യുഎസിൽ മരണത്തിന് മുന്നിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട സ്ത്രീയുടെ വാർത്ത വൈറലാകുന്നു. 42കാരിയായ യങ് സൂക്കിനെ ബന്ധത്തിൽ നിന്നും അകന്ന് കഴിയുന്ന ഭർത്താവ് ചായ് ക്യോങ് ആനാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. മുൻ സൈനിക ഉദ്യോഗസ്ഥനായ ചായ് വാഷിങ്ടണിലുള്ള വീട്ടിൽ നിന്ന് യങ് സൂക്കിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. കൈകളും കാലുകളും കെട്ടിയ ശേഷം നെഞ്ചിൽ കുത്തി മുറിവുണ്ടാക്കി വനത്തിലുള്ള ഒരു ഗുഹയിൽ ഇയാൾ ഭാര്യയെ ഉപേക്ഷിച്ചു. എന്നാൽ സ്വന്തം മനക്കരുത്ത് കൊണ്ടും ആപ്പിൾ ഐവാച്ചിൻെറ സാങ്കേതികവിദ്യ കൊണ്ടും സ്ത്രീ മരണത്തിൻെറ തൊട്ട് മുൻപിൽ നിന്ന് അത്ഭുതകരമായി തിരികെ വന്നിരിക്കുകയാണ്.
ഒക്ടോബർ 16ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വാഷിങ്ടണിലെ ലാസേയിലുള്ള വീട്ടിൽ നിന്ന് ഒരു സ്ത്രീയെ കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. 20ഉം 11ഉും വയസ്സുള്ള ചായിലുണ്ടായ കുട്ടികൾക്കൊപ്പമാണ് യങ് കഴിഞ്ഞിരുന്നത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് ഇവർ വിവാഹമോചനത്തിന് അപേക്ഷയും നൽകിയിരുന്നു.
ആഴ്ചയിലൊരിക്കൽ ചായ് യങ്ങിനെയും മക്കളെയും സന്ദർശിക്കാനായി എത്താറുണ്ടായിരുന്നു. അങ്ങനെ എത്തിയ സമയത്താണ് ഭാര്യയെ ആക്രമിച്ച് കടത്തിക്കൊണ്ടു പോയത്. പണമാണ് കൊലപാതക ശ്രമത്തിൻെറ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. ചായുടെ പെൻഷൻ തുകയടക്കം നിയന്ത്രിക്കുന്നത് യങ്ങാണ്. ഇതാണ് അയാളെ ചൊടിപ്പിച്ചത്.
മൊബൈൽ ടവർ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീ എവിടെയെന്ന് മനസ്സിലാക്കാൻ സാധിച്ചത്. യങ് കയ്യിൽ കെട്ടിയ ആപ്പിൾ ഐവാച്ചായിരുന്നു യഥാർഥത്തിൽ രക്ഷക്കെത്തിയത്. ചായുടെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയപ്പോൾ തന്നെ യങ് തൻെറ ഐവാച്ചിലൂടെ സ്മാർട്ട് ഫോൺ വഴി എമർജൻസി നമ്പറുകളിലേക്കെല്ലാം ഡയൽ ചെയ്തിരുന്നു. മക്കൾക്കും ഒരു സുഹൃത്തിനും താൻ അപകടത്തിലാണ് എന്നറിയിച്ച് കൊണ്ട് എമർജെൻസി സന്ദേശം പോയിരുന്നു. ഇതനുസരിച്ചാണ് ഇവർ പോലീസിനെ വിവരമറിയിച്ചത്.
മറുഭാഗത്ത് ഭർത്താവിൽ നിന്നും അതിക്രൂരമായ പീഡനത്തിനാണ് യങ് ഇരയായത്. ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്ത ശേഷം വാനിൽ കയറ്റി കൊണ്ട് പോയി വനത്തിനകത്തുള്ള ഒരു ഗുഹയിൽ കൊണ്ടിടുകയായിരുന്നു.
വലിയ മരക്കഷ്ണവും മണ്ണും കൊണ്ട് ഈ ഗുഹ മുഴുവനായി അടയ്ക്കുകയും ചെയ്തു. ചെളിയിൽ പുതഞ്ഞ് പാതിജീവനായി ഏറെ നേരം കിടന്ന യങ് നിശ്ചയദാർഢ്യം ഒന്ന് കൊണ്ട് മാത്രമാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. ഏറെ പണിപ്പെട്ട് കുഴിയിൽ നിന്ന് പുറത്ത് കടന്ന അവർ അൽപം അകലെയുള്ള ഒരു വീട്ടിൽ എത്തിച്ചേരുകയായിരുന്നു. ഇവിടെ നിന്നാണ് പോലീസെത്തി സ്ത്രീയെ ആശുപത്രിയിലെത്തിച്ചത്. ഗുരുതരമായ പരിക്കുകളേറ്റെങ്കിലും യങ് ജീവിതത്തിലേക്ക് തിരികെ വരികയാണെന്ന് പോലീസ് വ്യക്തമാക്കി. യങിൻെറ ഭർത്താവിനായുള്ള തിരച്ചിൽ നടക്കുകയാണ്. ക്രൂരകൃത്യം ചെയ്ത് ശേഷം ഇയാൾ കടന്ന് കളയുകയായിരുന്നു. താൻ കടന്ന് പോയ അവസ്ഥകൾ എന്തായിരുന്നുവെന്ന് യങ് തന്നെയാണ് പോലീസിനോട് വിശദീകരിച്ചത്. കൊലപാതകശ്രമം, തട്ടിക്കൊണ്ട് പോകൽ തുടങ്ങീ നിരവധി വകുപ്പുകൾ ചേർത്ത് യങിൻെറ ഭർത്താവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.