തിരുവനന്തപുരം: മദ്യപിച്ച് അമിത വേഗതയില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തില്‍ സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. അതേസമയം ശ്രീറാം വെങ്കിട്ടരാമനൊപ്പം വാഹനത്തിലുണ്ടായിരുന്ന മോഡലും അവതാരകയുമായ വഫ ഫിറോസിനെ ജാമ്യത്തിൽ വിട്ടു. ഇന്ന് വൈകിട്ടോടെയാണ് ശ്രീറാം വെങ്കിട്ടരാമന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അറസ്റ്റ്. വഫ ഫിറോസിന്റെ രഹസ്യ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ശ്രീറാമിനെതിരെ മനഃപൂര്‍വമുള്ള നരഹത്യക്ക് കേസ് എടുത്തിരുന്നു.
ഇന്ത്യന്‍ ശിക്ഷാനിയമം 304 പ്രകാരം മനപൂര്‍വ്വമുള്ള നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണരുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ അന്വേഷണചുമതല. അമിതവേഗത്തില്‍ പാഞ്ഞുവന്ന കാര്‍ ഇരുചക്രവാഹന യാത്രക്കാരനായ ബഷീറിനെ മ്യൂസിയത്തിന് സമീപം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ മ്യൂസിയത്തിന് സമീപം പബ്ളിക് ഓഫീസിന് മുന്നിലായിരുന്നു അപകടം. ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നാണ് ദൃക്സാക്ഷി മൊഴി. മാധ്യമപ്രവര്‍ത്തകനായ കെഎം ബഷീറിന്റെ മൃതദേഹം തിരുവനന്തപുരത്തെ പൊതുദര്‍ശനത്തിന് ശേഷം കോഴിക്കോട്ടേക്ക് കൊണ്ട് പോയി.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.