കോഴിക്കോട്: ബാലുശ്ശേരി ഉണ്ണികുളം വീര്യമ്പ്രത്ത് വാടക വീട്ടിൽ ഉമ്മുകുൽസു (31) കൊല്ലപ്പെട്ട കേസിൽ ഭർത്താവ് എടരിക്കോട് സ്വദേശി താജുദ്ദീൻ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. താജുദ്ദീനെ കൂടാതെ മലപ്പുറം തിരൂർ ഇരിങ്ങാവൂർ സ്വദേശികളായ ആദിത്യൻ ബിജു (19), ജോയൽ ജോർജ് (19)എന്നിവരാണ് അറസ്റ്റിലായത്.
കോട്ടക്കലിലെ വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് കോട്ടക്കല്‍ പൊലീസിന്റെ സഹായത്തോടെ ബാലുശ്ശേരി സി ഐ എം.കെ. സുരേഷ് കുമാര്‍ അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ ബാലുശ്ശേരി പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. പൊലിസിന്റെ ഊര്‍ജിതമായ അന്വേഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.
രണ്ട്, മൂന്ന് പ്രതികളായ ആദിത്യൻ ബിജു,ജോയൽ ജോർജ് എന്നിവർ നേരത്തെ പിടിയിലായിരുന്നു. താജുദ്ദീൻറ സുഹൃത്തുക്കളാണ് ആദിത്യൻ ബിജുവും ജോയലും. കൊലപാതകത്തിനു കൂട്ടുനിന്നതിനാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. മർദനത്തെ തുടർന്നുള്ള ആന്തരിക രക്തസ്രാവം കാരണമാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കടുത്ത സംശയ രോഗിയായ താജുദ്ദീൻ ഉമ്മുകുൽസുവിനെ അതി ക്രൂരമായ ശാരീരിക മർദനത്തിനിരയാക്കുമ്പോൾ രണ്ട്, മൂന്ന്പ്രതികൾ കൂടെയുണ്ടായിരുന്നു.
ഒരാഴ്ചയോളം സുഹൃത്ത് സിറാജുദ്ദീൻറ വീര്യമ്പ്രത്തെ വാടകവീട്ടിലായിരുന്നു താജുദ്ദീനും കുടുംബവും താമസിച്ചിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉമ്മുകുൽസുവിനെയും മക്കളെയും കാറിൽ മലപ്പുറത്തേക്കു കൊണ്ടുപോയത്. ഉമ്മുകുൽസുവിന് രഹസ്യമായി മൊബൈൽ ഫോൺ ഉണ്ടെന്നുപറഞ്ഞ് താജുദ്ദീൻ മലപ്പുറത്തെ വാടകവീട്ടിലും കാറിലും വെച്ച് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഫോൺ കണ്ടെടുക്കാനെന്ന് പറഞ്ഞ് ഇയാൾ യുവതിയെയുംകൊണ്ട് വീര്യമ്പ്രത്തുനിന്ന് മലപ്പുറത്തേക്കും തിരിച്ചും പോകുമ്പോൾ കാറോടിച്ചത് രണ്ടാം പ്രതിയാണ്.
ഈ സമയത്താക്കെയും കാറിൽവെച്ച് താജുദ്ദീൻ യുവതിയെ മർദിച്ചിരുന്നതായും മറ്റുരണ്ടു പ്രതികൾ ഇതിന് സഹായം ചെയ്തതായും പോലീസ് പറഞ്ഞു. വൈകിട്ടോടെ അവശനിലയിൽ യുവതിയെ സിറാജുദ്ദീന്റെ വീട്ടിലെത്തിച്ച് താജുദ്ദീൻ കടന്നുകളഞ്ഞു. കൂടെയുണ്ടായിരുന്ന രണ്ടു മക്കളെയും വഴിയിലുപേക്ഷിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്.
സിറാജുദ്ദീൻ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിയിൽവെച്ച് മരിച്ചിരുന്നു. താജുദ്ദീനുമായി തെറ്റിപ്പിരിഞ്ഞ് ഉമ്മുകുൽസു സ്വന്തം വീട്ടിലായിരുന്നു. സംശയത്തിന്റെ പേരിൽ യുവതിയെ പീഡിപ്പിക്കുന്നത് പതിവായിരുന്നു. ഒരുമാസം മുമ്പാണ് ഇയാൾ വീട്ടിലെത്തി ഇവരെ കൂട്ടിക്കൊണ്ടുപോയത്. കോടതിയിൽ ഹാജരാക്കിയ ആദിത്യൻ ബിജു, ജോയൽ ജോർജ് എന്നിവരെ റിമാൻഡ് ചെയ്തു.
Also Read-Uthra Murder ഉത്ര വധക്കേസ്; ഭർത്താവ് സൂരജ് കുറ്റക്കാരന്‍; ശിക്ഷാ വിധി 13ന്
മുൻപും ഉമ്മു കുല്‍സുവിന് ഭർത്താവ് താജുദ്ദീനിൽ നിന്നും ക്രൂരമായി മര്‍ദ്ദനമേറ്റിരുന്നതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഒളിവില്‍ പോയ താജുദ്ദീനെ ഇന്നലെ കസ്റ്റഡിയിൽ എടുത്തശേഷം ഇന്ന് രാവിലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതിയെ കസ്റ്റഡിയിൽ ആവശ്യപ്പെടുവാനാണ് പൊലീസ് തീരുമാനം. മൂന്ന് പേരെയും കസ്റ്റഡിയിൽ വാങ്ങിയ ശേഷം സംഭവം നടന്ന സ്ഥലങ്ങളിലും, ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.