തിരുവനന്തപുരം: നിരോധിത മയക്കുമരുന്നായ ഹാഷിഷ് ഓയിൽ വില്പന നടത്താൻ ശ്രമിച്ച കേസിലെ പ്രതികൾക്ക് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ വീതം പിഴയും. നെടുമങ്ങാട് തൊളിക്കോട് അജിത് വിലാസത്തിൽ അജിത് (24), തെന്നൂർ സ്വദേശി മേക്കിൻകര പുത്തൻവീട്ടിൽ ആഷിക് (20), ആനാട് മന്നൂർക്കോണം അസിം മൻസിലിൽ അസീം (22) എന്നിവരെയാണ് ശിക്ഷിച്ചത്. മൂന്നു പ്രതികളെയും കോടതി കഴിഞ്ഞ ദിവസം കുറ്റക്കാർ എന്ന് കണ്ടെത്തിയിരുന്നു. തിരുവനന്തപുരം അഡിഷണൽ സെഷൻസ് ജഡ്ജി എ എസ് മല്ലികയുടേതാണ് ഉത്തരവ്.
2018 ഡിസംബർ 10 നാണ് സംഭവം. തിരുവനന്തപുരം ആക്കുളം ഭാഗത്തേക്ക് പോകുന്ന സ്ഥലത്ത് വച്ചാണ് പ്രതികളെ ഹാഷിഷ് ഓയിലുമായി പിടികൂടുന്നത്. കേന്ദ്ര സർക്കാർ നിരോധിച്ചിട്ടുള്ള ഇനത്തിൽപെട്ട മാരക മയക്കുമരുന്നാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത് എന്നാണ് വിചാരണ വേളയിൽ തെളിഞ്ഞത്. പ്രതികളുടെ പക്കൽ നിന്നും 1.340 കിലോ ഗ്രാം ഹാഷിഷ് ഓയിലാണ് എക്സൈസ് സംഘം പിടികൂടിയത്.
തിരുവനന്തപുരം എക്സൈസ് സംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. ഒമ്പത് സാക്ഷികളെയും 73 രേഖകളും ഏഴ് തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ വിചാരണ സമയത്ത് പരിഗണിച്ചു. വിവിധ സംസ്ഥാങ്ങളിൽ നിന്നും കൊണ്ടുവരുന്ന മയക്കുമരുന്നുകൾ പ്രതികൾ ജില്ലയിലെ സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്ക് എത്തിക്കുന്നുണ്ടെന്നാണ് എക്സൈസിൻ്റെ കണ്ടെത്തൽ.
കരിപ്പൂർ സ്വർണ്ണക്കവർച്ചാ ആസൂത്രണം; യാത്രക്കാരനെ തട്ടിക്കൊണ്ടുപോകൽ കേസുകളിൽ മൂന്ന് പേർ അറസ്റ്റിൽ
കരിപ്പൂർ സ്വർണ്ണക്കവർച്ച ഗൂഢാലോചന, യാത്രക്കാരനെ തട്ടിക്കൊണ്ടുപോയി കവർച്ച ചെയ്യൽ തുടങ്ങിയ കേസുകളിൽ മൂന്നു പേർ കൂടി പിടിയിൽ. എടവണ്ണ മുണ്ടേങ്ങര സ്വദേശികളായ ഓടമുണ്ട ജയ്സൽ, കൊളപ്പാടൻ നിസ്സാം, കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി കൊന്നോത്ത് റിയാസ് എന്നിവരെയാണ് കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
കൊടുവള്ളി വാവാട് സ്വദേശി കൊന്നോത്ത് റിയാസാണ് കൊടുവള്ളി സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുള്ള ആൾ. കൊടുവള്ളി സംഘത്തിലെ പ്രധാനിയായ ഇയാളുടെ പേരിൽ പോലീസ് സ്റ്റേഷനിൽ കൊലപാതകശ്രമ കേസുണ്ട്.
