കൽപ്പറ്റ: വയനാട് സീതാമൌണ്ട് സ്വദേശിനിയായ 38കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത് ചാരിറ്റിയുടെ മറവിലെന്ന് വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് യുവാക്കളെ കഴിഞ്ഞ ദിവസം പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിക്കും മകനും ചികിത്സാ സഹായത്തിനായി പ്രതികളിൽ ഒരാൾ സോഷ്യൽ മീഡിയയിലൂടെ അഭ്യർഥിക്കുന്ന വീഡിയോ ഇതിനോടകം പൊലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി മലവയല്‍ തൊവരിമല കക്കത്ത് പറമ്പില്‍ വീട്ടില്‍ ഷംഷാദ് (24), സുല്‍ത്താന്‍ബത്തേരി റഹ്‌മത്ത് നഗര്‍ മേനകത്ത് വീട്ടില്‍ ഫസല്‍ മഹബൂബ് (23), അമ്പലവയല്‍ ഇലവാമിസീറല വീട്ടില്‍ സൈഫു റഹ്‌മാന്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചികിത്സയും ചികിത്സ ധനസഹായവും വാങ്ങിനല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പുല്‍പ്പള്ളിയില്‍ നിന്ന് എറണാകുളത്ത് കൂട്ടിക്കൊണ്ടുപോയാണ് 38കാരിയെ മൂന്നു പേരും ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചത്.
എറണാകുളത്തെ ആശുപത്രിയിൽ വിദഗ്ദ്ധ ഡോക്ടറെ കാണിക്കാമെന്ന് പറഞ്ഞാണ് യുവതിയെ പുൽപ്പള്ളിയിൽ നിന്ന് കൊണ്ടുവന്നത്. ഒരു ഹോട്ടലില്‍ മുറിയെടുത്ത് ജ്യൂസ് നല്‍കി മയക്കിയ ശേഷമാണ് യുവതിയെ മൂന്നു പേരും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. കബളിപ്പിക്കപ്പെട്ട വിവരം മനസിലാക്കിയ യുവതി പിന്നീട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
യുവതിയുടെ പരാതിയിൽ വിശദമായി അന്വേഷണം നടത്തിയ പൊലീസ് കഴിഞ്ഞ ദിവസമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. സോഷ്യൽ മീഡിയ വഴി ചാരിറ്റി പ്രവർത്തനം നടത്തുന്നവരിൽ ശ്രദ്ധേയനായ ഷംഷാദ് വയനാട് ഉൾപ്പടെയുള്ള മൂന്നു പേരും ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. മൂന്നു പേരെയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Also Read- റെസ്റ്റോറന്‍റിൽ ഭക്ഷണം കഴിക്കാൻ എത്തിയവരുടെ കാർ തട്ടിയെടുത്ത സെക്യൂരിറ്റി ജീവനക്കാരൻ പിടിയിൽ
യുവതിയുടെ മകന് രക്തത്തിൽ ബാധിക്കുന്ന ഗുരുതര രോഗമുണ്ടെന്നും യുവതിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടെന്നും വീഡിയോയിൽ പറയുന്നു. വീഡിയോയിൽ ഷംഷാദ് വയനാട്, യുവതിയുടെയും മകന്‍റെയും ചികിത്സയ്ക്കായി 55 ലക്ഷം രൂപ ആവശ്യമുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. യുവതിയുടെ മകന്‍റെയും ചികിത്സയ്ക്കായി നാട്ടിൽ ജനകീയ കമ്മിറ്റി രൂപീകരിച്ച വിവരവും അവരുടെയും പ്രതികരണവും ഷംഷാദ് വയനാട് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മലപ്പുറം സ്വദേശിനിയുടെ മരണം സംശയരോഗത്തെ തുടർന്നുള്ള ഭർത്താവിന്‍റെ ക്രൂര പീഡനത്തിൽ; ശരീരമാസകലം പരിക്കുകൾ; വായിൽ രാസവസ്തു ഒഴിച്ചതായും പൊലീസ്
കോഴിക്കോട്: ബാലുശേരി വീര്യമ്പ്രത്ത് ഭർത്താവിന്‍റെ സുഹൃത്തിന്‍റെ വീട്ടിൽ അവശനിലയിൽ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. മലപ്പുറം കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി ഉമ്മുക്കുല്‍സു (31) ആണ് കഴിഞ്ഞ ദിവസം മരിച്ചത്. ശരീരമാസകലം പരിക്കേറ്റ ഉമ്മുക്കുൽസു കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒളിവിൽപ്പോയ ഭര്‍ത്താവ് മലപ്പുറം എടരിക്കോട് കൊയപ്പകോവിലകത്ത് താജുദ്ദീനുവേണ്ടി പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. സംശയ രോഗത്തെത്തുടര്‍ന്നാണ് ഇയാള്‍ ഉമ്മുക്കുല്‍സുവിനെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതായും പൊലീസ് അറിയിച്ചു.
ഉമ്മുക്കുൽസുവിന്‍റെ ശരീരമാസകലം പരിക്കേറ്റ നിലയിലാണ്. ഉമ്മുക്കുല്‍സുവിന്റെ പേശികളേറെയും മര്‍ദനത്തെത്തുടര്‍ന്ന് തകര്‍ന്നിട്ടുണ്ട്. അസ്ഥികൾക്കും പൊട്ടലേറ്റിട്ടുണ്ട്. വായിൽ എന്തോ രാസവസ്തു ഒഴിച്ചതായും പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടർ പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടറുടെ മൊഴിയുടെകൂടി അടിസ്ഥാനത്തില്‍ അസ്വാഭാവികമരണം കൊലപാതകക്കേസായി ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ചെയ്തു.
താജുദ്ദീനുമായി അകൽച്ചയിലായിരുന്ന ഉമ്മുക്കുല്‍സു സ്വന്തം വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഒരു മാസം മുമ്പാണ് താജുദ്ദീന്‍ വീട്ടിലെത്തി ഇവരെ കൂട്ടിക്കൊണ്ടു പോയത്. ഒരാഴ്ച മുമ്പ് താജുദ്ദീന്‍റെ സുഹൃത്ത് സിറാജുദ്ദീന്‍ കുടുംബവുമൊത്ത് വാടകയ്ക്ക് താമസിക്കുന്ന വീര്യമ്ബ്രത്തെ വീട്ടില്‍ താജുദ്ദീനും ഉമ്മുക്കുൽസുവും എത്തിയിരുന്നു. ഇവർ ഇവിടെ താമസിച്ചുവരികയായിരുന്നു.
വെള്ളിയാഴ്ച രാവിലെ താജുദ്ദീനൊപ്പം പുറത്തുപോയ ഉമ്മുക്കുല്‍സു മടങ്ങിയെത്തിയപ്പോള്‍ അവശനിലയിലായിരുന്നു. സിറാജുദ്ദീനും കുടുംബവും വെള്ളിയാഴ്ച പകൽ വീട്ടിൽ ഉണ്ടായിരുന്നില്ല. വൈകിട്ട് അവർ തിരിച്ചെത്തിയപ്പോഴാണ് വീട്ടിൽ തളർന്നുവീണു കിടന്ന നിലയിൽ ഉമ്മുക്കുൽസുവിനെ കണ്ടെത്തിയത്. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു ഉമ്മുക്കുൽസു. സിറാജുദ്ദീന്‍ ആദ്യം ഇവരെ നന്മണ്ടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. എന്നാൽ മെഡിക്കൽ കോളേജിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.