Murder | മുകൾ നിലയിൽ യുവതിയുടെ കൊലപാതകം വീട്ടുകാർ അറിഞ്ഞത് പൊലീസ് എത്തിയപ്പോൾ; റൂട്ട് മാപ്പ് സഹിതം അയച്ചുനൽകി പ്രതിയായ ഭർത്താവ്
Murder | മുകൾ നിലയിൽ യുവതിയുടെ കൊലപാതകം വീട്ടുകാർ അറിഞ്ഞത് പൊലീസ് എത്തിയപ്പോൾ; റൂട്ട് മാപ്പ് സഹിതം അയച്ചുനൽകി പ്രതിയായ ഭർത്താവ്
അബൂബക്കർ തന്നെയാണ് കോഴിക്കോട്ടെ സഹോദരൻ മുഖേന കൊലപാതകം നടത്തിയ വിവരം പൊലീസിൽ അറിയിച്ചത്. പൊലീസിന് വഴിതെറ്റാതിരിക്കാൻ താമസിക്കുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പും അബൂബക്കർ സിദ്ദിഖ് അയച്ചുനൽകി
മാനന്തവാടി: വീട്ടിലെ മുകൾ നിലയിൽ കൊലപാതകം (Murder) നടന്ന വിവരം വീട്ടുകാർ അറിഞ്ഞത് പുലർച്ചെ പൊലീസ് എത്തിയപ്പോൾ. പനമരം കുണ്ടാല സ്വദേശി ടാക്സി ഡ്രൈവറായ അബ്ദുൽ റഷീദിന്റെ വീട്ടിൽ പുലർച്ചെ മൂന്ന് മണിയോടെയാണ് നാടകീയ സംഭവങ്ങൾ ഉണ്ടായത്. സ്ഥലത്തെത്തിയ പൊലീസ് വീട്ടുകാരെ വിളിച്ച് ഉണർത്തി. വീട്ടിൽ വേറെ ആരെങ്കിലുമുണ്ടോയെന്നാണ് പൊലീസ് ആദ്യം ചോദിച്ചത്. അതിനുശേഷം നേരെ മുകൾ നിലയിലേക്ക് പോയി. പൊലീസിനൊപ്പം കയറിച്ചെന്ന വീട്ടുകാർ കണ്ടത് നടുങ്ങുന്ന കാഴ്ച. വീട്ടിൽ അതിഥിയായി എത്തിയ ബന്ധുവായ യുവതി കട്ടിലിൽ മരിച്ചു കിടക്കുന്നു. രണ്ടു വയസുള്ള കുഞ്ഞിനെയും തോളിലിട്ട് യുവതിയുടെ ഭർത്താവ് സോഫയിൽ ഇരിക്കുന്നു. അബ്ദുൽ റഷീദിന്റെ ഭാര്യാസഹോദരന്റെ മകളാണ് കൊല്ലപ്പെട്ട നിതാ ഷെറിൻ. ഇവരുടെ ഭർത്താവ് കോഴിക്കോട് സ്വദേശി വാകേരി അബൂബക്കർ സിദ്ദിഖ് ആണ് കൊലപാതകം നടത്തിയത്. സംഭവത്തിനുശേഷം സഹോദരൻ വഴി വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. കൃത്യം നടത്തിയ വീടിന്റെ റൂട്ട് മാപ്പ് ഉൾപ്പടെയുള്ള വിവരങ്ങൾ പൊലീസിന് അയച്ചുനൽകിയതും അബൂബക്കർ സിദ്ദിഖ് ആയിരുന്നു.
മൈസൂരുവിൽ വിനോദയാത്രയ്ക്ക് പോകാനായാണ് അബൂബക്കർ സിദ്ദിഖും ഭാര്യ നിത ഷെറിനും കുട്ടിയുമായി അബ്ദുൽ റഷീദിന്റെ വീട്ടിലെത്തിയത്. രാത്രിയാത്ര നിരോധനം കാരണം രാത്രിയിൽ അബ്ദുൽ റഷീദിന്റെ വീട്ടിൽ തങ്ങിയശേഷം രാവിലെ മടങ്ങാനായിരുന്നു ഇവർ പദ്ധതിയിട്ടത്. രാത്രിയിൽ ഭക്ഷണം കഴിച്ച ശേഷം മുകളിലത്തെ നിലയിലേക്ക് പോയതായിരുന്നു അബൂബക്കർ സിദ്ദിഖും ഭാര്യയും. പിന്നീട് നടന്നതൊന്നും വീട്ടുകാർ അറിഞ്ഞിരുന്നില്ല.
പുലർച്ചെ മൂന്നു മണിയോടെ കോളിങ് ബെൽ മുഴങ്ങുന്നത് കേട്ട് കതക് തുറന്നപ്പോൾ പുറത്ത് പൊലീസിനെ കണ്ടു. വീട്ടിൽ മറ്റാരെങ്കിലുമുണ്ടോയെന്ന് പൊലീസ് ചോദിച്ചു. ബന്ധുവും കുടുംബവും ഇവിടെയുള്ള വിവരം പൊലീസിനോട് പറഞ്ഞു. അവരുടെ മുറി കാട്ടികൊടുക്കാൻ പൊലീസ് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് പൊലീസും സംഘവും വീട്ടുകാരും മുകളിലത്തെ നിലയിലേക്ക് കയറിച്ചെന്നത്. അപ്പോൾ കട്ടിലിൽ മരിച്ചുകിടക്കുന്ന നിലയിൽ യുവതിയെയും കുഞ്ഞിനെ തോളിലിട്ട് സോഫയിലിരിക്കുന്ന ഭർത്താവിനെയും കണ്ടു. തുടർന്ന് പൊലീസ് നടപടികൾ പൂർത്തിയാക്കി അബൂബക്കർ സിദ്ദിഖിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അബൂബക്കർ തന്നെയാണ് കോഴിക്കോട്ടെ സഹോദരൻ മുഖേന കൊലപാതകം നടത്തിയ വിവരം പൊലീസിൽ അറിയിച്ചത്. പൊലീസിന് വഴിതെറ്റാതിരിക്കാൻ താമസിക്കുന്ന സ്ഥലത്തിന്റെ റൂട്ട് മാപ്പും അബൂബക്കർ സിദ്ദിഖ് അയച്ചുനൽകി. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊല നടത്താൻ പ്രേരിപ്പിച്ചതെന്ന് പ്രതി പൊലീസിന് മൊഴി നൽകിയതായാണ് വിവരം.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.