മലപ്പുറത്ത് (Malappuram) റാഗിങ്ങിനിടെ( Ragging) വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് വിദ്യാര്‍ത്ഥി രാഹുലിനെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങ് നടത്തിയത്. ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന രാഹുലിനെ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയാണ് ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ രാഹുലിന്റെ കണ്ണിന് സാരമായി പരിക്കുകള്‍ സംഭവിച്ചിട്ടുണ്ട്.
മുഖത്തും ദേഹത്തും മര്‍ദ്ദനത്തിന്റെ പാടുകളുണ്ട്. സീനിയര്‍ വിദ്യാര്‍ത്ഥികളോട് ബഹുമാനമില്ലെന്ന് പറഞ്ഞാണ് തന്നെ മര്‍ദ്ദിച്ചതെന്ന് രാഹുല്‍ പറയുന്നു. തന്നെ അടിക്കുകയും ബൂട്ടിട്ട് ചവിട്ടുകയും ചെയ്തു.
നിലവില്‍ രാഹുല്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. റാഗിങ് ചെയ്ത വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തയായി കോളേജ് അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ട്.
അതേ സമയം കൊല്ലത്ത് യുവതിയെ കുത്തി കൊല്ലാന്‍ ശ്രമിച്ച (Murder Attempt) കേസില്‍ ഭർത്താവിനെ പൊലീസ് (Kerala Police) അറസ്റ്റ് ചെയ്തു. മയ്യനാട് ആക്കോലില്‍ കരുവാംകുഴി നിഷദ് മന്‍സിലില്‍ സിയാദ് (30) ആണ് പിടിയിലായത്. ഇരവിപുരം പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. സിയാദിന്‍റെ കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
സിയാദ് ആക്കോലിലുള്ള വീട്ടില്‍ വെച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുകയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തിരുന്നു. യുവതിയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് മുറിയിലെത്തിയ സിയാദിന്‍റെ മാതാപിതാക്കളെ വീടിന് പുറത്താക്കി കത്തി കൊണ്ട് ഭാര്യയുടെ മുതുകില്‍ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്‍റെ നിര്‍ദേശം അനുസരിച്ച് ഇരവിപുരം സ്റ്റേഷൻ ഹൌസ് ഓഫീസർ വി.വി. അനില്‍കുമാറിന്‍റെ നേതൃത്വത്തില്‍, എസ്.ഐമാരായ ജയേഷ്, ജയകുമാര്‍, ഷാജി, ദിനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കൊല്ലത്ത് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് പതിനാലുകാരിയെ പീഡിപ്പിച്ചു; ഒളിവിലായിരുന്ന പ്രതി പിടിയിൽ
സിനിമയിൽ അസിസ്റ്റന്‍റ് ഡയറക്ടറാണെന്ന് വിശ്വസിപ്പിച്ച് പതിനാലുകാരിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. കോഴിക്കോട് ചാത്തമംഗലം ചുലൂര്‍ പുത്തന്‍പറമ്പത്ത് വീട്ടില്‍ വിനോദ് കുമാറാണ് അറസ്റ്റിലായത്. പാലക്കാട് സ്വദേശിനിയായ പതിനാലുകാരിയെയാണ് ഇയാൾ സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി വിവിധ ഇടങ്ങളിലെത്തിച്ച് പീഡിപ്പിച്ചത്. ശിശുക്ഷേമ സമിതിയില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടർന്ന് അന്വേഷണം ആരംഭിച്ചെങ്കിലും വിനോദ് കുമാർ ഒളിവിലായിരുന്നു. പൊലീസ് പ്രത്യേക സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ തമിഴ്നാട്ടിൽ നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയത്.
അസിസ്റ്റന്റ് ഡയറക്ടറാണെന്നും, സിനിമയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും പറഞ്ഞാണ് പെണ്‍കുട്ടിയുമായി വിനോദ് കുമാർ അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് സിനിമയില്‍ അഭിനയിപ്പിക്കാന്‍ എന്ന പേരില്‍ വിവിധ സ്ഥലങ്ങളിൽ എത്തിക്കുകയും ലോഡ്ജുകളിൽ മുറിയെടുത്ത് ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.
തമിഴ്നാട്ടിലെ മധുര കൊട്ടയമ്പട്ടിയില്‍ നിന്നാണ് വിനോദ് കുമാറിനെ പിടികൂടിയത്. പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലീസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വിനോദ് കുമാര്‍ സമാനമായ കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കും. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് ശേഷം ഇയാളെ ഒളിവിൽ പോകാൻ സഹായിച്ചവരെക്കുറിച്ചും അന്വേഷണം നടക്കുന്നതായി നോർത്ത് സബ് ഇൻസ്പെക്ടർ സി. കെ രാജേഷ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: College ragging, Crime malappuram, Kerala police, Ragging