കോഴിക്കോട്: ആള്‍മാറാട്ടം നടത്തി അധ്യാപകന്‍ പരീക്ഷ എഴുതിയ കേസില്‍ ഒളിവില്‍ പോയ രണ്ടു പ്രതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്. വിദ്യാർഥികൾക്കു വേണ്ടി പരീക്ഷ എഴുതിയ മുക്കം നീലേശ്വരം ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ നിഷാദ് വി മുഹമ്മദ്, പരീക്ഷാ ചുമതല വഹിച്ചിരുന്ന പി.കെ ഫൈസല്‍ എന്നിവര്‍ക്കെതിരേയാണ് ലുക്ക് ഔട്ട് നോട്ടീസ്. നോട്ടീസില്‍ തുടര്‍ നടപടിയെടുക്കാന്‍ മുക്കം പൊലീസ് സ്‌പെഷല്‍ ബ്രാഞ്ചിന് കൈമാറി. കേസിലെ മറ്റൊരു പ്രതിയായ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ റസിയക്ക് പാസ്പോര്‍ട്ട് ഇല്ലാത്തതിനാല്‍ ഇവര്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടില്ല.
കേസുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ഥികളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തി. ഇവര്‍ക്കു വേണ്ടി അധ്യാപകന്‍ പരീക്ഷ എഴുതിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി.
രണ്ടു പ്ലസ് ടു വിദ്യാര്‍ഥികളുടെ പരീക്ഷ പൂര്‍ണമായും, ഒരാളുടെ നാല് ചോദ്യവും, 32 പ്ലസ് വണ്‍ വിദ്യാര്‍ഥികളുടെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ പരീക്ഷയും തിരുത്തിയെന്നു കണ്ടെത്തിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകളില്‍ ഒരേ കൈയ്യക്ഷരം കണ്ടതാണ് സംശയത്തിനിടയാക്കിയത്. ഇതേത്തുടര്‍ന്ന് ഈ വിദ്യാര്‍ഥികള്‍ എഴുതിയ മറ്റു വിഷയങ്ങളുടെ ഉത്തരക്കടലാസുകളും മൂല്യനിർണയം നടത്തിയ അധ്യാപകർ മറ്റു ക്യാമ്പുകളിൽ നിന്നും വിളിച്ചു വരുത്തിയതോടെയാണ് തട്ടിപ്പ് വ്യക്തമായത്. ഇതിനിടെ ഒളിവില്‍ പോയ അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യത്തിന് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ജാമ്യാപേക്ഷ 23-ന് പരിഗണിക്കും.
Also Read വീണ്ടും പരീക്ഷ എഴുതാൻ സമ്മതിച്ച് വിദ്യാർഥികൾ
സംഭവവുമായി ബന്ധപ്പെട്ട് അധ്യാപകനായ നിഷാദ് മുഹമ്മദ് പരീക്ഷാ ചീഫ് സൂപ്രണ്ടും നീലേശ്വരം ഗവ.ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പലുമായ കെ റസിയ, പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂര്‍ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകനുമായ പി കെ ഫൈസല്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Exam, Student, പരീക്ഷ, വിദ്യാർഥികൾ