ഉത്തര്‍പ്രദേശില്‍ (UP) സെക്യൂരിറ്റി ജീവനക്കാരനോട് (security personnel) യുവതി മോശമായി പെരുമാറുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്(Viral). സംഭവത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത യുവതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. നോയിഡയിലെ (Noida) ഒരു ഫ്ളാറ്റ് സമുച്ചയത്തിന്റെ സെക്യൂരിറ്റി ജീവനക്കാരനെയാണ് യുവതി അപമാനിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്.
ഭവ്യ റായ് എന്ന യുവതിയെയാണ് നോയിഡ സെക്ടര്‍ 128ലെ ജെയ്പീ വിഷ് ടൗണില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഐപിസി 153 എ, 323, 504, 505(2), 506 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
'ഭവ്യ റായ് എന്ന സ്ത്രീ ഒരു സെക്യൂരിറ്റി ജീവനക്കാരനോട് മോശമായി പെരുമാറുന്നതിന്റെ വീഡിയോ വൈറലായിരുന്നു. സംഭവത്തില്‍ സെക്യൂരിറ്റി ജീവനക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. യുവതിയുടെ വാഹനം പോലീസ് സ്റ്റേഷനില്‍ എത്തിച്ചെന്നും സംഭവത്തെക്കുറിച്ച് എഎന്‍ഐയോട് സംസാരിക്കവെ, അഡിഷണല്‍ സിപി ഭാരതി സിംഗ് പറഞ്ഞു.
അതേസമയം, സംഭവം വൈറലായതോടെ യുവതിയെ ഫ്ളാറ്റില്‍ നിന്ന് ഒഴിപ്പിക്കാനുള്ള നീക്കത്തിലാണ് ഹൗസിങ് സൊസൈറ്റി അധികൃതര്‍.
'കാര്‍ പാര്‍ക്കിംഗില്‍ നിന്ന് യുവതി അവരുടെ കാര്‍ പുറത്തേക്ക് എടുക്കുകയായിരുന്നു. എന്നാല്‍ സുരക്ഷാ ജീവനക്കാരന് ഗേറ്റ് തുറക്കാന്‍ അല്‍പ്പം വൈകി. ഇതിനെച്ചൊല്ലി യുവതി ബഹളം ഉണ്ടാക്കാന്‍ തുടങ്ങി. അവര്‍ സെക്യൂരിറ്റി ജീവനക്കാരനെ അധിക്ഷേപിച്ച് സംസാരിച്ചു. സംഭവമറിഞ്ഞ് ഗേറ്റിനടുത്തേക്ക് ചെല്ലുകയായിരുന്ന ഞാന്‍ ഇത് വീഡിയോയില്‍ പകര്‍ത്തി. തുടര്‍ന്ന് ഈ വീഡിയോ സൂപ്പര്‍വൈസറെ കാണിക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു എന്ന് ഹൗസിങ് സൊസൈറ്റിയിലെ മറ്റൊരു സെക്യൂരിറ്റി ജീവനക്കാരനായ കരണ്‍ ചൗധരി പറഞ്ഞു.
see also: പട്ടിയെ അഴിച്ചു വിട്ടതിനെ ചൊല്ലി തർക്കം; യുവാവിനെ കുത്തികൊല്ലാൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ
എന്നാല്‍ യുവതി മദ്യപിച്ചിരുന്നതായി സൊസൈറ്റി ട്രഷറര്‍ അന്‍ഷു ഗുപ്ത പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് യുവതിയെ ഫ്ളാറ്റില്‍ നിന്ന് പുറത്താക്കാനുള്ള തീരുമാനത്തിലാണ്. ഇത് സംബന്ധിച്ച് ഫ്ളാറ്റ് ഉടമയുമായി സംസാരിച്ചിട്ടുണ്ട്. നിലവില്‍ നോയിഡ സെക്ടര്‍ 126 പോലീസ് സ്റ്റേഷനിലാണ് യുവതിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിഷയത്തില്‍ അന്വേഷണം നടക്കുകയാണെന്നും അവര്‍ പറഞ്ഞു.
ഈ മാസം ആദ്യം സമാനമായ മറ്റൊരു സംഭവം നടന്നിരുന്നു. ഗ്രാന്‍ഡ് ഒമാക്സ് ഫ്ളാറ്റ് സമുച്ചയത്തില്‍ ഒരു സ്ത്രീയെ ഉപദ്രവിക്കുകയും അപമാനിക്കുകയും ചെയ്തതിന് രാഷ്ട്രീയ പ്രവര്‍ത്തകനായ ശ്രീകാന്ത് ത്യാഗിയെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലും സമാനമായ സംഭവം നടന്നിരുന്നു. സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്ത യുവതിയെ അറസ്റ്റ് ചെയ്തിരുന്നു. മര്‍ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തിരുന്നു. ആലപ്പുഴ മാവേലിക്കര സ്വദേശിയെയാണ് യുവതി മര്‍ദിച്ചത്. രോഗിക്കു കൂട്ടായി ആശുപത്രിയില്‍ സ്കൂട്ടറില്‍ എത്തിയ യുവതി വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്താണ് സ്കൂട്ടര്‍ ആദ്യം പാര്‍ക്ക് ചെയ്തത്. എന്നാല്‍ സ്കൂട്ടർ സെക്യൂരി ജീവനക്കാരന് മാറ്റിവച്ചു. മടങ്ങിയെത്തിയ യുവതി സ്കൂട്ടര്‍ എടുത്തുതരണമെന്ന് ആവശ്യപ്പെട്ടു. സ്കൂട്ടര്‍ പുറത്തെടുത്തപ്പോള്‍ സ്റ്റാന്‍ഡ് ഉരഞ്ഞെന്നു പറഞ്ഞു പ്രകോപിതയായി സെക്യൂരിറ്റിയുടെ മുഖത്തടിക്കുകയും അസഭ്യം പറയുകയുമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: ARRESTED, Judicial custody, Viral video