കണ്ണൂർ: എഴുപതുകാരി ലൈംഗിക പീഡനത്തെത്തുടർന്ന് ജീവനൊടുക്കിയ കേസിൽ വിചാരണ ഇന്നുമുതൽ ആരംഭിക്കും. ഇരിട്ടി പയഞ്ചേരി വികാസ് നഗറിൽ എഴുപതുകാരിയായ വീട്ടമ്മ ലൈംഗിക പീഡനത്തിനിരയായതിനെത്തുടർന്നു ജീവനൊടുക്കിയ കേസിലാണ് തലശ്ശേരി അഡിഷനൽ ജില്ലാ സെഷൻസ് കോടതി ഒന്നിൽ ഇന്നു വിചാരണ ആരംഭിക്കുന്നത്. കേസിന് ആസ്പദമായ സംഭവം നടന്നിട്ട് 6 വർഷം തികയാൻ 1 മാസം ശേഷിക്കുമ്പോഴാണ് വിചാരണ ആരംഭിക്കുന്നത്.
ഏറെ കോളിളക്കമുണ്ടാക്കിയ കേസായതിനാൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറായി മുൻ ജില്ലാ ഗവ. പ്ലീഡറും അഭിഭാഷകനുമായ ബി.പി.ശശീന്ദ്രനെ നിയമിച്ചിരുന്നു. 2017 മാർച്ച് 30ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിലെ ഇരയുടെ മകനു പുതുതായി പണിയുന്ന വീടിന്റെ വയറിങ് ജോലിക്കെത്തിയ ആറളം പന്നിമൂല സ്വദേശി പി. എം. രാജീവനാണ് വയോധികയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്.
വികാസ് നഗറിലുള്ള രാജീവന്റെ സഹോദരിയുടെ വീട്ടിലെത്തിയ വയോധികയെ രാജീവൻ പീഡിപ്പിക്കുകയും സംഭവത്തിനു ശേഷം ഓട്ടോയിൽ മുഴക്കുന്നിലെ ആരുമില്ലാത്ത തറവാട് വീട്ടിലെത്തിയ വയോധിക മനോവിഷമത്താൽ അവിടെ വച്ചു ജീവനൊടുക്കുകയും ചെയ്തു എന്നതാണ് പ്രോസിക്യൂഷൻ കേസ്. പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് വയോധിക ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഡിഎൻഎ പരിശോധന ഫലവും പ്രതിക്ക് എതിരായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.