കണ്ണൂരില്‍ വീടുകുത്തിത്തുറന്നു സ്വര്‍ണവും പണവും മോഷ്ടിച്ച പത്താം ക്ലാസുകാരന് പിടിയില്‍. യൂട്യൂബില്‍ നോക്കി തന്ത്രങ്ങള്‍ പഠിച്ച ശേഷമാണ് കുട്ടിക്കള്ളന് മോഷണത്തിനിറങ്ങിയത്. പൊടിക്കളം കക്കാട്ടുവയല്‍ ഒന്നാംകണ്ടിപ്പറമ്പില്‍ ദാക്ഷായണിയുടെ വീട്ടില്‍ നിന്നാണ് കഴിഞ്ഞ 17-നു രാവിലെ 87,200 രൂപയും രണ്ടര പവന് സ്വര്‍ണാഭരണവും മോഷണം പോയത്.
പ്രദേശത്തെ സി.സി.ടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് മാസ്ക് ധരിച്ചെത്തിയ മോഷ്ടാവിനെ പോലീസ് തിരിച്ചറിഞ്ഞത്. ദാക്ഷായണി തൊഴിലുറപ്പുജോലിക്കും ഭര്‍ത്താവ് പ്രകാശന് മറ്റൊരു ജോലിക്കും പോയ സമയത്താണ് മോഷണം നടന്നത്. പ്രകാശന് ജോലിക്കു പോകുമ്പോള്‍ വഴിയില്‍വച്ച് വിദ്യാര്‍ഥിയോട് കുശലം പറഞ്ഞിരുന്നു. ഇതില്‍ നിന്ന് വീട്ടില്‍ ആളില്ലെന്ന മനസിലാക്കിയാണ് കുട്ടി കവര്‍ച്ച നടത്തിയത്.
പിന്‍വാതിലിന്റെ പൂട്ടുതകര്‍ത്ത് അകത്തുകടന്ന വിദ്യാര്‍ഥി അലമാരയില്‍ സൂക്ഷിച്ചിരുന്ന പണം, രണ്ടേകാല്‍ പവന്റെ താലിമാല, കാല് പവന്റെ മോതിരം എന്നിവ മോഷ്ടിക്കുകയായിരുന്നു. കുട്ടി യൂട്യൂബിനും മൊബൈല്‍ ഗെയിമിനും അടിമയാണെന്നും പോലീസ് പറയുന്നു. ശ്രീകണ്ഠാപുരം സി.ഐ ഇ.പി. സുരേശനും എസ്.ഐ. രഘുനാഥും ചേര്‍ന്നാണ് വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.