തേ ളഞ്ഞു കിട്ടിയ ഫോണ്‍ തിരിച്ചു നല്‍കിയ ആളെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
പിങ്ക്പൊലീസിന്‍റെ ഭാഗത്തു നിന്നുണ്ടായത് അമിതാവേശവും, ജാഗ്രതക്കുറവുമാണെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട് നല്‍കിയത്.
അതേസമയം, പരസ്യവിചാരണയുടെ വീഡിയോ പ്രചരിച്ചതോടെ ബാലാവകാശ കമ്മിഷൻ ചെയർമാനും ആറ്റിങ്ങൽ പൊലീസും ജയചന്ദ്രന്റെ വീട്ടിലെത്തി മകളുടെ മൊഴിയെടുത്തു. കുട്ടിക്ക് അടിയന്തിരമായി കൗൺസിലിങ്ങിന് കമ്മിഷൻ നിർദേശം നൽകി. സംഭവം സംബന്ധിച്ച് മേലധികാരികൾക്ക് റിപ്പോർട്ട് നൽകുമെന്ന് ആറ്റിങ്ങൽ ഡി വൈ എസ് പി സുനീഷ് ബാബു പറഞ്ഞു.
പൊലീസ് വാഹനത്തില്‍ നിന്ന് കാണാതായ മൊബൈലിനെച്ചൊല്ലിയായിരുന്നു ജയചന്ദ്രനും മകൾക്കുമെതിരെ മോഷണം ആരോപിച്ചത്. ഫോണ്‍ മോഷ്ടിച്ചെന്നും മകള്‍ക്കും നല്‍കുന്നത് കണ്ടെന്നും വാദിച്ച പൊലീസിന്റെ വാഹനത്തിൽ നിന്ന് തന്നെ ഒടുവിൽ മൊബൈൽ ഫോൺ കണ്ടെത്തുകയും ചെയ്തു.
Also Read-കോട്ടയത്തും ആലപ്പുഴ മോഡൽ ആത്മഹത്യയോ?പുതുപ്പള്ളിയിൽ പുരുഷൻ ഓട്ടോയിരുന്ന് കത്തിച്ചാമ്പലായി.
ജയചന്ദ്രൻ ഫോൺ മോഷ്ടിച്ച് മകളുടെ കയ്യിൽ കൊടുത്തെന്നും പിടിക്കപ്പെടുമെന്നുറപ്പായപ്പോള്‍ സമീപത്തെ കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞെന്നും പറഞ്ഞായിരുന്നു പിങ്ക് പൊലീസ് വാഹനത്തിലെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ പരസ്യ വിചാരണ. പൊലീസുകാരിയുടെ ആക്രോശവും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോകുമെന്ന ഭീഷണിയും കേട്ട് ഭയന്ന കുട്ടി ഉറക്കെ കരഞ്ഞു.
സത്യസന്ധതയ്ക്ക് ഉപഹാരം വാങ്ങിയ വ്യക്തിയെയാണ് മൊബൈൽ ഫോൺ മോഷണം പോയെന്ന പേരിൽ പൊലീസ് അപമാനിച്ചത്. രണ്ട് വർഷം മുമ്പ് വഴിയിൽ നിന്ന് കിട്ടിയ വിലകൂടിയ മൊബൈൽ ഫോൺ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ചയാളാണ് ജയചന്ദ്രൻ. വേങ്ങോട് ജംക്‌ഷന് സമീപത്ത് നിന്നാണ് ഇദ്ദേഹത്തിന് ഫോൺ കിട്ടിയത്.
വേങ്ങോട് വിവാഹ വീട്ടിൽ എത്തിയ യുവാക്കളുടെ ഫോണായിരുന്നു നഷ്ടപ്പെട്ടത്. വഴിയിൽ നിന്ന് കിട്ടിയ ഫോണിലേക്ക് തുടരെ കോൾ വന്നെങ്കിലും അത് അറ്റന്റ് ചെയ്യാനുള്ള സാങ്കേതിക അറിവ് ജയചന്ദ്രന് ഉണ്ടായിരുന്നില്ല. തുടർന്ന് മൊബൈലിലേക്ക് വന്ന നമ്പർ സ്വന്തം ഫോണിൽ ഡയൽ ചെയ്ത് തിരിച്ചു വിളിച്ചാണ് ഉടമയെ വിവരം അറിയിച്ചത്. ടാപ്പിങ് തൊഴിലാളിയായ ജയചന്ദ്രന് ഫോൺ മടക്കി വാങ്ങാനെത്തിയ യുവാക്കൾ സമ്മാനവും നൽകിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Pink police