എയർപോർട്ടിൽ വന്ന പാലക്കാട് പുതുനഗരം സ്വദേശിയെ തട്ടിക്കൊണ്ടു പോയി മഞ്ചേരിയിലെ ഫ്ലാറ്റിൽ വച്ച് മർദ്ദിച്ച് ഇയാളുടെ സാധനങ്ങൾ കവർച്ച ചെയ്ത സംഭവത്തിലാണ് എടവണ്ണ സ്വദേശികളായ ജൈസൽ, നിസം എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ ആയവരാണ്. തമിഴ്നാട്ടിലെ ഒളിത്താവളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ജില്ലാ അതിർത്തിയിൽ വച്ച് വഴിക്കടവ് പോലീസിൻ്റെ സഹായത്തോടെയാണ് പിടികൂടിയത്.
കണ്ണൂർ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്താൻ ശ്രമിച്ചതിന് കരുവാരകുണ്ട് സ്റ്റേഷനിലും ഇവർക്കെതിരെ കേസുണ്ട്. എടവണ്ണയിലെ മുഖ്യ മണൽ കടത്ത് സംഘത്തിലെ പ്രധാനികളായ ഇവരുടെ വാഹനങ്ങൾ പിടികൂടിയ വൈരാഗ്യത്തിൽ ഉദ്യോഗസ്ഥൻ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു പോകുന്ന വഴി ഇവരുടെ സംഘം ആക്രമിച്ചിരുന്നു. ഇതടക്കം ഇവർക്കെതിരെ അനധികൃത മണൽ കടത്തിനും 10 ഓളം കേസുകൾ വിവിധ സ്റ്റേഷനുകളിൽ ഉണ്ട്.
മണൽ കടത്തും കൂലിപ്പണിയുമായി നടന്ന ഇവർ സ്വർണ്ണക്കടത്തിലേക്ക് കടന്നതോടെ വളർച്ച പെട്ടെന്നായിരുന്നു. പിടിയിലാകുമ്പോൾ ഇവരുടെ കൈവശത്തു നിന്നും സ്വർണ്ണമിടപാടിൻ്റെ രേഖകളും നഞ്ചക്ക് അടക്കം മാരകായുധങ്ങളും ലഭിച്ചിട്ടുണ്ട്. ഇവരുടെ വീടുകളിലും തെളിവെടുപ്പ് നടത്തി. ലഭിച്ച രേഖകൾ പോലീസ് പരിശോധിച്ച് വരികയാണ്.
സ്വർണ്ണക്കവർച്ച ആസൂത്രണ കേസിൽ പിടിയിലായകൊടുവള്ളി സ്വദേശി ഫിജാസ്, മഞ്ചേരി സ്വദേശി ശിഹാബ് എന്നിവരാണ് തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലെ മറ്റ് രണ്ട് പ്രതികൾ. ജൂൺ 21 ന് പുലർച്ചെ, രാമനാട്ടുകര അപകടം നടന്ന ദിവസമാണ് തട്ടിക്കൊണ്ടുപോകലും കവർച്ചയും നടന്നത്. പാലക്കാട് പുതുനഗരം സ്വദേശി മുഹമ്മദ് ആണ് പരാതിക്കാരൻ. കരിപ്പൂരിൽ നിന്നും ശിഹാബിൻ്റെ നിയന്ത്രണത്തിൽ ഉള്ള ലോഡ്ജിൽ കൊണ്ട് പോയി മർദിച്ച്, മൊബൈൽ ഫോൺ, വാച്ച്, ലഗേജുകൾ എന്നിവ കവർന്നു എന്നാണ് പരാതി.
മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിൻ്റെ നേതൃത്വത്തിൽ കൊണ്ടോട്ടി ഡിവൈഎസ്പി കെ. അഷറഫ് പ്രത്യേക അന്വേഷണ സംഘങ്ങളായ ശശി കുണ്ടറക്കാട്, സത്യനാഥൻ മണാട്ട്, അസീസ്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, കോഴിക്കോട് റൂറൽ പോലീസിലെ സുരേഷ് വി.കെ., രാജീവ് ബാബു കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡിലെ ഒ. മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ ഷഹീർ പെരുമണ്ണ, എസ്.ഐമാരായ സതീഷ് നാഥ്, അബ്ദുൾ ഹനീഫ, ദിനേശ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.