വയനാട് (Wayanad) അമ്പലവയൽ (Ambalavayal) ആയിരംകൊല്ലിയിൽ 68 കാരന്റെ കൊലപാതകം മാതാവിനെ അക്രമിക്കാന്‍ ശ്രമിക്കുന്നതിനിടെയെന്ന് പൊലീസിൽ കീഴടങ്ങിയ പെണ്‍കുട്ടികളുടെ മൊഴി. മണ്ണില്‍തൊടിക മുഹമ്മദ് (68) എന്നയാളാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ പൊലിസില്‍ കീഴടങ്ങിയിരുന്നു ഇവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. സംഭവത്തിൽ മാതാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
അമ്മയെ മുഹമ്മദ് ഉപദ്രവിച്ചപ്പോഴുണ്ടായ പിടിവലിക്കിടെ സമീപത്തുണ്ടായിരുന്ന കോടാലി കൊണ്ട് പെണ്‍കുട്ടികള്‍ തലക്കടിക്കുകയായിരുന്നുവെന്നാണ് മൊഴി. വലതുകാലിന്റെ കാല്‍മുട്ടിന് താഴെ മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുറിച്ചുമാറ്റപ്പെട്ട കാലിന്റെ ഭാഗം അമ്പലവയലിലെ ആശുപത്രിക്കുന്ന് പരിസരത്തുനിന്നാണ് കണ്ടെത്തിയത്.
സ്ഥിരമായി ബഹളമുണ്ടാക്കുന്ന ആളായിരുന്നു മുഹമ്മദ് എന്ന് സമീപവാസികള്‍ പറഞ്ഞു. പതിവുപോലെ ചൊവ്വാഴ്ചയും ഒച്ചയും ബഹളവും കേട്ടെങ്കിലും ആരും ശ്രദ്ധിച്ചില്ല. കുട്ടികള്‍ പൊലിസില്‍ വിവരമറിയിച്ച ശേഷമാണ് സമീപവാസികള്‍പോലും കൊലപാതക വിവരം അറിയുന്നത്.
നിലമ്പൂരില്‍ നിന്ന് കൂലിപണിയുമായി എത്തിയതാണ് മുഹമ്മദെന്ന് നാട്ടുകാര്‍ പറയുന്നു. അമ്പലവയല്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. സുല്‍ത്താന്‍ബത്തേരി പൊലിസ് ഇന്‍സ്പെക്ടര്‍ കെ വി ബെന്നി, അമ്പലവയല്‍ എസ് ഐ ഷോബിന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.
മദ്യപിക്കാന്‍ പണം നല്‍കിയില്ല; പങ്കാളിയായ സ്ത്രീയുടെ മൂക്ക് ചെത്തിക്കളഞ്ഞു
മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ഉണ്ടായ തര്‍ക്കത്തിനിടെ പങ്കാളിയായ സ്ത്രീയുടെ മൂക്ക് ചെത്തിയെടുത്തയാള്‍ അറസ്റ്റില്‍. മധ്യപ്രദേശിലെ ഭോപ്പാലിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ലവ്കുഷ് പട്ടേല്‍ എന്ന 40കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഒപ്പം താമസിച്ചിരുന്ന 35കാരിയായ സോനുവിന്റെ മൂക്കാണ് ഇയാള്‍ ചെത്തിയെടുത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ രണ്ട് വര്‍ഷമായി പട്ടേലിനൊപ്പം സോനു താമസിച്ചു വരികയായിരുന്നു. ശനിയാഴ്ച രാവിലെ മദ്യം വാങ്ങാന്‍ വേണ്ടി ഇവരോട് പട്ടേല്‍ 400 രൂപ ചോദിച്ചു. എന്നാല്‍ സോനു പണം നല്കാന് തയ്യാറായില്ല. തുടര്‍ന്ന് പട്ടേല്‍ സോനുവിന്റെ മൂക്ക് ചെത്തിയെടുക്കുകയായിരുന്നു എന്ന് പോലീസ് പറയുന്നു.
സോനുവിന്റെ കരച്ചില് കേട്ടെത്തിയ അയല്‍ക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിവില്‍ പോയ പട്ടേലിനെ പിന്നീട് പോലീസ് പിടികൂടിയതായി കൊത്വാലി പോലീസിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം വയലില്‍ ഉപേക്ഷിച്ചു
ഉത്തര്‍പ്രദേശില്‍ ഏഴ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. ക്രൂരകൃത്യത്തിന് ശേഷം മൃതദേഹം വയലില്‍ ഉപേക്ഷിച്ചു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം നടന്നിരിക്കുന്നത്. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് നാല് ദിവസം മുമ്പാണ് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞദിവസം പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പ്രദേശത്തുള്ള കരിമ്പ് പാടത്തുനിന്നായിരുന്നു മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം, ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്നാണ് പോലീസ് പറയുന്നത്.
വയലില്‍ നിന്ന് അഴുകിയ നിലയിലുള്ള മൃതദേഹം കര്‍ഷകരാണ് കണ്ടെത്തിയത്. ഡിസംബര്‍ 22ന് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കാണാതായത്. അന്വേഷണത്തിന് രണ്ടംഗ സംഘത്തെ നിയോഗിച്ചെങ്കിലും രണ്ട് ദിവസത്തിന് ശേഷവും ആരെയും കണ്ടെത്താനായില്ല. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് മൃതദേഹം കണ്ടെത്തിയ കരിമ്പുപാടം.
പോസ്റ്റ്മോര്‍ട്ടത്തില്‍ ബലാത്സംഗം സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും, പോക്സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായും പൊലീസ് അറിയിച്ചു. മൂന്നു കുട്ടികളില്‍ ഇളയവളാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. പച്ചക്കറി വ്യാപാരിയായ പിതാവ് ഗ്രാമം മുഴുവന്‍ തിരഞ്ഞെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.